Tuesday, June 3, 2014

ആദ്യദിനം ഫീസടച്ചില്ല; 4-ാം ക്ലാസുകാരനെ ക്ലാസില്‍നിന്ന് പുറത്താക്കി


04-Jun-2014
തൃശൂര്‍: ആദ്യദിനം ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ നാലാംക്ലാസുകാരനെ സ്കൂള്‍ അധികൃതര്‍ ക്ലാസില്‍നിന്നും പുറത്താക്കി. മണ്ണുത്തി തോണിവളപ്പില്‍ രതീഷിന്റെ മകന്‍ ആഞ്ജനേയനെ(9)യാണ് ക്ലാസില്‍നിന്നും പുറത്താക്കി പീഡിപ്പിച്ചത്. വിഷമം താങ്ങാനാകാതെ മാനസിക അസ്വാസ്ഥ്യം വന്ന കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോണ്‍ബോസ്കോ സ്കൂള്‍ അധികൃതരാണ് വിദ്യാര്‍ഥിയോട് ക്രൂരമായി പെരുമാറിയത്. അധ്യയനവര്‍ഷരാംഭത്തിലെ ഫീസായ 6500 രൂപ അടച്ചില്ലെന്ന പേരില്‍ കുട്ടിയെ ക്ലാസില്‍നിന്നും പുറത്താക്കി സ്കൂള്‍ വിടുന്നതുവരെ ഓഫീസ് മുറിയിലിരുത്തുകയായിരുന്നു. എല്‍കെജി മുതല്‍ ഇതേ സ്കൂളിലാണ് ആഞ്ജനേയന്‍ പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ സ്കൂള്‍ തുറന്ന ശേഷമാണ് ഫീസ് അടച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഫീസ് അടയ്ക്കേണ്ട തീയതി സംബന്ധിച്ച് എസ്എംഎസ് അയക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത്തരമൊരു സന്ദേശം ലഭിച്ചിട്ടില്ലെന്നും രക്ഷിതാക്കള്‍ പരാതിപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് വീട്ടിലെത്തിയ കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് ക്ലാസില്‍നിന്ന് പുറത്താക്കിയത് രക്ഷിതാക്കളോട് പറഞ്ഞത്. രക്ഷിതാക്കളുടെ പരാതിയില്‍ വിദ്യാര്‍ഥിയുടെ മൊഴിയെടുത്ത മണ്ണുത്തി പൊലീസ് സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തു. ഇത്തവണ ബാങ്ക് വഴിയാണ് ഫീസ് അടയ്ക്കേണ്ടത്. ഈ വിവരം രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് എസ്എംഎസ് സന്ദേശം വഴി അറിയിച്ചിരുന്നതായി സ്കൂള്‍ അധികൃതര്‍ പറയുന്നു.
മികവിന്റെ നിറവില്‍ കരുനാഗപ്പള്ളി ഗവ. എച്ച്എസ്എസ്
04-Jun-2014
കരുനാഗപ്പള്ളി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എല്‍പി യുപി വിഭാഗത്തില്‍ ആറു ഡിവിഷന്‍ വര്‍ധിച്ചു. അതോടെ ആകെ 17 ഡിവിഷനായി. സ്കൂളില്‍ 15 അധ്യാപിക തസ്തികയ്ക്ക് പുതുതായി വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കി. പാഠ്യ-പാഠ്യേതരരംഗങ്ങളിലെ മികവും സ്കൂളിനോട് പൊതുസമൂഹത്തിനുള്ള വിശ്വാസവും ആണ് കുട്ടികളെ സ്കൂളിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഹെഡ്മാസ്റ്റര്‍ ആര്‍ ലീലാകൃഷ്ണന്‍ പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയില്‍ കൊല്ലം വിദ്യാഭ്യാസജില്ലയില്‍ കൂടുതല്‍ എ പ്ലസ് നേടിയ സര്‍ക്കാര്‍ സ്കൂളാണിത്. താലൂക്കിലെ ഏക മോഡല്‍ ഐസിടി സ്കൂള്‍, നഗരസഭയിലെ ഏക ശാസ്ത്രപോഷിണി ലാബ് എന്നിവ സ്കൂളിന്റെ പ്രത്യേകതയാണ്. യുപി, എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങള്‍ക്ക് പ്രത്യേക സമാര്‍ട്ട് ക്ലാസ് റൂമുകളും ഉണ്ട്. വിപുലമായ ലൈബ്രറി, എന്‍സിസി, എസ്പിസി, ജെആര്‍സി, എന്‍എസ്എസ് എന്നിവയും സ്കൂളിലുണ്ട്. വിദ്യാര്‍ഥികളുടെ വ്യക്തിത്വവികസനത്തിന് പ്രത്യേകപരിശീലനം നല്‍കുന്നു. നിര്‍ധന വിദ്യാര്‍ഥികള്‍ക്കു സ്നേഹസാന്ത്വനം ക്ലബ്ബിലൂടെ പഠനോപകരണങ്ങള്‍ നല്‍കുന്നു. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം സ്കൂളിനാണ്. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എംഎല്‍എ, എംപി എന്നിവരുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താനായി. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം നഗരസഭ ചെയര്‍മാന്‍ എം അന്‍സര്‍ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് പി വി ബാബു അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ ആര്‍ ലീലാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ അനില്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ സുഷലത സതീശന്‍, തേവന നൗഷാദ്, പ്രിന്‍സിപ്പല്‍ ജി അജിത്കുമാര്‍, സജി, സ്റ്റാഫ് സെക്രട്ടറി ആര്‍ ശ്രീകുമാര്‍, പി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പാറക്കളം ഗവ.സ്കൂള്‍ എസ്എഫ്ഐ ഏറ്റെടുത്തു
03-Jun-2014
ചിറ്റൂര്‍: പൂട്ടാനൊരുങ്ങിയ പാറക്കളം ഗവ. എല്‍പി സ്കൂള്‍ എസ്എഫ്ഐ ഏറ്റെടുത്തു. പെരുമാട്ടി പഞ്ചായത്ത് പാറക്കളം ഗവ. മാധവ എല്‍പി സ്കൂളില്‍ അടിസ്ഥാനസൗകര്യമൊരുക്കിയും പഠനോപകരണങ്ങള്‍ നല്‍കിയുമാണ് എസ്എഫ്ഐ ചിറ്റൂര്‍ ഏരിയകമ്മിറ്റി ഏറ്റെടുത്തത്. ഒരു ബാഗ്, ആറ് നോട്ടുബുക്ക്, ഒരു സ്ലേറ്റ്, ഒരുപെട്ടി സ്ലേറ്റ്പെന്‍സില്‍, രണ്ട് സ്കെയില്‍, രണ്ട് പേന, അഞ്ച് റൂള്‍ പെന്‍സില്‍, രണ്ട് റബര്‍, രണ്ട് കട്ടര്‍ തുടങ്ങിയ ഒരുബോക്സ് എന്നിവ അടങ്ങിയ പഠനകിറ്റ് ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ 64 വിദ്യാര്‍ഥികള്‍ക്ക് നല്‍കി. "സര്‍ക്കാര്‍ വിദ്യാലയങ്ങളെ സംരക്ഷിക്കുക" എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു. സ്കൂളിലെ എല്ലാ ക്ലാസ്മുറിയിലും ഫാന്‍ ഘടിപ്പിക്കുമെന്നും ശുദ്ധീകരിച്ച കുടിവെള്ളം നല്‍കുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. ഉത്സവപ്രതീതിയോടെയാണ് ഏറ്റെടുക്കല്‍ ആഘോഷിച്ചത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി അഞ്ജനക്ക് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ആദ്യ കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ത്രേസ്യാമ്മ അധ്യക്ഷയായി. എസ്എഫ്ഐ ജില്ലാസെക്രട്ടറി ജി ആശിഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ്കുമാര്‍, എ കൃഷ്ണകുമാര്‍, എം എ ജിതിന്‍രാജ്, ബിനു, സ്വരൂപ്, ആര്‍ ജയദേവന്‍, കിരണ്‍ദാസ്, ദിനാഥ് എന്നിവര്‍ സംസാരിച്ചു. വി പ്രതീഷ് സ്വാഗതവും ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
അപര്യാപ്തതയോടെ അധ്യയനവര്‍ഷം തുടങ്ങി
 04-Jun-2014
കൊച്ചി: പുതിയ അധ്യയനവര്‍ഷം ആരംഭിച്ചെങ്കിലും ജില്ലയിലെ പല സ്കൂളുകളും അപര്യാപ്തതയില്‍ നട്ടംതിരിയുന്നു. ആറാം പ്രവൃത്തിദിവസം നടക്കുന്ന കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം അറിയൂ. എങ്കിലും ബുദ്ധിമുട്ടും കഷ്ടപ്പാടും മറികടക്കാന്‍ അധ്യാപകര്‍ നെട്ടോട്ടം തുടങ്ങി. എല്ലാവര്‍ഷവും ജൂണില്‍ സ്കൂളുകളില്‍ അറ്റകുറ്റപണി നടത്തി വെള്ളപൂശാറുണ്ട്. മേയില്‍ എസ്എസ്എ നല്‍കേണ്ട മെയിന്റനന്‍സ് ഗ്രാന്റ് ഇനിയും നല്‍കിയിട്ടില്ല. ഹൈസ്കൂളുകളുടെ അറ്റകുറ്റപ്പണി ജില്ലാപഞ്ചായത്തും എല്‍പി, യുപി എന്നിവയുടേത് ഗ്രാമപഞ്ചായത്തുകളുമാണ് നടത്തേണ്ടത്. ഫണ്ട് കിട്ടാത്തതിനാല്‍ അധ്യാപകര്‍ സ്വന്തംനിലയ്ക്ക് സ്കൂള്‍ നന്നാക്കിയതല്ലാതെ കാര്യമായ പണി എവിടെയും നടന്നിട്ടില്ല. മഴയായാല്‍ പല സ്കൂളുകളും ചോര്‍ന്നൊലിക്കും. സ്കൂളുകളില്‍ പലതിന്റേയും മേല്‍ക്കൂരകള്‍ ഓടുമേഞ്ഞതായതിനാല്‍ മഴ തുടങ്ങിയാല്‍ മേല്‍ക്കൂരയില്‍ കയറാന്‍ ആളെ കിട്ടാതാകും. മിക്ക സ്കൂളിലും കഴിഞ്ഞവര്‍ഷം അവസാനമെത്തിയ യൂണിഫോം വിതരണംചെയ്യാതെ കെട്ടിക്കിടക്കുന്നു. ഇത് ഈ വര്‍ഷത്തെ വിതരണത്തെയും ബാധിച്ചു. ചില സ്കൂളുകളില്‍ കഴിഞ്ഞവര്‍ഷത്തെ യൂണിഫോമും എത്തിയിട്ടില്ല. മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരം ഗവണ്‍മെന്റ് എല്‍പിഎസ്, ലിറ്റില്‍ ഫ്ളവര്‍ എല്‍പിഎസ് മീന്‍ങ്കുന്നം എന്നിവയെക്കൂടാതെ പിറവം സബ്ജില്ലയിലെ പത്തോളം സ്കൂളുകളില്‍ കഴിഞ്ഞവര്‍ഷത്തെ യൂണിഫോം ഇതുവരെയും എത്തിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. പല ക്ലാസുകളിലെ പാഠപുസ്തകങ്ങളും വിതരണത്തിന് എത്തിയിട്ടില്ല. 6, 7 ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക് എന്നിവയും അഞ്ചാംക്ലാസിലെ സയന്‍സ്, ഒന്നാംക്ലാസിലെ ഇംഗ്ലീഷ്, മൂന്നാംക്ലാസിലെ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളും വിതരണത്തിന് എത്തിച്ചില്ല. സ്കൂള്‍ തുറന്നദിനം വിതരണംചെയ്യേണ്ട കൈപുസ്തകം സബ്ജില്ലാ ഓഫീസുകളില്‍ എത്തിയത് ഞായറാഴ്ചയാണ്. അതിനാല്‍ തിങ്കളാഴ്ച സ്കൂള്‍ തുറന്നപ്പോള്‍ മിക്ക സ്കൂളുകളിലും ഇവ വിതരണം നടന്നില്ല. കുട്ടികളെ എങ്ങനെ പഠിപ്പിക്കണംമെന്നത് വിശദമാക്കുന്ന അധ്യാപകസഹായിയും സ്കൂള്‍തലത്തില്‍ വിതരണത്തിനെത്തിയിട്ടില്ല. അതിനാല്‍ എവിടെ, എങ്ങനെ തുടങ്ങണം എന്ന ആശങ്കയിലാണ് അധ്യാപകര്‍. മാര്‍ച്ചിലെ ഉച്ചഭക്ഷണത്തിനായി 80,000 രൂപ മുന്‍കൂര്‍ മുടക്കിയ പല അധ്യാപകര്‍ക്കും ആ തുകപോലും തിരികെലഭിക്കാത്തത് പുതുവര്‍ഷത്തിലെ ഉച്ചഭക്ഷണത്തെ കാര്യമായി ബാധിക്കും. പല സ്കൂളുകളിലും തട്ടിക്കൂട്ട് ഉച്ചഭക്ഷണമാണ് വിതരണംചെയ്യുന്നത്.
വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണവിതരണം പ്രതിസന്ധിയില്‍
സ്വന്തം ലേഖകന്‍
: 02-Jun-2014
കുറ്റ്യാടി: അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ സ്കൂളുകളില്‍ എത്തിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഭിച്ച അറിയിപ്പ് "നാളെ മുതല്‍ വൈകുന്നേരംവരെ സ്കൂള്‍ പ്രവര്‍ത്തിക്കുംഅരിലഭിക്കാത്തതിനാല്‍ ഉച്ചഭക്ഷണം ഉണ്ടാകില്ല." കുന്നുമ്മല്‍ സബ്ജില്ലയിലെ വിദ്യാലയങ്ങളിലാണ് ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലായത്. സ്കൂള്‍ തുറക്കുംമുമ്പ് തന്നെവിദ്യാര്‍ഥികളുടെ എണ്ണം അനുസരിച്ചുള്ള ഇന്റന്റ് എഇഒ ഓഫീസുകളില്‍ നിന്ന് പ്രധാനാ്യധപകര്‍ക്ക് ലഭിക്കും. ഇതനുസരിച്ചാണ് മാവേലി സ്റ്റോറുകള്‍ വഴി അരി വിതരണം ചെയ്തത്. എന്നാല്‍ സ്കൂളുകള്‍ക്ക് നല്‍കേണ്ട അരി മാവേലി സ്റ്റോറില്‍ എത്തിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ വര്‍ഷം വലിയ തുക അരി വിതരണം ചെയ്തതില്‍ സിവില്‍ സപ്ലൈസിന് നല്‍കാനുണ്ട്. കുടിശ്ശിക ലഭിക്കാത്തതിനാലാണ് അരി എത്താതെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു. സബ് ജില്ലയിലെ 76 എല്‍പി, യുപി സ്കൂളുകളില്‍ അരി നല്‍കുന്നത് കുറ്റ്യാടി, തൊട്ടില്‍പ്പാലം, മൊകേരി മാവേലി സ്റ്റോറുകളില്‍ നിന്നാണ്. ഇവിടെയാകട്ടെ അരിയില്ല. കഴിഞ്ഞ വര്‍ഷത്തെ അരി സ്റ്റോക്കുള്ള പതിനെട്ടോളം വിദ്യാലയങ്ങളില്‍ രണ്ട് മൂന്ന് ദിവസം ഉച്ചഭക്ഷണം നല്‍കാന്‍ കഴിയും. ഉച്ചക്കഞ്ഞിക്ക് പകരം പല വിദ്യാലയങ്ങളിലും ചോറാണ് നല്‍കുന്നത്. കറിക്കാവശ്യമായ തുകയും ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.


ഇതു വരെ വായിച്ചതു ദേശാഭിമാനി വാര്‍ത്തകള്‍. ശേഷം  മാതൃഭൂമി വാര്‍ത്തകള്‍ വായിക്കൂ..

മികവ് തുടരാന്‍ കുന്നുംപുറത്തെ സര്‍ക്കാര്‍ സ്‌കൂള്‍
03 Jun 2014
തിരുവല്ല: ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നത് 78 പേര്‍. കെ.ജി. വിഭാഗത്തില്‍ പുതിയതായി 90 കുട്ടികള്‍. കാവുംഭാഗത്തെ കുന്നിന്‍പുറത്തിരിക്കുന്ന സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍ സബ്ജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ള എല്‍.പി.സ്‌കൂളെന്ന പെരുമ ഇത്തവണയും നിലനിര്‍ത്താന്‍ ഒരുങ്ങുന്നു. എല്‍.കെ.ജി. മുതല്‍ നാലാം ക്ലാസ് വരെ 422 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഒരു ക്ലാസ്സിന് രണ്ടു ഡിവിഷന്‍ മാത്രമാണിപ്പോള്‍. കുട്ടികളുടെ ബാഹുല്യം കാരണം ഒന്നാം ക്ലാസ്സില്‍ മൂന്നാമതൊരു ഡിവിഷന്‍ കൂടി അനുവദിക്കണമെന്ന് കാട്ടി വിദ്യാഭ്യാസവകുപ്പിന് അധികൃതര്‍ നിവേദനം നല്‍കിയിട്ടുണ്ട്.
സ്‌കൂളിന്റെ പൊതുവായ വികസനത്തോടൊപ്പം പഠനനിലവാരം ഉയര്‍ത്തുന്നതില്‍ അധ്യാപകര്‍ കാട്ടുന്ന താത്പര്യമാണ് എല്‍.പി. സ്‌കൂളിന്റെ ഖ്യാതി ഉയര്‍ത്തിയത്
വിശപ്പാണ് ആദ്യപാഠം: വിദ്യാലയം ഇവരുടെ സ്വപ്നവും
03 Jun 2014
. അലവിക്കുട്ടി
ഫറോക്ക്: പുത്തനുടുപ്പിട്ട് പുസ്തകസഞ്ചിയും തോളിലേറ്റി വര്‍ണക്കുടകളുമായി സ്‌കൂളിലേക്ക് നടന്നുനീങ്ങുന്ന കുട്ടിക്കൂട്ടങ്ങളെ കണ്ടപ്പോള്‍ ഉമേഷും കരിഷ്മയും അമ്മയോട് ചോദിച്ചു.. മാ...ഹം കബ് ജായേങ്കെ..സ്‌കൂള്‍ മേ...(അമ്മേ, നമ്മള്‍ എപ്പോഴാണ് സ്‌കൂളില്‍ പോകുക..?).
അമ്മ രേഖയ്ക്കും രണ്ട് കുഞ്ഞ് സഹോദരങ്ങള്‍ക്കുമൊപ്പം ഫറോക്ക് റെയില്‍വേ സ്‌റ്റേഷന് സമീപം കുടവില്‍ക്കുന്നതിനിടെയാണ് അവരുടെ മനസ്സില്‍ അക്ഷരമോഹം അണപൊട്ടിയത്. കുട്ടികളുടെ ചോദ്യം കേട്ട് കുടവാങ്ങാന്‍ വന്നവരില്‍ ആരോ ഇവരെ സ്‌കൂളില്‍ ചേര്‍ത്തിട്ടില്ലേയെന്ന് രേഖയോട് ചോദിച്ചു. ഇത്തിരി ഗൗരവത്തിലുള്ള മറുചോദ്യം ഇങ്ങനെ. സ്‌കൂള്‍ ചായേഗാ തോ..ഖാനാ കോന്‍ ദേഗാ...(സ്‌കൂളില്‍പ്പോയാല്‍ പിന്നെ ഭക്ഷണം ആര് നല്‍കും.?)

മഴക്കാലത്തെ മലയാളിയുടെ സ്വപ്നങ്ങള്‍ക്ക് വര്‍ണക്കുട ചൂടിക്കാന്‍ രാജസ്ഥാനില്‍നിന്ന് എത്തിയതാണ് ഈ കുടുംബം. അന്നന്നത്തെ അന്നത്തിന് വകകണ്ടെത്താന്‍ ടൗണിലും നാട്ടിന്‍പുറങ്ങളിലും മലയോരമേഖലകളിലുമെല്ലാം ഇവര്‍ വര്‍ണക്കുടകളും വിവിധ കളിക്കോപ്പുകളും വില്‍ക്കാന്‍ ഓടിനടക്കുന്നു. ജീവിക്കാനുള്ള പെടാപ്പാടിനിടയില്‍ മക്കളുടെ വിദ്യാഭ്യാസം സ്വപ്നം മാത്രം.

വിവിധ വലിപ്പത്തിലുള്ള ബഹുവര്‍ണ കുടകളാണ് ഇവര്‍ വില്‍ക്കുന്നതില്‍ ഏറെ ആകര്‍ഷകം. മുംബൈയില്‍നിന്നാണ് കുടകള്‍ വാങ്ങുന്നത്. ഇവ ഇവിടെയെത്തിച്ച് സംഘങ്ങളായി തിരിഞ്ഞാണ് വില്‍പ്പന. ഓരോ സംഘത്തിനും ഒരു തലവനുണ്ടാകും. വിപണിവിലയെക്കാള്‍ കുറവായതിനാല്‍ കുടകള്‍ എളുപ്പത്തില്‍ വിറ്റഴിയും. ബൈപ്പാസ് ജങ്ഷനുകളിലും ഇവര്‍ കച്ചവടം നടത്താറുണ്ട്. പാവകള്‍, കാറുകളില്‍ ഉപയോഗിക്കുന്ന സണ്‍ഷേഡ് ഷീറ്റുകള്‍ തുടങ്ങിയവയാണ് ഇവിടെ പ്രധാന വില്‍പ്പനവസ്തുക്കള്‍.

നാല് സണ്‍ഷേഡ് ഷീറ്റുകള്‍ക്ക് 600 രൂപയാണ് ഇവര്‍ ചോദിക്കുന്നത്. അവസാനം വിലപേശി അഞ്ഞൂറിനും ഇരുനൂറിനും വാങ്ങുന്നവരുണ്ട്. വിവിധതരം ബലൂണുകളും പാവകളും കളിക്കോപ്പുകളുമെല്ലാം ഇവരുടെ പക്കലുണ്ട്്്. സിഗ്‌നല്‍ മാറുന്ന സമയത്താണ് ഇവ ഓടിനടന്ന് വില്‍ക്കുന്നത്.
സ്ത്രീകളും കുട്ടികളുമാണ് ഇവരുടെ സംഘത്തില്‍ കൂടുതലുള്ളത്. ഇത് രണ്ടാംതവണയാണ് കുടവില്‍പ്പനയ്ക്കായി കേരളത്തിലെത്തുന്നതെന്ന് രേഖ പറഞ്ഞു. സീസണ്‍ അവസാനിച്ചാല്‍ നാട്ടിലേക്ക് മടങ്ങും.

തുടര്‍ന്ന് അവിടെ ഗോതമ്പ്, ചോളം, പരുത്തി, ബാര്‍ലി, നിലക്കടല, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ കൃഷിപ്പണികളില്‍ ഏര്‍പ്പെടും. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ താത്പര്യമുണ്ടെങ്കിലും തങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ അതിന് അനുകൂലമല്ലെന്നാണ് ഇവര്‍ പറയുന്നത്
ശബരിമലവനത്തിലെ ഏകാധ്യാപകവിദ്യാലയങ്ങളില്‍ അവഗണനയുടെ പ്രവേശോത്സവം
03 Jun 2014
സീതത്തോട്: ഇത് ശബരിമല പൂങ്കാവനത്തിലെ അട്ടത്തോട് ഏകാധ്യാപകവിദ്യാലയം. വിദ്യാലയമെന്നാല്‍ വനത്തിനുള്ളിലെ ഒരു തേമ്പാവിന്‍ ചുവട്. ഇവിടെ തിങ്കളാഴ്ച പഠിക്കാനെത്തിയത് സമീപവനത്തിലെ എട്ട് ആദിവാസി കുട്ടികള്‍. ഇവര്‍ക്ക് പുത്തനുടുപ്പകളില്ല, പുതിയ പുസ്തകങ്ങളില്ല. ഇവിടത്തെ വിദ്യാര്‍ഥികള്‍ക്ക് പ്രേേവശാത്സവം എന്തെന്നറിയില്ല. പകരം അവഗണനയുടെയും ഇല്ലായ്മയുടെയും ഉത്സവമായിരുന്നുകാത്തിരുന്നത്. എങ്കിലും ടീച്ചര്‍ കൊണ്ടുവന്ന ഏതാനും ബിസ്‌കറ്റ് കഷണങ്ങളും മിഠായിയും ഇവര്‍ക്ക് പ്രേേവശാത്സവത്തിന്റെ മധുരംപകര്‍ന്നു. ആദിവാസികുട്ടികളുടെ പഠനകാര്യത്തില്‍ ആര്‍ക്ക് എന്ത് താല്പര്യം. നാട്ടിന്‍ പുറങ്ങളിലും നഗരങ്ങളിലുമെല്ലാം പ്രേേവശാത്സവം പൊടിപൊടിക്കുമ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത അവസ്ഥയിലാണ് ശബരിമലവനത്തിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ കുരുന്നുകള്‍.
ശബരിമലപൂങ്കാവനത്തില്‍ വിവിധ വനമേഖലകളിലായി ഏഴ് ഏകാധ്യാപക വിദ്യാലയങ്ങളാണുള്ളത്. ഏകദേശം നൂറോടടുത്ത് കുട്ടികളാണ് ഇവിടങ്ങളില്‍ പഠിക്കുന്നത്. ഈ അധ്യയനവര്‍ഷവും ഇല്ലായ്മയില്‍നിന്നുതന്നെ പഠനം തുടങ്ങാനാണ് ഇവിടങ്ങളിലെ കുട്ടികളുടെ വിധി. പുസ്തകവും ഭക്ഷണ സാധനങ്ങളുമൊക്കെ എന്നെങ്കിലും കിട്ടിയാലായി.
അട്ടത്തോട് വനത്തില്‍ കഴിഞ്ഞവര്‍ഷം സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് രാവിലെ 9 മണിയോടെതന്നെ അധ്യാപികയായ അമ്പിളി എത്തി. 20 കിലോമീറ്റര്‍ അകലെ നിന്നാണ് വരവ്. കാട്ടുകമ്പുകള്‍ക്കുമീതെ പ്ലാസ്റ്റിക് ടാര്‍പ്പായ വലിച്ചുകെട്ടിയുണ്ടാക്കിയ കെട്ടിടത്തിലായിരുന്നു മുമ്പ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. എന്നാല്‍ മധ്യവേനലവധികഴിഞ്ഞ് തിങ്കളാഴ്ച അധ്യാപിക എത്തിയപ്പോഴേയ്ക്കും കാട്ടാനക്കൂട്ടം സ്‌കൂള്‍കെട്ടിടമെല്ലാം തകര്‍ത്തിരുന്നു. അതുകൊണ്ടുതന്നെ ആദിവാസികള്‍ തമ്പടിച്ചിരിക്കുന്ന കുടിലിനോടുചേര്‍ന്നുള്ള ഒരു മരച്ചുവട്ടിലാക്കി ഇത്തവണ ക്ലാസ്സിന് തുടക്കം.
വിദ്യാര്‍ഥികളായ ശരണ്യ, സനിക, ബിജുമോന്‍, സെല്‍വി, റീന എന്നിവരാണ് ആദ്യം എത്തിയത്. പിന്നാലെ സച്ചുവും സജിത്തും സനിലും വന്നു. അധ്യാപിക മരച്ചുവട്ടിലെ കല്ലിന് മുകളിലിരുന്നു. വിദ്യാര്‍ഥികള്‍ ചുറ്റിനും. അപ്പോഴേയ്ക്കും സമയം 11 മണി കഴിഞ്ഞിരുന്നു. അധ്യാപിക കൊണ്ടുവന്ന ഒരു പുസ്തകത്തില്‍ നിന്ന് ഏതാനും കഥകളും വരികളുമൊക്കെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. രണ്ട് മണിക്കൂറോളം ഇത് തുടര്‍ന്നു. കുട്ടികള്‍ക്ക് വിശപ്പിന്റെ വിളി എത്തിയപ്പോഴേയ്ക്കും ആദ്യദിനത്തിലെ പഠനം അവസാനിപ്പിച്ചു. ഇവര്‍ക്ക് ഭക്ഷണത്തിന് ഒന്നും നല്‍കാനില്ലാത്തതിനാല്‍ കുട്ടികളെ കുടിലുകളിലേക്ക് തിരിച്ചയയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു.
''അടുത്തദിവസം വീണ്ടും താല്‍ക്കാലിക ഷെഡ്ഡ്‌കെട്ടി പുതിയ സ്‌കൂള്‍കെട്ടിടം തയ്യാറാക്കണം. കുട്ടികള്‍ക്ക് പുസ്തകത്തിനും ഭക്ഷണത്തിനുമൊക്കയുള്ള കണക്കുകള്‍ വിദ്യാഭ്യാസവകുപ്പിന് നല്‍കണം. എത്രയും പെട്ടെന്ന് ഭക്ഷണത്തിനുള്ള സാധനങ്ങളെങ്കിലും കിട്ടിയാല്‍ കുട്ടികള്‍ പതിവായി ക്ലാസിലെത്തും''- അധ്യാപിക പറഞ്ഞു.
ചാലക്കയം, പമ്പ, ചിന്നക്കയം, അട്ടത്തോട് തെക്കേക്കര, വേലംപ്ലാവ്, ളാഹ എന്നിവിടങ്ങളിലാണ് മറ്റ് ഏകാധ്യാപക പള്ളിക്കൂടങ്ങളുള്ളത് .എല്ലായിടത്തും സ്ഥിതി ഇതൊക്കെത്തന്നെ. തുച്ഛമായ പ്രതിഫലമാണ് ലഭിക്കുന്നതെങ്കിലും ഒരു പറ്റം സാമൂഹികപ്രതിബദ്ധതയുള്ള ചെറുപ്പക്കാര്‍ എത്തുന്നതുകൊണ്ടാണ് ഈ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി ഇവര്‍ തുടരുന്ന പഠന പ്രക്രിയയെത്തുടര്‍ന്ന് കുറെയധികം കുട്ടികള്‍ വനവാസത്തില്‍ നിന്ന് പഠനത്തിന്റെ ലോകത്തേക്ക് വന്നു. ഇപ്പോള്‍ പലരും പുറംനാടുകളില്‍ പോയി ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുന്നുണ്ട്.
പ്രഥമാധ്യാപകരില്ലാതെ പ്രവേശനോത്സവം
03 Jun 2014
പാറശ്ശാല: കുളത്തൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍, എറിച്ചെല്ലൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍, ഡാലുമുഖം ഗവ. എല്‍.പി. സ്‌കൂള്‍ നല്ലൂര്‍വട്ടം ഗവ. എല്‍.പി.സ്‌കൂള്‍, ശാസ്താംതല ഗവ. യു.പി. സ്‌കൂള്‍ തുടങ്ങി ജില്ലയിലെ 40ഓളം സ്‌കൂളുകളില്‍ പ്രഥമാധ്യാപകരില്ലാതെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. മെയ് മാസം പ്രഥമാധ്യാപകരുടെ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല.
ആറാം പ്രവൃത്തിദിവസത്തെ കണക്കുകള്‍, സമ്പൂര്‍ണ പൂരിപ്പിക്കല്‍, ഉച്ചഭക്ഷണം, ടി.സി., അഡ്മിഷന്‍ തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ണമായും അവതാളത്തിലായി.
മാത്രവുമല്ല സര്‍ക്കാര്‍ എയ്ഡഡ് എല്‍.പി. വിഭാഗത്തില്‍ 20ല്‍ താഴെ കുട്ടികളാണ് ഭൂരിപക്ഷം സ്‌കൂളുകളിലും പുതിയ അഡ്മിഷന് ഉണ്ടായിരുന്നത്
മനോരമ നോക്കാം.

No comments: