Saturday, August 2, 2014

വിദ്യാഭ്യാസത്തില്‍ കേരളം രാജ്യത്തിന് മാതൃക; ദൗര്‍ബല്യം ഹയര്‍ സെക്കന്‍ഡറിയെന്ന് കേന്ദ്ര പഠനം


: 03 Aug 2014

അനീഷ് ജേക്കബ്‌


തിരുവനന്തപുരം : പൊതുവിദ്യാഭ്യാസത്തില്‍ കേരളം രാജ്യത്തെ മറ്റേത് സംസ്ഥാനത്തിനും മാതൃകയാണെന്ന് കേന്ദ്ര പഠനം. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയാണ് കേരളത്തിന്റെ പ്രധാന പോരായ്മ. അധ്യാപക പരിശീലനത്തിലും കേരളം പിന്നിലാണ്. സമഗ്രമായ കാഴ്ചപ്പാടോടെ ദേശീയതലത്തിലുള്ള വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തി ബൗദ്ധികസംഘത്തെ നിയോഗിക്കണം. ഇതിനനുസരിച്ച് രേഖയ്ക്ക് രൂപം നല്‍കണമെന്നും പഠനം നിര്‍ദേശിക്കുന്നു.
സംസ്ഥാന വിദ്യാഭ്യാസ മേഖലയുടെ ഗുണദോഷങ്ങള്‍ വിലയിരുത്തുന്ന സമഗ്രമായ പഠനമാണ് കേന്ദ്ര മാനവവിഭവശേഷി വകുപ്പിനായി ജോയിന്റ് റിവ്യു മിഷന്‍ നടത്തിയത്. ഐ.ഐ.ടി, ജെ.എന്‍.യു, ഡല്‍ഹി സര്‍വകലാശാല, ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്നീ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്.
ഒന്നില്‍ ചേരുന്ന കുട്ടി പത്താം ക്ലാസ് വരെ കേരളത്തില്‍ എത്തുന്നുണ്ട്. കൊഴിഞ്ഞുപോക്ക് തീരെയില്ല. പത്താം ക്ലാസ് ജയിക്കുന്നവരില്‍ 90 ശതമാനത്തോളം പേര്‍ ഹയര്‍ സെക്കന്‍ഡറിക്ക് ചേരുന്നുമുണ്ട്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി കഴിയുന്നവരില്‍ 18 മുതല്‍ 22 വരെ ശതമാനം പേര്‍ മാത്രമേ ഉപരിപഠനത്തിന് പോകുന്നുള്ളൂ. ബാക്കിയുള്ളവര്‍ തൊഴിലന്വേഷകരായി മാറുന്നു. ഈ വിഭാഗം കുട്ടികളെ മുന്നില്‍ക്കണ്ട് അവരെ ജോലിക്ക് പ്രാപ്തരാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസമല്ല ഹയര്‍ സെക്കന്‍ഡറിയില്‍ നല്‍കുന്നതെന്ന് പഠനം ഊന്നിപ്പറയുന്നു.
പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് അനുഭവപ്പെടുന്നു.
 1971-72 ല്‍ 8,41,163 പേര്‍ ഒന്നില്‍ ചേര്‍ന്നപ്പോള്‍
 2010-11 ല്‍ അത് 3,37,511 ആയി.
2013-14 ല്‍ 2,92,699 ആയും കുറഞ്ഞു.
ആറുവയസ്സുവരെയുള്ള കുട്ടികളുടെ ശതമാനവും കുറഞ്ഞുവരികയാണ്. 2001 ല്‍ ജനസംഖ്യയുടെ 11.9 ശതമാനമായിരുന്നു ഇവരെങ്കില്‍ 2011 ല്‍ ഇത് 10.4 ശതമാനമായി. കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നത് കണക്കിലെടുത്താല്‍ അണ്‍ എയ്ഡഡ് സ്‌കുളുകളോടുള്ള താത്പര്യം രക്ഷിതാക്കളില്‍ കാണാം. സാമ്പത്തികമായി വളരെ താഴെത്തട്ടിലുള്ളവരില്‍പോലും ഈ പ്രവണത ശക്തമായുണ്ട്.
അദ്ധ്യാപകരെ വാര്‍ത്തെടുക്കുന്നതിലും സംസ്ഥാനം കൂടുതല്‍ ശ്രദ്ധിക്കണം. അദ്ധ്യാപകരാകാന്‍ പൊതുവെ ബിരുദധാരികള്‍ക്ക് താത്പര്യം കുറവാണ്. മറ്റ് പ്രൊഫഷണലുകളില്‍ എത്തപ്പെടാന്‍ കഴിയാത്തവരാണ് പലപ്പോഴും ബി.എഡ്ഡിന് ചേരുന്നത്. ബി.എഡ്ഡിന്റെ പാഠ്യപദ്ധതി കാലാനുസൃതമായി പരിഷ്‌കരിക്കണം.
 ബി. എഡ് കോളേജ് അദ്ധ്യാപകരായും എസ്.സി.ഇ.ആര്‍.ടി. ഫാക്കല്‍റ്റിയിലും എം.എഡ് -ഗവേഷണ ബിരുദമുള്ളവരെ നിയോഗിക്കണം. കൂടുതല്‍ യോഗ്യത നേടുന്ന അദ്ധ്യാപകര്‍ക്ക് പ്രോത്സാഹനം നല്‍കണം.
എല്ലാ സ്‌കൂളിലും ഇംഗ്ലീഷ് പഠിപ്പിക്കാന്‍ രണ്ട് അദ്ധ്യാപകരെങ്കിലും വേണം. ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് വായിക്കാനും എഴുതാനും പഠിപ്പിക്കണം.
 ഇംഗ്ലീഷിന് പ്രത്യേക ഡി.എഡ് കോഴ്‌സ് വേണം. കണക്ക്, സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് അധ്യാപകരെ സഹായിക്കാന്‍ സംവിധാനം വേണം. അധ്യാപകര്‍ക്ക് വര്‍ഷത്തില്‍ 15 ദിവസത്തെ പരിശീലനം നല്‍കണം.
അധ്യാപകരുടെ നിലവാരം ഉയര്‍ത്താനും മികവിനുമായി സമഗ്രമായ പരിപാടി ആസൂത്രണം ചെയ്യണം. സ്‌കൂള്‍ തലത്തില്‍ അധ്യാപകര്‍ നേതൃത്വം നല്‍കുന്ന ഗവേഷണ പരിപാടികള്‍ തുടങ്ങണം. സമൂഹവുമായി ബന്ധപ്പെട്ടുള്ള പഠനത്തിന് അവസരമൊരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്
 (മാതൃഭൂമി)

ശമ്പളത്തിന് സത്യവാങ്മൂലം: നിര്‍ദേശം പിന്‍വലിക്കണം കെഎസ്ടിഎ
02-August-2014

തിരു: അധികമുള്ള തസ്തികകളില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെങ്കില്‍ ഉത്തരവുകള്‍ അനുസരിക്കാമെന്നും അധ്യാപക ബാങ്കിലേക്ക് ഉള്‍പ്പെടുത്തുന്നതിന് വിരോധമില്ലെന്നുമുള്ള സത്യവാങ്മൂലം ഒപ്പിട്ടുനല്‍കണമെന്ന നിര്‍ദേശം പിന്‍വലിക്കണമെന്ന് കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെച്ചു.മുന്‍വര്‍ഷങ്ങളില്‍ തസ്തികനിര്‍ണയം പൂര്‍ത്തിയാകുംവരെ അധ്യാപകര്‍ക്ക് ഒരു വ്യവസ്ഥയുമില്ലാതെ ശമ്പളം നല്‍കുമായിരുന്നു. അതിന് മാറ്റംവരുത്തിയത് അംഗീകരിക്കാനാകില്ല.

അധ്യാപകരോട് സര്‍ക്കാര്‍ കുറ്റവാളികളോടെന്നപോലെയാണ് പെരുമാറുന്നത്. സര്‍ക്കാര്‍ സ്കൂളുകളില്‍ അധികമുള്ള തസ്തികകളില്‍ ജോലിചെയ്യുന്ന അധ്യാപകരെ 13നുമുമ്പ് പുനര്‍വിന്യസിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ പുനര്‍വിന്യസിക്കുംമുമ്പ് ഓണ്‍ലൈനായി അപേക്ഷിച്ച അധ്യാപകര്‍ക്ക് സ്ഥലംമാറ്റം നല്‍കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ പുനര്‍വിന്യസിക്കുന്ന തസ്തികകള്‍ ഓപ്പണ്‍ വേക്കന്‍സിയായി പരിഗണിച്ച് സ്ഥലംമാറ്റം നല്‍കണമെന്നും കെഎസ്ടിഎ ജനറല്‍സെക്രട്ടറി കെ ഉണ്ണിക്കൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു


അധ്യാപകരില്ല, പുസ്തകവും
02-August-2014

തൃശൂര്‍: സ്കൂളുകളില്‍ താല്‍ക്കാലിക നിയമനം വിലക്കിയതുമൂലം ക്ലാസെടുക്കാന്‍ അധ്യാപകരില്ല. ഓണപ്പരീക്ഷ തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെയാണ് സര്‍ക്കാര്‍ സ്കൂളുകളിലെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനവും തടഞ്ഞത്. തസ്തിക നിര്‍ണയത്തിലൂടെ അധ്യാപകര്‍ പുറത്തുപോകേണ്ട സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാട്. ഓണപരീക്ഷക്ക് ആഴ്ചകള്‍ മാത്രം ശേഷിക്കെ പരീക്ഷയ്ക്കുള്ള അധ്യായങ്ങളും ഇതുവരെ പഠിപ്പിച്ചിട്ടില്ല.

ദേശീയ വിദ്യാഭ്യാസ നിയമത്തിന് വിരുദ്ധമായി അധ്യാപക -വിദ്യാര്‍ഥി അനുപാതം നിശ്ചയിച്ചതിനാല്‍ ഇത്തവണ കൂടുതല്‍ അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും. ഇവരുടെ ഒഴിവുകളിലേക്ക് അധ്യാപക ബാങ്കില്‍ നിന്ന് നിയമിക്കാന്‍ വേണ്ടിയാണ് താല്‍ക്കാലിക നിയമനം സര്‍ക്കാര്‍ തടഞ്ഞത്. എന്നാല്‍ അധ്യാപക ബാങ്ക് രൂപീകരിച്ചിട്ടുമില്ല. കഴിഞ്ഞ വര്‍ഷം വിരമിച്ചവരും വിദ്യാര്‍ഥികളുടെ എണ്ണം കൂടിയതനുസരിച്ച് പുതുതായി നിയമിക്കേണ്ട അധ്യാപക ഒഴിവുകളാണ് നികത്താത്തത്. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് പൊതുസ്ഥലംമാറ്റം നടത്തി ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തണമെന്നാണ് കെഇആര്‍ ചട്ടം.

തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി അധികം വരുന്ന അധ്യാപകരെ ഒഴിവുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിക്കല്‍ മാത്രമാണ് വൈകാറുള്ളത്. അധ്യയനം തുടങ്ങി ആറാം പ്രവൃത്തി ദിനത്തിലെ വിദ്യാര്‍ഥികളുടെ എണ്ണമനുസരിച്ച് അധ്യാപക -വിദ്യാര്‍ഥി അനുപാതത്തില്‍ ജൂലൈ 15 നകം തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കണമെന്നും ചട്ടമുണ്ട്. യുഡിഎഫ് അധികാരമേറ്റ് കഴിഞ്ഞ മൂന്ന് വര്‍ഷവും തസ്തിക നിര്‍ണയം നടത്തിയില്ല. ഈ അധ്യയനവര്‍ഷം തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കിയിട്ടുമില്ല.എസ്എസ്എല്‍സി വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് പല വിഷയങ്ങളും ഇതുവരെ പഠിപ്പിച്ച് തുടങ്ങിയിട്ടില്ല. സംസ്കൃതം, അറബി, കണക്ക് തുടങ്ങിയവയില്‍ മിക്ക സ്കൂളുകളിലും ഒരധ്യായം പോലും പഠിപ്പിച്ചിട്ടില്ല. മറ്റു വിഷയങ്ങളില്‍ മറ്റു അധ്യാപകര്‍ ക്ലാസെടുക്കുന്നുണ്ടെങ്കിലും പാഠപുസ്തകം പലതും ലഭിച്ചിട്ടുമില്ല. ഇതിന് പുറമെയാണ് അധ്യാപകരില്ലാത്ത അവസ്ഥയും. ഹൈസ്കൂളുകളില്‍ 25നും എല്‍പി, യുപി ക്ലാസുകളില്‍ 28നുമാണ് പരീക്ഷ തുടങ്ങുക. പൊതു സ്ഥലംമാറ്റത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിച്ച് സുതാര്യമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി അട്ടിമറിക്കാനും നീക്കമുണ്ട്

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഗവ. സ്കൂള്‍ ക്ലാസ്മുറി വര്‍ക്ക്ഷോപ്പ് ഷെഡ്ഡില്‍
 03-August-2014
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഗവ. സ്കൂള്‍  ക്ലാസ്മുറി വര്‍ക്ക്ഷോപ്പ് ഷെഡ്ഡില്‍പാമ്പാടി: മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പ്ലസ്ടുവിന് 100 ശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് പടുതയും ഷീറ്റും കൊണ്ട് മറച്ച പ്രവര്‍ത്തിപരിചയത്തിനുള്ള വര്‍ക്ക്ഷോപ്പ് ഷെഡ്ഡില്‍. പാമ്പാടി ആലാംപള്ളി പൊന്‍കുന്നം വര്‍ക്കി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് ക്ലാസ്റൂം ഇല്ലാത്തതുമൂലം യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ ക്കുള്ള എക്സ്പീരിയന്‍സ് വര്‍ക്ഷോപ്പ് ഷെഡ്ഡിലിരുന്ന് പഠിക്കുന്നത്. മേല്‍ക്കൂര ചോരുന്ന, സൈഡ് ഭിത്തി ഇല്ലാത്ത കെട്ടിടത്തില്‍ മഴപെയ്യുമ്പോള്‍ എറിച്ചില്‍ അടിക്കാതിരിക്കാന്‍ പടുതയും ടിന്‍ ഷീറ്റും ഇട്ട് മറച്ചാണ് കുട്ടികളെ ഇരുത്തുന്നത്. ഹയര്‍ സെക്കന്‍ഡറിക്ക് എട്ട് ക്ലാസ് വേണ്ടിടത്ത് രണ്ട് ക്ലാസുകളാണ് ഇവിടെയുള്ളത്്. ആറ് ക്ലാസുകളില്‍ അഞ്ചും പ്രവര്‍ത്തിക്കുന്നത് യുപി സ്കൂള്‍ കെട്ടിടത്തില്‍. വലിപ്പം കുറഞ്ഞ ക്ലാസില്‍ തിങ്ങി നിറഞ്ഞാണ് കുട്ടികള്‍ ഇരിക്കുന്നത്. ക്ലാസ് മുറികള്‍ നിര്‍മിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മുന്നു വര്‍ഷവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്കൂള്‍ പിടിഎ അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

ഹയര്‍ സെക്കന്‍ഡറിക്ക് ബജറ്റിലൂടെ ലഭിക്കുന്ന ഫണ്ട് വളരെ പരിമിതമാണ്. ഇപ്പോള്‍ സ്കൂളിന്റെ കാര്യം പരിഗണിക്കാന്‍ കഴിയില്ലെന്നറിയിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ കത്തും ലഭിച്ചിട്ടുണ്ട്. സ്കൂളില്‍ ഓഡിറ്റോറിയവുമില്ല. ആവശ്യത്തിന് ഓഫീസ് സ്റ്റാഫുമില്ല. ഏഴു തവണ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടിലെത്തി പിടിഎ അധികൃതര്‍ സ്കൂളിന്റെ പരാധീനത അറിയിച്ചെങ്കിലും അവഗണനയായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ട് കോടിയോളം രൂപ ചെലവഴിച്ച് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ആധുനിക സൗകര്യങ്ങളോടെ സ്കൂളില്‍ ലാബ് സ്ഥാപിച്ചിരുന്നു. സിപിഐ എം ജില്ലാകമ്മറ്റിയംഗമായ അഡ്വ. റെജി സഖറിയ പാമ്പാടി ജില്ലാ പഞ്ചായത്തംഗം ആയിരുന്നപ്പോഴാണ് ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് നിര്‍മിച്ചത്.

നിയോജകമണ്ഡലത്തിലെ മിക്ക ഗവണ്‍മെന്റ് സ്കൂളുകള്‍ക്കും കഞ്ഞിപ്പുര നിര്‍മിക്കാന്‍ എംഎല്‍എ ഫണ്ടില്‍നിന്ന് ഉമ്മന്‍ചാണ്ടി പണം നല്‍കിയിരുന്നു. എന്നാല്‍ സ്കൂളിന് നല്‍കിയില്ല. ഷീറ്റുകൊണ്ട് നിര്‍മിച്ച വിറകുപുരയുടെ ഒരു ഭാഗത്താണ് ഇവിടെ കഞ്ഞി വെയ്ക്കുന്നത്. മാനദണ്ഡം ലംഘിച്ച് അകലക്കുന്നം പഞ്ചായത്തില്‍ രണ്ട് പ്ലസ്ടു ബാച്ചുകള്‍ മുഖ്യമന്ത്രി അനുവദിച്ചത് വിവാദമായിരുന്നു. നിലവിലുള്ള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ക്ലാസ്റൂം നിര്‍മിക്കാതെയാണ് മുഖ്യമന്ത്രിയുടെ നടപടി

No comments: