Wednesday, June 11, 2014

  ഇതേ വാര്‍ത്ത മാതൃഭൂമി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു
അധിക അധ്യാപകരെ നിലനിര്‍ത്താന്‍ വിദ്യാര്‍ഥി-അധ്യാപക അനുപാതം കുറച്ചു
Posted on: 12 Jun 2014

തിരുവനന്തപുരം: അധിക അധ്യാപകരെ അതാത് സ്‌കൂളുകളില്‍ത്തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ ഇളവ് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതനുസരിച്ച് അധിക അധ്യാപകരുള്ള എല്‍.പി. സ്‌കൂളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30-ഉം യു.പി, ഹൈസ്‌കൂളുകളില്‍ 1:35-ഉം ആയിരിക്കും. ഓരോ സര്‍ക്കാര്‍ സ്‌കൂളും ഓരോ എയ്ഡഡ് സ്‌കൂളും ഓരോ സിംഗില്‍ യൂണിറ്റ് സ്‌കൂളായി കണക്കാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ അധിക തസ്തിക സൃഷ്ടിക്കാന്‍ ഈ ആനുകൂല്യം ഉണ്ടാവില്ല. അവിടെ 1:45 എന്ന അനുപാതം തന്നെ കണക്കിലെടുക്കും. കുട്ടികള്‍ കുറഞ്ഞ സ്‌കൂളുകള്‍ക്കാണ് ഇളവ്-മുഖ്യമന്ത്രി പറഞ്ഞു.

2010-11ല്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക തസ്തിക നിര്‍ണയപ്രകാരമുള്ള തസ്തികകള്‍ 2013-14ലും തുടരും. അതായത് 2010-11ലെ തസ്തികകളില്‍ ഏതെങ്കിലും കാരണവശാല്‍ ഉണ്ടായ ഒഴിവുകളില്‍ നിയമനം നടത്തിയിട്ടുണ്ടെങ്കില്‍ അത് നിലനില്‍ക്കും. ഈ അധ്യയനവര്‍ഷം (2014-15) തസ്തിക നിര്‍ണയം നടത്തുമ്പോള്‍ 2010-11 ലെ തസ്തിക നിര്‍ണയപ്രകാരം നിലനിര്‍ത്തിയ തസ്തികയിലുള്ള അധ്യാപകരെ അധികമായി കണ്ടെത്തിയാല്‍ അവരെ അധ്യാപക ബാങ്കിലേക്ക് മാറ്റും-മുഖ്യമന്ത്രി പറഞ്ഞു.
സ്‌പെഷ്യല്‍ ടീച്ചേഴ്‌സിന്റെ കാര്യത്തില്‍ നിശ്ചിത എണ്ണം കുട്ടികളുള്ള സ്‌കൂളുകള്‍ക്ക് നിലവിലുള്ള കെ.ഇ.ആര്‍. ആനുകൂല്യം അനുവദിക്കും. അല്ലാതുള്ളത് പി.എസ്.സിക്ക് റിപ്പോര്‍ട്ടു ചെയ്യും.
ഈ അധ്യാപക പാക്കേജിന്റെയും മറ്റ് തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ കെ.ഇ.ആറില്‍ ഉടനെ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തസ്തിക നിര്‍ണയത്തില്‍ പ്രതിഷേധം: സര്‍ക്കാര്‍ അധ്യാപകര്‍ സമരത്തിേലക്ക്
 12 Jun 2014

കൊച്ചി: തസ്തിക നിര്‍ണയം സംബന്ധിച്ച് സര്‍ക്കാര്‍ സ്‌കൂളുകളിലും സ്വകാര്യ സ്‌കൂളുകളിലും രണ്ടു രീതി പിന്തുടരുന്നതില്‍ പ്രതിഷേധം. വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:45 ആയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ഇത് 1:30/ 35 ആണ്. 1:45 അനുപാതത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ തസ്തിക നിര്‍ണയിക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് അധ്യാപകരാണ്.

എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിന് തസ്തിക നിര്‍ണയംമൂലം നഷ്ടമാകുന്നത് എട്ട് അധ്യാപകരെയാണ്. നല്ല റിസല്‍ട്ടോടെ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ നിലവില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയില്ല. സോഷ്യല്‍ സയന്‍സും മറ്റും പഠിപ്പിക്കുന്നവര്‍ ഇംഗ്ലീഷും പഠിപ്പിക്കേണ്ട അവസ്ഥയാണുള്ളതെന്ന് അധ്യാപകര്‍ പറഞ്ഞു. ജില്ലയിലെ ഭൂരിഭാഗം സര്‍ക്കാര്‍ സ്‌കൂളുകളുടെയും അവസ്ഥ ഇതുതന്നെയാണ്.

സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ് ഈ തസ്തിക നിര്‍ണയമെന്ന് അധ്യാപകര്‍ പറയുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലും 1:30/ 35 ആയി അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം നിശ്ചയിക്കണമെന്നാണ് കെ.എസ്.ടി.എ. ആവശ്യപ്പെടുന്നത്. എല്ലാ സ്‌കൂളുകളിലും ഒന്ന് മുതല്‍ നാല് വരെ 1:30, അഞ്ച് മുതല്‍ പത്ത് വരെ 1:35 എന്നിങ്ങനെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം നിശ്ചയിക്കണം.
ഒഴിവുവരുന്ന തസ്തികയില്‍ എയ്ഡഡ് സ്‌കൂളുകള്‍ വന്‍ തുക നല്‍കി നിയമനം നടത്തുമെന്ന കാരണത്താലാണ് തസ്തിക നിര്‍ണയം ഏകീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്. ഇത്തരത്തില്‍ പുതുനിയമനത്തിന് അവസരം നല്‍കാതെ തസ്തിക നിര്‍ണയത്തിന്റെ ഭാഗമായി മറ്റ് സ്‌കൂളുകളില്‍ നിന്ന് പുറത്തുപോകുന്നവരെ ഒഴിവ് വരുന്ന തസ്തികകളിലേക്ക് നിയമിക്കണമെന്ന് കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി ടി.വി. പീറ്റര്‍ പറഞ്ഞു.

തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ.യുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ 11ന് ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. ഇതിലും നടപടിയുണ്ടായില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികളിലേക്ക് കടക്കുമെന്നും പീറ്റര്‍ പറഞ്ഞു.


സര്‍ക്കാര്‍ സ്‌കൂളുകളില്‍ അദ്ധ്യാപക നിയമനം നടത്തണം - റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍
: 12 Jun 2014

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്‍.പി, യു.പി അധ്യാപകരുടെ റാങ്ക് ലിസ്റ്റിലെ നിയമനനിയന്ത്രണം ഒഴിവാക്കി നിലവിലെ എല്ലാ ഒഴിവുകളിലേക്കും നിയമനം നടത്തണമെന്ന് എല്‍.പി.എസ്.എ- യു.പി.എസ്.എ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ പത്തുശതമാനം മാത്രമാണ് ജില്ലകള്‍ തോറും നിയമനം നടത്തിയിരിക്കുന്നത്.
റാങ്ക് ഹോള്‍ഡേഴ്‌സിനെ തഴഞ്ഞ് എയ്ഡഡ് മേഖലയിലെ സ്‌കൂളുകളെയും അധ്യാപകരെയും സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള അധ്യാപകനിയമനം പൂര്‍ണമായും തടഞ്ഞുവെച്ചിരിക്കുന്നു. ലിസ്റ്റിന്റെ കാലാവധിയായ മൂന്നുവര്‍ഷം പൂര്‍ത്തിയാവാന്‍ ഇനി എട്ടുമാസം മാത്രമാണ് അവശേഷിക്കുന്നത്. ഇത് രണ്ടുവര്‍ഷം കൂടി നീട്ടുകയോ നിയമനം പൂര്‍ണമായും നടത്തുകയോ ചെയ്യണം.
1:30 അനുപാതം എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും നടപ്പാക്കുക. ഈ വര്‍ഷത്തെ റിട്ടയര്‍മെന്റ് ഒഴിവുകളിലേക്ക് പി.എസ്.സി വഴി നിയമനം നടത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഷിഫ്റ്റ് സമ്പ്രദായം നിലനില്‍ക്കുന്ന സ്‌കൂളുകളില്‍ ഷിഫ്റ്റ് ഒഴിവാക്കി ലിസ്റ്റില്‍ നിന്നും നിയമനം നടത്തുക. നിലവില്‍ മലപ്പുറം ജില്ല ഒഴികെ മറ്റെല്ലാ ജില്ലകളിലും വിരലിലെണ്ണാവുന്ന നിയമനം മാത്രമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. പ്രശ്‌നത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടായില്ലെങ്കില്‍ ഈ മാസം 19ന് ജില്ലകള്‍ തോറും കണ്‍വെന്‍ഷനുകളും 23 മുതല്‍ ക്ലിഫ് ഹൗസിനുമുന്നില്‍ അനിശ്ചിതകാല സമരവും ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്‍ ഭാരവാഹികളായ അനീഷ്, വിജിത്, വിഷ്ണു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു




സ്‌കൂള്‍ ബസ്സില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചു; ഒമ്പത് വിദ്യാര്‍ഥികള്‍ ആസ്​പത്രിയില്‍

 12 Jun 2014

അരീക്കോട്: കുത്തിനിറച്ച സ്‌കൂള്‍ ബസ്സില്‍ അസ്വസ്ഥത അനുഭവപ്പെട്ട ഒമ്പത് വിദ്യാര്‍ഥികളെ കടുങ്ങല്ലൂര്‍ മേലേപുരയ്ക്കല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ചീക്കോട് കെ.കെ.എം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

ബസ് പറപ്പൂര്‍ ആലിന്‍ചുവട്ടില്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ കുട്ടികള്‍ ബസ്സിനുള്ളില്‍ ഞെങ്ങി ഞെരുങ്ങി വീഴുകയാണുണ്ടായതത്രെ. ഈ സമയം അടിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ശ്വാസംമുട്ടലും മറ്റും അനുഭവപ്പെട്ട് കരഞ്ഞെങ്കിലും ഡ്രെവര്‍ ബസ് നിര്‍ത്തിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

തൊട്ടടുത്ത സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ കുട്ടികളുടെ കരച്ചില്‍കേട്ട് നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണത്രെ കുട്ടികളെ ആസ്​പത്രിയിലെത്തിച്ചത്. മുമ്മുഴി അബ്ദുല്‍അലിയുടെ മകള്‍ കെ. ഷംസിദ (13), വെള്ളിയില്‍ അബ്ദുസ്സലാമിന്റെ മകള്‍ ഷംല എം.പി (13), പാലക്കണ്ടി അബ്ദുസ്സലാമിന്റെ മകള്‍ ഹുസ്‌ന കെ (13), വാച്ചാപുറത്ത് മൊയ്തീന്‍കുട്ടിയുടെ മകള്‍ അഹീഫ സി.പി (13), കൊട്ടക്കാട് അബ്ദുല്‍ റസാഖിന്റെ മകള്‍ ഫര്‍സാന കെ (13), എട്ട് എച്ച് ഡിവിഷനിലെ വിദ്യാര്‍ഥിനികളായ അബ്ദുല്‍ മജീദിന്റെ മകള്‍ ഷഹ്ന ഷെറി‚ന്‍ കെ (13), വാച്ചാപുറത്ത് മുഹമ്മദ്ഷായുടെ മകള്‍ ആദില എം.പി (13), മേലേപടിക്കല്‍ മുഹമ്മദിന്റെ മകള്‍ ഫൈജാസ് (13), മുണ്ടന്‍കണ്ടി സെയ്തലവിയുടെ മകള്‍ നാദിയ ഇ (13) എന്നിവരെയാണ് കടുങ്ങല്ലൂര്‍ മേലേപുരയ്ക്കല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്.

ബസ്സിലെ വീഴ്ചയെ തുടര്‍ന്ന് ശരീരവേദന അനുഭവപ്പെട്ടവര്‍ക്ക് എക്‌സ്‌റേ എടുത്തു.

1800-ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ അഞ്ച് ബസ്സുകളാണ് ഓടുന്നത്. ഇതില്‍ ഒരെണ്ണം തകരാറിലായതിനാല്‍ ഓടുന്നില്ല. ഈ ബസ്സില്‍ യാത്രചെയ്യേണ്ട കുട്ടികളുംകൂടി ഒന്നിച്ച് യാത്ര ചെയ്തതാണ് പ്രശ്‌നകാരണമെന്ന് പി.ടി.എ പ്രസിഡന്റ് കുഞ്ഞുട്ടി പൊന്നാട് പറഞ്ഞു. എന്നാല്‍ അഞ്ച് ബസ്സിലും കുട്ടികളെ കുത്തിനിറയ്ക്കുകയാണ് പതിവെന്നും അമിതഭാരം കാരണം കുട്ടികളെ വഴിയില്‍ ഇറക്കി അടുത്ത ബസ്സില്‍ കയറ്റുന്നതും വഴിയില്‍ ഇറക്കിയ കുട്ടികള്‍ അരമണിക്കൂര്‍ മുതല്‍ ഒന്നരമണിക്കൂര്‍ വരെ കഌസില്‍ വൈകിയെത്തുന്നത് പതിവാണെന്നും കുട്ടികളുടെ ബന്ധുക്കള്‍ മാതൃഭൂമിയോട് പറഞ്ഞു. ഓരോ കുട്ടിയോടും ബസ് ചാര്‍ജായി 250 രൂപ വരെ വാങ്ങുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. രണ്ട് വാതിലുള്ള ബസ്സിന് കഌനര്‍പോലും ഇല്ലെന്നും കുട്ടികള്‍ തന്നെയാണ് വാതില്‍ അടയ്ക്കുന്നതും തുറക്കുന്നതുമെന്നും ഇത് നിയന്ത്രിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.സംഭവത്തില്‍ ഉള്‍പ്പെട്ട ബസ്സും വിവരമറിഞ്ഞെത്തിയ മറ്റൊരു ബസ്സും അരീക്കോ
ട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

No comments: