Wednesday, May 30, 2012

സ്‌കൂള്‍ അധ്യാപകരുടെ ഒഴിവുകള്‍ വിജ്ഞാപനം ചെയ്യും


1 May 2012

തിരുവനന്തപുരം: അധ്യാപക പാക്കേജിന്റെ ഭാഗമായി സംസ്ഥാനത്തെ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം വരുന്ന അധ്യാപക ഒഴിവുകള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്നു. വിരമിക്കല്‍ മൂലമുണ്ടാകുന്ന ഒഴിവുകളാണ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുക. ഇതിനായി എല്ലാ ജില്ലകളില്‍ നിന്നും വന്ന ഒഴിവുകളുടെ എണ്ണം സര്‍ക്കാര്‍ ശേഖരിച്ചു.

ഒഴിവുകള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്നതോടെ ഇല്ലാത്ത തസ്തികയില്‍ നിയമനം നടത്താന്‍ എയ്ഡഡ് മാനേജ്‌മെന്‍റുകള്‍ക്കാവില്ല. നിയമിതരാകുന്നവര്‍ കബളിപ്പിക്കപ്പെടില്ലെന്നതാണ് ഇതിന്റെ ഗുണവശം. അധ്യാപക, വിദ്യാര്‍ഥി അനുപാതം 1:30 ഉം 1:35 ഉം ആക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് കഴിഞ്ഞ് ഉണ്ടാകുന്ന അധ്യാപക ഒഴിവുകള്‍ കൂടി ചേര്‍ത്ത് വിജ്ഞാപനം ചെയ്താല്‍ മതിയെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

എയ്ഡഡ് സ്‌കൂളിലെ വിരമിക്കല്‍ ഒഴിവില്‍ മാനേജര്‍ക്ക് നിയമനം നല്‍കാം. അധ്യാപക, വിദ്യാര്‍ഥി അനുപാതം കുറച്ചതിന്റെയടിസ്ഥാനത്തില്‍ വരുന്ന ഒഴിവാണെങ്കില്‍ ആദ്യത്തേത് സര്‍ക്കാരിന് വിട്ടുനല്‍കണം. തുടര്‍ന്നുള്ള ഒഴിവുകളില്‍ സര്‍ക്കാരിന്റെ അനുമതിയോടെ മാനേജ്‌മെന്‍റിന് നിയമനം നടത്താം. പുതിയ അധ്യയന വര്‍ഷം മുതല്‍ വരുന്ന ഒഴിവില്‍ അധ്യാപക യോഗ്യതാ പരീക്ഷ പാസാകുന്നവര്‍ക്കേ നിയമനത്തിന് യോഗ്യതയുള്ളൂ. ടെട് പരീക്ഷയും അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നടത്തും.

വിദ്യാര്‍ഥികളുടെ ബയോമെട്രിക് രേഖയെടുത്താലേ കുട്ടികളുടെ എണ്ണം സംബന്ധിച്ച അന്തിമ കണക്കാകൂ. അക്ഷയെയും കെല്‍ട്രോണിനെയുമാണ് ഇത് സംബന്ധിച്ച ചുമതല സര്‍ക്കാര്‍ ഏല്പിച്ചിരിക്കുന്നത്. ബയോമെട്രിക് രേഖയെടുപ്പ് മൂന്ന്, നാല് മാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം മുതല്‍ തലയെണ്ണലിലൂടെ കുട്ടികളുടെ കണക്കെടുപ്പ് ഉണ്ടാകില്ല. ഇതിന് പകരമായാണ് യു.ഐ.ഡി സംവിധാനം.

വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ച തീരുമാനമായാലേ രണ്ടാമത്തെ ഡിവിഷനെക്കുറിച്ചുള്ള നയപരമായ തീരുമാനവും സര്‍ക്കാരിന് കൈക്കൊള്ളാനാകൂ. എല്‍. പിയില്‍ 30 ഉം യു.പിയില്‍ 35 ഉം കുട്ടികളാണ് പുതിയ നിയമപ്രകാരം ഒരു ക്ലാസില്‍ ഉണ്ടാകേണ്ടത്. രണ്ടാമത്തെ ഡിവിഷന് എത്രകുട്ടികള്‍ വേണമെന്ന കാര്യത്തില്‍ താമസിയാതെ തീരുമാനമെടുക്കേണ്ടി വരും. മുമ്പ് ഒരു ക്ലാസില്‍ 45 കുട്ടികളായിരുന്നപ്പോള്‍ 51 കുട്ടികള്‍ ഉണ്ടെങ്കിലായിരുന്നു രണ്ടാം ഡിവിഷന്‍ അനുവദിച്ചിരുന്നത്.

ഇക്കാര്യത്തില്‍ തീരുമാനമാകുംവരെ നിലവിലുള്ള സ്ഥിതിയില്‍ 45 കുട്ടികള്‍ വരെ ഒരു ക്ലാസില്‍ തുടരുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഫലത്തില്‍ അനുപാതം താഴ്ത്തിയത് നടപ്പായി തുടങ്ങിയിട്ടില്ല. എന്നാല്‍ അധ്യാപക ബാങ്കിലുള്ള അധ്യാപകരുടെ പരിശീലനം തുടങ്ങിയതോടെ, ജോലിക്ക് ഭീഷണിയുണ്ടായിരുന്ന അധ്യാപകര്‍ സുരക്ഷിതരായി.

ജോലി സുരക്ഷിതമായതോടെ, അവധിക്കാലത്ത് കുട്ടികളെ പിടിക്കാന്‍ ഇക്കുറി അധ്യാപകര്‍ക്ക് ഇറങ്ങേണ്ടിവന്നില്ല. മുന്‍വര്‍ഷങ്ങളില്‍ കുട്ടികളെയും രക്ഷിതാക്കളെയും സ്വാധീനിച്ച് തങ്ങളുടെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അധ്യാപകര്‍ മത്സരിച്ചിരുന്നെങ്കില്‍ ജോലി സുരക്ഷിതമായതോടെ അവധിക്കാലത്തെ നെട്ടോട്ടം അധ്യാപകര്‍ക്ക് ഒഴിവാക്കാനായി


പ്രവേശനോത്സവം ഫ്ലക്‌സില്‍ മുക്കാന്‍ ചെലവിടുന്നത് 15 ലക്ഷം

  31 May 2
കാസര്‍കോട്: പ്രവേശനോത്സവത്തില്‍ ഫ്ലക്‌സ്‌ബോര്‍ഡുകള്‍ കണികണ്ട് പഠനംതുടങ്ങാന്‍ വിദ്യാഭ്യാസവകുപ്പ് ചെലവിടുന്നത് പതിനഞ്ച്‌ലക്ഷത്തോളം രൂപ.

വിദ്യാലയങ്ങളില്‍നിന്ന് പ്ലാസ്റ്റിക്കും ഫ്ലക്‌സും അകറ്റിനിര്‍ത്തണമെന്ന നിര്‍ദേശം നിലവിലിരിക്കെയാണ് ഈ നടപടി. 14,16,500 രൂപ ചെലവിട്ട് എസ്.എസ്.എ. മുഖാന്തരം ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 5666 വിദ്യാലയങ്ങളിലാണ് ജൂണ്‍ നാലിന് പ്രവേശനോത്സവം നടക്കുന്നത്. ഓരോ വിദ്യാലയത്തിലും ഏഴടിനീളവും മുന്നടി വീതിയുമുള്ള ഫ്ലക്‌സ് ഷീറ്റുകളില്‍ പ്രവേശനോത്സവം സംബന്ധിച്ച വിവരം പ്രിന്‍റ്‌ചെയ്ത് നല്‍കാന്‍ അതത് ബി.ആര്‍.സി.കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 250 രൂപ വീതമാണ് ഓരോന്നിനും ചെലവ് നിശ്ചയിച്ചിരിക്കുന്നത്. 1,18,986 ചതുരശ്രയടി ഫ്ലക്‌സ് ഷീറ്റാണ് മണിക്കൂറുകള്‍ മാത്രംനീളുന്ന പ്രവേശനോത്സവത്തിന്റെ പേരില്‍ സംസ്ഥാനത്ത് കുമിയാന്‍പോകുന്നത്.

ഏകീകൃത സ്വാഗതഗാനത്തോടെയാണ് ഇക്കുറി പ്രവേശനോത്സവം തുടങ്ങുക. അതിനായുള്ള സി.ഡി.യും സ്‌കൂളുകളില്‍ എത്തിക്കുന്നുണ്ട്. ചിലര്‍സി.ഡി. ചെലവിലേക്കായി 250 രൂപയില്‍നിന്ന് പത്ത് രൂപ പിടിക്കുന്നുമുണ്ട്.

പരിസ്ഥിതിസ്നേഹത്തെയും മാലിന്യപ്രശ്‌നത്തെയും പറ്റി വിദ്യാര്‍ഥികളില്‍ ബോധവത്കരണമുണ്ടാക്കാന്‍ കൊണ്ടുപിടിച്ചശ്രമം നടക്കുമ്പോഴാണ് അധികൃതരുടെ ഈ ഫ്ലക്‌സ് പ്രേമം. ഫ്ലക്‌സിന് പകരം തുണിയില്‍ ബാനര്‍ എഴുതി പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

1 comment:

Rajeev said...

പ്രിയപ്പെട്ട കലാധരൻ സർ,
മുൻപും താങ്കളുടെ ബ്ലോഗും മാത്സ് ബ്ലോഗ് പോസ്റ്റും മറ്റും കണ്ടിട്ടുണ്ട്. പക്ഷെ ഇന്നു സന്ദർശിച്ചപ്പോൾ ഒരു പ്രത്യേക വായനാ സുഖം. മുൻപത്തെക്കാളും നല്ല റ്റെമ്പ്ലേറ്റ് ആണിത്. താങ്കളുടെ പോസ്റ്റുകൾക്ക് ഏറ്റവും അനുയോജ്യമെന്ന് എനിക്ക് തോന്നുന്നു. ആശംസകൾ....

english4keralasyllabus.com