Friday, June 27, 2014

വൈകിയതിന് ഡിഡി വിമര്‍ശിച്ചു; അന്ന് മന്ത്രി പറഞ്ഞു, ക്ഷമിക്കണം


എം എന്‍ ഉണ്ണിക്കൃഷ്ണന്‍
 28-Jun-2014

കൊച്ചി: "കുട്ടികള്‍ മുക്കാല്‍ മണിക്കൂറായി കാത്തുനില്‍ക്കുകയാണ്...". കുറ്റപ്പെടുത്തിയതല്ലെങ്കിലും ഉദ്ഘാടനത്തിന് വൈകിയെത്തിയ മന്ത്രിയെ, വൈകിയത് തെറ്റായെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രിയദത്ത സ്വാഗതപ്രസംഗം അവസാനിപ്പിച്ചത്. അതു കേട്ട മന്ത്രി വേദിയില്‍വച്ചുതന്നെ ക്ഷമാപണം പറഞ്ഞു. തീര്‍ന്നില്ല; വിഷയം പിറ്റേന്ന് വാര്‍ത്തയായപ്പോള്‍ പരസ്യമായി മാപ്പുപറഞ്ഞ് മന്ത്രി പത്രക്കുറിപ്പുമിറക്കി.


1988 ഫെബ്രുവരി 12, 13 തീയതികളില്‍ തൃപ്പൂണിത്തുറയില്‍ നടന്ന ജില്ലാ ബാലകലോത്സവം ഉദ്ഘാടനത്തിനെത്തിയ അന്നത്തെ ധനമന്ത്രി വി വിശ്വനാഥമേനോനോട് ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ പ്രിയദത്തയാണ് സമയം വൈകിയ കാര്യം ഓര്‍മപ്പെടുത്തിയത്. തന്റേതല്ലാത്ത കാരണത്താലാണ് അല്‍പ്പം വൈകിയതെങ്കിലും ജനാധിപത്യസമൂഹത്തില്‍ ജനപ്രതിനിധി എങ്ങനെയാണ് പെരുമാറേണ്ടതെന്ന് കാണിച്ചുതരികയായിരുന്നു അന്ന് കേരളത്തിന്റെ ധനമന്ത്രി. വേദിയില്‍വച്ചുതന്നെ മന്ത്രി ക്ഷമാപണം നടത്തി. മന്ത്രിയെ ഉദ്യോഗസ്ഥ വിമര്‍ശിച്ചെന്ന വാര്‍ത്ത അടുത്തദിവസം പ്രമുഖ മലയാളപത്രം ആഘോഷിച്ചു. ആ വാര്‍ത്ത നല്‍കിയ ലേഖകനെ നേരില്‍ വിളിച്ച് ക്ഷമാപണം അറിയിച്ച മന്ത്രി വൈകിയതിന്റെ കാരണവും ക്ഷമാപണവും ചേര്‍ത്ത വാര്‍ത്താക്കുറിപ്പും പുറത്തിറക്കി.


കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാനധ്യാപിക ഊര്‍മിളാദേവിയെ അപമാനിച്ച സംഭവത്തില്‍ അഭിപ്രായം തേടിയെത്തിയപ്പോള്‍ പ്രിയദത്തടീച്ചര്‍ മനസ്സ് തുറന്നു. "നേരിട്ടറിയില്ലെങ്കിലും എത്രയോ കഴിവുള്ള ടീച്ചറാണവര്‍. ഈ ബ്ലാക്ക് മാര്‍ക്ക് അടിച്ചേല്‍പ്പിച്ചില്ലെങ്കില്‍ എത്രയോ വലിയ അവാര്‍ഡുകള്‍ പോലും നേടേണ്ട അധ്യാപിക." ഇടപ്പള്ളി മേനോന്‍പറമ്പ് റോഡിലെ "സ്വസ്തി"യില്‍ വിശ്രമജീവിതം നയിക്കുകയാണ് ടീച്ചറും എച്ച്ഐഎലില്‍നിന്നു വിരമിച്ച ഭര്‍ത്താവ് എം എന്‍ നമ്പൂതിരിയും.


മന്ത്രിമാര്‍ക്കും തിരക്കുള്ളവര്‍ക്കും പലപ്പോഴും സമയത്തിന് എത്താനാകില്ലെന്നു പറഞ്ഞുകൊണ്ടാണ് താന്‍ ചെറിയൊരു ഓര്‍മപ്പെടുത്തല്‍ നടത്തിയത്. എന്നിട്ടും മന്ത്രി അത് ഉള്‍ക്കൊണ്ടു- പ്രിയദത്തടീച്ചര്‍ പറഞ്ഞു. തനിക്കു മാത്രമല്ല, പൊതുപ്രവര്‍ത്തകര്‍ക്കെല്ലാം ഇത്തരം അനുഭവം ഉണ്ടാകുമെന്ന് വി വിശ്വനാഥമേനോന്‍ പറഞ്ഞു. നമ്മുടേതല്ലാത്ത കാരണങ്ങളാല്‍ ചിലപ്പോള്‍ വൈകിയേക്കാം. എന്നാല്‍, സംഘാടകര്‍ക്കുവേണ്ടി നമ്മളാണ് ക്ഷമാപണം നടത്തേണ്ടത്. കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാനാധ്യാപികയോട് വിദ്യാഭ്യാസമന്ത്രി എടുത്ത നടപടി അധികാരം തലയ്ക്കുപിടിച്ചതുകൊണ്ടാണ്. അബ്ദുറബ്ബല്ല, എന്തോ മഹാകാര്യം ചെയ്തെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയാണ് ഇവിടെ കൂടുതല്‍ അപഹാസ്യനാകുന്നതെന്ന്- വിശ്വനാഥമേനോന്‍ പറഞ്ഞു
ഹയര്‍ സെക്കന്‍ഡറി ടൈംടേബിള്‍മാറ്റം പിന്‍വലിക്കണം: മഹിളാ അസോ.
27-Jun-2014
തിരു: ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ച അശാസ്ത്രീയമായ പുതിയ ടൈംടേബിള്‍ പിന്‍വലിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ ആവശ്യപ്പെട്ടു. പുതുതായി നിശ്ചയിച്ച ടൈംടേബിള്‍ തികച്ചും അശാസ്ത്രീയവും കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കുന്നതുമാണ്. പ്രവൃത്തിദിവസം ആറില്‍നിന്ന് അഞ്ചായി കുറയ്ക്കുന്നതിനുവേണ്ടി കണ്ടെത്തിയ പരിഷ്കാരമാണ് പുതിയ ടൈംടേബിള്‍. ഈ ടൈംടേബിള്‍ അനുസരിച്ച് രാവിലെ ഒമ്പതിന് ക്ലാസ് ആരംഭിക്കുകയും 4.30ന് അവസാനിക്കുകയും ചെയ്യും. പത്ത് പീരീഡാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആദ്യത്തെ മൂന്ന് പീരീഡിനുശേഷം അഞ്ചുമിനിറ്റാണ് കുട്ടികള്‍ക്ക് മൂത്രമൊഴിക്കുന്നതിനും മറ്റുമായി കിട്ടുന്നത്. രാവിലെമുതല്‍ ഉച്ചവരെ കുട്ടികള്‍ മൂത്രമൊഴിക്കാതെയിരിക്കണം എന്നത് വലിയ ആരോഗ്യപ്രശ്നത്തിന് ഇടയാക്കും. പെണ്‍കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ദുരിതമുണ്ടാകുക. മൂത്രസംബന്ധമായ നിരവധി അസുഖങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാകാന്‍ ഇടയാകും. മാത്രമല്ല, വെള്ളം കുടിക്കാതിരിക്കുന്നത് പ്രയാസവുമുണ്ടാക്കും. ഉച്ചഭക്ഷണത്തിന് 35 മിനിറ്റാണ് നല്‍കിയിരിക്കുന്നത്. ഈ സമയത്ത് ഭക്ഷണം കഴിക്കാനല്ലാതെ മൂത്രമൊഴിക്കാന്‍ പോകാന്‍ സമയമുണ്ടാകില്ല. അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും കുട്ടികള്‍ ഇരയാകാന്‍ ഇടയുണ്ട്. 10 പീരീഡ് തുടര്‍ച്ചയായി ഉണ്ടാകുന്നതിന്റെ മടുപ്പും തുടര്‍ച്ചയായി ക്ലാസില്‍ ഇരിക്കുന്നതിന്റെ ശാരീരികപ്രശ്നങ്ങളും കുട്ടികള്‍ നേരിടേണ്ടിവരും. ഈ പ്രശ്നത്തില്‍ വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധ അടിയന്തരമായി പതിയണം. ജനപ്രതിനിധികള്‍ ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ച് പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
ബുക്ക് വാങ്ങാന്‍ കാശില്ല; ഏഴാംക്ലാസുകാരി ജീവനൊടുക്കി
28-Jun-2014
ബര്‍ഹാംപുര്‍: നോട്ട്ബുക്കും പെന്‍സിലും വാങ്ങാന്‍ പണമില്ലാത്തതിന്റെ വിഷമത്തില്‍ പന്ത്രണ്ടുകാരി സ്വയം തീ കൊളുത്തി ജീവനൊടുക്കി. ഒഡിഷയില്‍ അസ്ക സര്‍ക്കാര്‍ വനിത ഹൈസ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ആത്മഹത്യചെയ്തത്. 60 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ഥിനിയെ എംകെസിജി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രിയാണ് മേലാസകലം മണ്ണെണ ഒഴിച്ച് പെണ്‍കുട്ടി തീ കൊളുത്തിയത്. അമ്മ അടുത്തുള്ള വീടുകളില്‍ ജോലിചെയ്താണ് കുടുംബം പോറ്റിയിരുന്നത്. പക്ഷാഘാതത്തെതുടര്‍ന്ന് അച്ഛന്‍ വര്‍ഷങ്ങളായി കിടപ്പിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി കോ-ഓര്‍ഡിനേറ്ററെ ചുമതലപ്പെടുത്തിയതായി ഗഞ്ചാം കലക്ടര്‍ പ്രേമചന്ദ്ര ചൗധ്രി അറിയിച്ചു. പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്
deshabhimani

No comments: