Saturday, April 14, 2012

വിഎച്ച്എസ്ഇ: വേണ്ടത് ഉദ്ഗ്രഥനം

ആര്‍ വി ജി മേനോന്‍





10-Apr-2012 
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സമ്പ്രദായം ഇന്ന് നിലവിലുള്ള രീതിയില്‍ തുടരാന്‍ കഴിയില്ല എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാവാന്‍ വഴിയില്ല. വിഎച്ച്എസ്ഇയുടെ പേരിലുള്ള കേന്ദ്രസഹായം ലഭ്യമാക്കാന്‍ അങ്ങനെ ഒരു സമ്പ്രദായം നിലനിര്‍ത്തുകയും അതിന്റെ ഓജസ്സ് കെടുത്തുംവിധം പിന്‍വാതിലിലൂടെ പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള കുറുക്കുവഴി ആക്കി മാറ്റുകയുമാണ് ചെയ്തിരിക്കുന്നത്. വിഎച്ച്എസ്ഇ കഴിഞ്ഞ് അവര്‍ പഠിച്ച വൊക്കേഷണല്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ വിരളം. മിക്കവരും മുഖ്യധാരാ വിദ്യാഭ്യാസത്തിലേക്ക് മടങ്ങുന്നു. അപ്പോള്‍ മാറ്റം ആവശ്യമാണ്. പക്ഷേ, എങ്ങനെയുള്ള മാറ്റം? വൊക്കേഷണല്‍ വിദ്യാഭ്യാസത്തെപ്പറ്റി ആലോചിക്കുമ്പോള്‍ ആദ്യം ഉള്‍ക്കൊള്ളേണ്ട കാര്യം പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതില്‍ നാം ഏതാണ്ട് വിജയിച്ചിരിക്കുന്നു എന്നതാണ്. ഏവര്‍ക്കും വിദ്യാഭ്യാസമെന്ന എസ്എസ്എയുടെ മുദ്രാവാക്യവും ഇതുതന്നെയാണല്ലോ. എന്താണിതിന്റെ പൊരുള്‍? കുറച്ചുനാള്‍കൂടി കഴിഞ്ഞാല്‍ സമൂഹത്തിലെ ഏതു തൊഴില്‍ ചെയ്യുന്നവരും പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചവര്‍ ആയിരിക്കും. അതായത്, സമൂഹത്തിലെ വെള്ളംകോരികളും വിറകുവെട്ടികളുംവരെ പന്ത്രണ്ടുവര്‍ഷം പഠിച്ചവര്‍! എന്തൊരു വേസ്റ്റ്!&ൃറൂൗീ;എന്നായിരിക്കും ചിലരുടെ പ്രതികരണം. പക്ഷേ, അത് വിദ്യാഭ്യാസത്തിന്റെ ധര്‍മത്തെപ്പറ്റി തെറ്റായ ധാരണ വച്ചുപുലര്‍ത്തുന്നതിന്റെ ഫലമാണ്. വിദ്യാഭ്യാസം, കായിക അധ്വാനം ആവശ്യമായ തൊഴിലുകളില്‍നിന്ന് രക്ഷപ്പെടാനുള്ള വിദ്യയല്ല. ഈ തൊഴിലുകള്‍ സമൂഹത്തിന് ആവശ്യമായ കാലത്തോളം ആരെങ്കിലും ഇവ ചെയ്തേ മതിയാകൂ. വിദ്യാഭ്യാസം സിദ്ധിച്ചവര്‍ ഈ വക തൊഴിലുകളില്‍ ഏര്‍പ്പെടുമ്പോള്‍ തൊഴിലിന്റെ സ്വഭാവം മാറും. അതില്‍ ആധുനിക സാങ്കേതികവിദ്യ പ്രയോഗിക്കപ്പെടും. യന്ത്രങ്ങളുടെ ഉപയോഗം വര്‍ധിക്കും. ഉല്‍പ്പാദനക്ഷമത ഉയരും. തൊഴിലാളികളുടെ ജീവിതനിലവാരവും അവരോടുള്ള സമൂഹത്തിന്റെ മനോഭാവവും മാറും. തോട്ടിപ്പണി സാനിറ്റേഷന്‍ ആയപ്പോഴും അലക്കുകാര്‍ ഡ്രൈക്ലീനേഴ്സ് ആയപ്പോഴും ഇത് നാം കണ്ടു. റോഡുപണിയില്‍ യന്ത്രങ്ങള്‍ കൂടുമ്പോഴും പാടത്തെ പണി യന്ത്രവല്‍കൃതം ആകുമ്പോഴും നാം ഇത് കാണുന്നു. ഈ പ്രവണത ഇനിയും വര്‍ധിക്കും. അതായിരിക്കും, ആയിരിക്കണം സാര്‍വത്രിക സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഫലപ്രാപ്തിയും. പക്ഷേ, അത് സാധ്യമാക്കണമെങ്കില്‍ സ്കൂള്‍ വിദ്യാഭ്യാസം പാടേ മാറേണ്ടതുണ്ട്. സ്കൂളിനെ കോളേജിലേക്കുള്ള തയ്യാറെടുപ്പായി കാണുന്ന പഴയരീതി മാറണം. അത് ഒരു ചെറിയ ന്യൂനപക്ഷത്തിനുമാത്രമേ ബാധകമാകുന്നുള്ളൂ. ബഹുഭൂരിപക്ഷവും പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാല്‍ (പുതിയ രീതിയില്‍ അപ്പോള്‍ പതിനെട്ടു വയസ്സ് ആകുമല്ലോ) എന്തെങ്കിലും തൊഴില്‍ചെയ്തു ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആയിരിക്കും. പക്ഷേ, അതിനുള്ള ഒരു തയ്യാറെടുപ്പും അവര്‍ക്ക് സ്കൂളില്‍ കിട്ടുന്നില്ല. അത് കിട്ടണം. എങ്കില്‍ മാത്രമേ സ്കൂള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളത് ആവുകയുള്ളൂ. ഇപ്പോഴത് ഭാവിയില്‍ കോളേജില്‍ പോകാനുള്ളവര്‍ക്കു വേണ്ടിയുള്ളതാണ്. അവര്‍ക്കു വേണ്ടിയാണ് നാം എന്‍സിഇആര്‍ടി സിലബസ് അനുസരിച്ചുള്ള കണക്കും സയന്‍സും ഒക്കെ എല്ലാവരെയും പഠിപ്പിക്കുന്നത്, ഇതൊന്നും മിക്കവരും ജീവിതത്തില്‍ ഉപയോഗിക്കാന്‍ പോകുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. പിന്നെ എന്തിനാണ് ഇതെല്ലാം അവരുടെ തലയില്‍ അടിച്ചുകയറ്റി വിഷമിപ്പിച്ചു ഒരുപാട് പേരെ തോല്‍പ്പിച്ചു മണ്ടന്മാരെന്നു മുദ്രകുത്തുന്നത്? കുറേപ്പേരെ മിടുക്കന്മാര്‍ എന്ന് തെളിയിക്കാനോ? ഈ ദ്രോഹം അവസാനിപ്പിക്കണം. പകരം, ജീവിക്കാന്‍ ആവശ്യമായ കണക്കും സയന്‍സും, നല്ല പൗരന്മാരാകാന്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ചരിത്രവും ഭൂമിശാസ്ത്രവും പൗരബോധവും ഭാഷയും, കല-കായിക സംസ്കാരവും മാത്രമേ എല്ലാവരെയും നിര്‍ബന്ധമായി പഠിപ്പിക്കേണ്ടൂ. ബാക്കിയൊക്കെ ആവശ്യം അനുസരിച്ച് അവരവര്‍ തെരഞ്ഞെടുത്തു പഠിക്കട്ടെ. എല്ലാവരും നിര്‍ബന്ധമായി പഠിക്കേണ്ടതിനെ ഒ-ലെവല്‍ എന്നും തെരഞ്ഞെടുത്തു ആഴത്തില്‍ പഠിക്കുന്നതിനെ എ- ലെവല്‍ എന്നുമാണ് പല രാജ്യങ്ങളിലും പറയുന്നത്. അങ്ങനെ വരുമ്പോള്‍ കോളേജില്‍ പോകാന്‍ ഉദ്ദേശ്യം ഇല്ലാത്തവര്‍ക്ക് അവരവര്‍ക്ക് താല്‍പ്പര്യമുള്ള, ഏതെങ്കിലും തൊഴിലിനുതകുന്ന വിഷയം മുഖ്യമായി എടുത്ത് പഠിക്കാം. ഒന്‍പതാം ക്ലാസ് മുതല്‍ ഇങ്ങനെ തെരഞ്ഞെടുക്കുന്ന രീതി തുടങ്ങാവുന്നതാണ്. നാം നേരിടാന്‍ പോകുന്ന പ്രായോഗിക പ്രശ്നം, സമൂഹത്തിനാവശ്യമുള്ള നൂറുകണക്കിനോ ആയിരക്കണക്കിനോ ഉള്ള തൊഴിലുകള്‍ക്കൊക്കെ എങ്ങനെ പ്രായോഗിക പരിശീലനം സ്കൂളില്‍ ഒരുക്കും എന്നതാണ്. ഓരോ വിഷയത്തിനും വേണ്ടത്ര വിദഗ്ധരെ സ്കൂളില്‍ അധ്യാപകരായി നിയമിക്കുന്നതും അതിനുവേണ്ട സൗകര്യങ്ങള്‍ സ്കൂളില്‍ ഒരുക്കുന്നതും പ്രായോഗികമല്ലല്ലോ. അത് ഒരിക്കലും നടക്കാന്‍ പോകുന്നില്ല; ശരിയാണ്. പക്ഷേ, അത് ആവശ്യവുമില്ല. ഉദാഹരണത്തിന്, കലാരംഗത്തു താല്‍പ്പര്യമുള്ള കുറെ കുട്ടികള്‍ക്ക് ഹയര്‍ സെക്കന്‍ഡറിയില്‍ സംഗീതം പഠിക്കണം എന്നായിരിക്കും ആഗ്രഹം. ചിലര്‍ക്ക് നൃത്തം, ചിലര്‍ക്ക് കഥകളി, ചെണ്ട, മൃദംഗം അങ്ങനെ പോകും താല്‍പ്പര്യങ്ങള്‍. ഇതിനെല്ലാം സ്കൂളില്‍ വിദഗ്ധരെ വയ്ക്കാന്‍ പറ്റില്ല. പക്ഷേ, എല്ലാ ദേശത്തും ഇതൊക്കെ അറിയാവുന്ന ചില കലാകാരന്‍മാരും കലാകാരികളും ഉണ്ടാകും. കുട്ടികള്‍ അവരുടെ അടുത്തുപോയി പഠിക്കട്ടെ. തീര്‍ച്ചയായും അവര്‍ക്ക് ഒരു ഓണറേറിയം കൊടുക്കണം; അതിനേക്കാള്‍ പ്രധാനം അവര്‍ക്ക് കിട്ടുന്ന അംഗീകാരമാണത് എന്നതാണ്. സ്ഥലത്തെ പ്രധാന വര്‍ക്ക്ഷോപ്പില്‍നിന്ന് കുട്ടികള്‍ മോട്ടോര്‍ മെക്കാനിസം പഠിക്കുന്നു; നാട്ടിലെ നല്ല കര്‍ഷകരില്‍ നിന്ന് കൃഷി പഠിക്കുന്നു; മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോടൊപ്പം അവര്‍ മീന്‍പിടിക്കുന്നു; മെഡിക്കല്‍ ലാബുകളില്‍ പോയി ലാബ് ടെക്നീഷ്യന്റെ പ്രാക്ടിക്കല്‍ ചെയ്യുന്നു; ഇലക്ട്രീഷ്യന്റെയും പ്ലംബറുടെയും കൂടെ നടന്ന് ആ ട്രേഡുകളുടെ പ്രായോഗിക കാര്യങ്ങള്‍ മനസ്സിലാക്കുന്നു; അങ്ങനെ നാട്ടില്‍ ആവശ്യമുള്ള തൊഴിലുകളൊക്കെ അവര്‍ തൊഴിലിടത്തില്‍നിന്ന് അഭ്യസിക്കട്ടെ. ഓരോന്നിനും അത്യാവശ്യമുള്ള തിയറിയും സ്കൂളിലെ ലാബിലും വര്‍ക്ക് ഷോപ്പിലും ചെയ്യാവുന്ന പ്രാക്ടിക്കലുംമാത്രമേ സ്കൂളില്‍ പഠിക്കേൂ. ഓരോ വിഭാഗത്തിലുമുള്ള വിഷയങ്ങള്‍ക്ക് പൊതുവായി ഒരു സംഘാടക (ഇീ ീൃറശിമേീൃ) മാത്രം സ്കൂളില്‍ ഉണ്ടായാല്‍ മതി. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, കൃഷി, മൃഗപരിപാലനം, മത്സ്യ ബന്ധനം തുടങ്ങിയവയൊക്കെ കാലഹരണപ്പെട്ടു എന്നും ടൂറിസവും ഐടിയും ബയോടെക്നോളജിയും ഒക്കെയാണ് വേണ്ടത് എന്നുമുള്ള ചിന്തയാണ്. പുതിയ വിഷയങ്ങള്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. പക്ഷേ, പഴയവയുടെ പ്രസക്തി ഇല്ലാതായിട്ടില്ല. എന്നുതന്നെയല്ല, കയര്‍ നെയ്ത്ത്, കശുവണ്ടി സംസ്കരണം തുടങ്ങിയ നാം ഇതുവരെ അവഗണിച്ചിരുന്ന പഴയ&ൃെൂൗീ; വിഷയങ്ങള്‍കൂടി വൊക്കേഷണല്‍ വിഷയങ്ങളില്‍ പെടുത്തുകയാണ് വേണ്ടത്. ഇത് പൂര്‍ണമായും തൊഴില്‍മേഖല തെരഞ്ഞെടുക്കുന്ന കുട്ടികളുടെ കാര്യമാണ്. ഇതിനു പുറമെ സയന്‍സോ മാനവിക വിഷയങ്ങളോ മുഖ്യ പഠനമേഖലയായി തെരഞ്ഞെടുക്കുന്ന കുട്ടികളും ആ വിഷയങ്ങള്‍ക്ക് പുറമെ കായിക അധ്വാനം ആവശ്യമുള്ള ഏതെങ്കിലും ഒരു തൊഴില്‍ വിഷയംകൂടി പത്താം ക്ലാസ് വരെ എങ്കിലും പഠിക്കണം. അത് അതില്‍ വൈദഗ്ധ്യം ആര്‍ജിക്കാനല്ല; തൊഴിലിനോടുള്ള ആരോഗ്യകരമായ മനോഭാവം വളര്‍ത്താനാണ്. അത് വിദ്യാഭ്യാസത്തിന്റെ പൂര്‍ണതയ്ക്ക് അത്യാവശ്യമാണ്. ഈ രീതിയിലുള്ള ഉദ്ഗ്രഥനംകൊണ്ടുള്ള വലിയ ഗുണം, വൊക്കേഷണല്‍ കോഴ്സുകള്‍ക്ക് അക്കാദമിക വിഷയങ്ങള്‍ക്കുള്ളതുപോലുള്ള തുല്യത കിട്ടുന്നു എന്നതാണ്. സ്വാഭാവികമായും കുട്ടിയുടെ തുടര്‍ന്നുള്ള പഠനവും പ്രവര്‍ത്തനവും ഹയര്‍ സെക്കന്‍ഡറിയിലെ അവരുടെ തെരഞ്ഞെടുപ്പും പ്രകടനവും അനുസരിച്ചിരിക്കും. അക്കാദമിക വിഷയങ്ങളില്‍ ഉപരിപഠനം കാംക്ഷിക്കുന്നവര്‍ അതിന് സഹായിക്കുന്ന വിഷയങ്ങള്‍ മുഖ്യം (എ-ലെവല്‍) ആയെടുത്തു അതില്‍ നല്ല ഗ്രേഡ് വാങ്ങിയിരിക്കണം. കലാ, കായിക, തൊഴില്‍ വിഷയങ്ങള്‍ മുഖ്യമായെടുത്തവര്‍ക്ക് അതതു മേഖലയില്‍ ഉപരിപഠനം നടത്തുകയോ നേരിട്ടു തൊഴിലില്‍ പ്രവേശിക്കുകയോ ചെയ്യാം. ഉപരിപഠനം എന്നത് ഡിപ്ലോമ തലത്തില്‍ ആകാം. ഇപ്പോള്‍ പല ഡിപ്ലോമ പ്രോഗ്രാമുകള്‍ക്കും പത്താം ക്ലാസാണ് പ്രവേശന യോഗ്യത. അതിനാല്‍, ഡിപ്ലോമയ്ക്ക് പോകണം എന്ന് വിചാരിക്കുന്നവര്‍ പത്താം ക്ലാസ് തലത്തില്‍ അതിന് ആവശ്യമുള്ള വിഷയങ്ങള്‍ എ-ലെവലില്‍ പഠിച്ചിരിക്കണം. അതായത്, ഹൈസ്കൂള്‍ ക്ലാസില്‍ എത്തുമ്പോള്‍ത്തന്നെ കുട്ടി സ്വന്തം ഭാവി പരിപാടികളെക്കുറിച്ച് ആലോചിച്ചു തുടങ്ങണം എന്നര്‍ഥം. ഇത് അമിതമായ പ്രതീക്ഷയാണെന്ന് കരുതുന്ന പലരും ഉണ്ട്. അത് ശരിയുമാണ്. അതിനാല്‍ ഭൂരിപക്ഷം കുട്ടികളും ഹൈസ്കൂള്‍ ക്ലാസില്‍ അക്കാദമിക വിഷയങ്ങള്‍ മുഖ്യമായി എടുത്തേക്കാം. പക്ഷേ അതില്‍തന്നെ, സയന്‍സും മാനവിക വിഷയങ്ങളും എന്ന വേര്‍തിരിവ് വരാന്‍ ഇടയുണ്ടല്ലോ. അതുതന്നെ വലിയ കാര്യം. അത്രയെങ്കിലും നടക്കട്ടെ. എന്നാലും, ചില കുട്ടികളെങ്കിലും എനിക്ക് കൊളേജിലൊന്നും പഠിക്കാന്‍ കഴിയില്ല; ഞാനെന്തെങ്കിലും തൊഴില്‍ പഠിച്ചോളാം എന്നു കരുതാതിരിക്കുമോ? അങ്ങനെയുള്ളവര്‍ക്കു വേണ്ടിയെങ്കിലും ഹൈസ്കൂളില്‍ ഓപ്ഷണല്‍ സിസ്റ്റം കൊണ്ടുവന്നേ തീരൂ. അവര്‍ തീര്‍ച്ചയായും ഹയര്‍ സെക്കന്‍ഡറിയില്‍ തൊഴില്‍മേഖല മുഖ്യമായി തെരഞ്ഞെടുക്കുകയുംചെയ്യും. 
വിഎച്ച്എസ്ഇ നിലനിര്‍ത്തണം
പ്രൊഫ. സി രവീന്ദ്രനാഥ്
: 04-Apr-2012 
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സ് ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കാനുള്ള നീക്കം വിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ മാറ്റത്തെയല്ല സൂചിപ്പിക്കുന്നത്. 27 വര്‍ഷം മുമ്പ് കേരളത്തില്‍ തുടക്കം കുറിച്ചതാണ് വിഎച്ച്എസ്ഇ. കുറവുകള്‍ പലതുമുണ്ടെങ്കിലും ആ വിഭാഗംതന്നെ അവസാനിപ്പിക്കുന്നത് ആത്മഹത്യാപരമാണ്. കുറവുകള്‍ പരിഹരിച്ചും വൈവിധ്യവല്‍ക്കരിച്ചും ആധുനികവല്‍ക്കരിച്ചും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയെ വിപുലീകരിക്കേണ്ട സാമൂഹിക അന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളത്. ജനതയുടെ സമസ്തജീവിതമേഖലകളെയും വികാസത്തിലേക്ക് നയിച്ച് കൂടുതല്‍ ഉയര്‍ന്ന സംസ്കാരവും ജീവിതസാഹചര്യങ്ങളും ഉണ്ടാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇത് സാര്‍ഥകമാകണമെങ്കില്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും വൈദഗ്ധ്യമുള്ള തലമുറകള്‍ ഉണ്ടായിരിക്കണം. അവരെ വാര്‍ത്തെടുക്കുക എന്നതാണ് പൊതുവിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം. ഈ ലക്ഷ്യം നേടാന്‍ വിദ്യാഭ്യാസമേഖലയില്‍ അവശ്യംവേണ്ടത് സമ്പൂര്‍ണ വൈവിധ്യമാണ്. എത്രകണ്ട് വിദ്യാഭ്യാസപരമായ വൈവിധ്യമുണ്ടോ അത്രകണ്ട് ജനതയുടെ വികസനസാധ്യതകളും ഉണ്ടാകും.

ഓരോ രാജ്യത്തിന്റെയും സാംസ്കാരിക പാരമ്പര്യം വിശകലനം ചെയ്താല്‍ ഇത് കൂടുതല്‍ ബോധ്യപ്പെടും. വൈവിധ്യമാര്‍ന്ന സാമൂഹികചലനങ്ങള്‍ക്ക് ഉതകുംവിധം സാമൂഹിക ഘടകങ്ങളെ ഉല്‍പാദിപ്പിക്കുവാന്‍ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസത്തിനേ കഴിയൂ. പക്ഷെ വര്‍ത്തമാനകാല ധനമൂലധന സംസ്കാരം പറയുന്നത് നേരെ മറിച്ചാണ്. വൈവിധ്യം വേണ്ട, കമ്പോളത്തിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ മാത്രം മതി എന്നാണത്. ഈ ആശയം വിദ്യാഭ്യാസരംഗത്തും വരുന്നതിന്റെ പ്രതിഫലനങ്ങളാണ് നാം കാണുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ചില ഉല്‍പ്പന്നങ്ങളെ സൃഷ്ടിക്കുന്നത് മാത്രമാണ് എന്ന നവലിബറല്‍നയം എല്ലാറ്റിനേയും നയിക്കുകയാണ്. ഈ ദുരവസ്ഥയുടെ മറ്റൊരു ഉല്‍പ്പന്നമാണ് വിഎച്ച്എസ്ഇ യുടെ ഹയര്‍ സെക്കന്‍ഡറിയുമായുള്ള ഉദ്ഗ്രഥനം. യഥാര്‍ഥത്തില്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ വൈവിധ്യത്തിന് തുടക്കമാവുകയാണ്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡി, ഹയര്‍സെക്കന്‍ഡറി, ഡിപ്ലോമ, വിദ്യാഭ്യാസ പരിശീലനങ്ങള്‍, ഐടിഐ, കലാപരമായ പഠനങ്ങള്‍ തുടങ്ങി ശാഖകള്‍ ആരംഭിക്കുകയാണ്. ഇവയ്ക്കെല്ലാം ഒരേ സാധ്യതയല്ല നിലനില്‍ക്കുന്നത് എന്നതാണ് സാമൂഹിക മേന്മ. കാര്‍ഷികസംസ്കാരത്തെ നയിക്കുന്നവര്‍, പ്രാദേശിക സാങ്കേതിക വിദ്യകളെ പുഷ്ടിപ്പെടുത്തി നിലനിര്‍ത്തുന്നവര്‍, പ്രാദേശിക കലകളെ വികസിപ്പിച്ച് നിലനിര്‍ത്തുന്നവര്‍, അധ്യാപകര്‍, നിര്‍മാണപ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നവര്‍ എന്നിവയെ ഉല്‍പാദിപ്പിക്കലാണ് യഥാര്‍ഥ ലക്ഷ്യം. ഈ ദിശയില്‍ വിഎച്ച്എസ്ഇ കുറെ സംഭാവന നല്‍കുന്നുണ്ട് എന്നെങ്കിലും തിരിച്ചറിയണം. എല്ലാവരും എന്‍ജിനിയറും ഗവേഷകരുമാകണമെന്ന തെറ്റായ ധാരണക്ക് കൂടുതല്‍ ശക്തി പകരുന്നതാകരുത് പരിഷ്കാരം. ഉദാഹരണം, വിഎച്ച്എസ്ഇയിലെ കൃഷി എന്ന വിഷയം. അഗ്രിക്കള്‍ച്ചര്‍ വിഎച്ച്എസ്ഇ കേവലമൊരു തൊഴിലുല്‍പ്പാദക കേന്ദ്രം എന്ന് മാത്രമല്ല, സാംസ്കാരിക ഉല്‍പ്പാദന കേന്ദ്രവുമാണ്. നമുക്ക് നഷ്ടം വന്നുകൊണ്ടിരിക്കുന്ന ഒന്നാണ് കാര്‍ഷിക സംസ്കാരം. അത് തിരിച്ചുപിടിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. അതുകൊണ്ടുതന്നെ കാര്‍ഷിക സംസ്കാരം ലക്ഷ്യംവച്ച് ഒരു തലമുറയെ വാര്‍ത്തെടുക്കേണ്ടത് അത്യാവശ്യമാണ്. പകരം പ്ലസ്ടുവിന്റെ ഒരു ഓപ്ഷനായി കൃഷി നല്‍കിയാല്‍ മേല്‍പറഞ്ഞ ലക്ഷ്യം നേടുകയില്ല. അവിടെ എന്‍ജിനിയറിങ്ങും മെഡിസിനും ബിരുദാനന്തരപഠനവും ഗവേഷണവും ലക്ഷ്യമിട്ടു വരുന്നവരാണ് അധികവും. ആ ദിശയില്‍ ഉയര്‍ന്നുവരുന്നവരെ തീര്‍ച്ചയായും അത്തരത്തില്‍ തന്നെ നിലനിര്‍ത്തണം.

എന്റെ മണ്ഡലത്തിലെ പുതുക്കാട് വിഎച്ച്എസ്ഇയില്‍ കൃഷിയാണ് വൊക്കേഷണല്‍. അത് ആരംഭിച്ച കാലത്ത് അധ്യാപകരില്ലാത്തതുകൊണ്ട് സെന്റ് തോമസ് കോളേജില്‍നിന്ന് പുതുക്കാട് പോയി രസതന്ത്രം പഠിപ്പിച്ച ആളാണ് ഞാന്‍. ഇന്ന് പുതുക്കാട് വിഎച്ച്എസ്ഇ ഒരു മാതൃകാ സ്ഥാപനമാണ്. അവിടെയാണ് ഏഷ്യയിലാദ്യമായി ഗ്രീന്‍ കാഡറ്റ് കോര്‍പ്സ് (ജിസിസി) ആരംഭിച്ചത്. കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ജയകുമാറിന്റെ ശിക്ഷണത്തില്‍ വളരുന്ന ഈ ഹരിതസേന കാര്‍ഷിക സംസ്കാരത്തെ വളര്‍ത്തുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. കൃത്യതാ കൃഷി അടക്കമുള്ള ആധുനിക കാര്‍ഷിക രീതികള്‍ ജിസിസി പ്രചരിപ്പിക്കുന്നു. ഐടിയിലൂടെ മാത്രമാണ് വികസനം എന്ന മുഖ്യധാരാ വിദ്യാഭ്യാസരീതിയുടെ സംസ്കാരത്തില്‍ ഇത്തരമൊരു ഇടപെടല്‍ അസാധ്യമാണ്. മൃഗസംരക്ഷണ മേഖലയും കൃഷിപോലെ തകരുകയാണ്. അതൊരു ജീവനോപാധിയായ തൊഴിലായി കാണുന്ന തലമുറയല്ല വളര്‍ന്നുവരുന്നത്. അതുകൊണ്ട് അതിന് പ്രാധാന്യം നല്‍കുകയും മൃഗസംരക്ഷണം തൊഴിലായി സ്വീകരിക്കുകയും ചെയ്യാമെന്ന സംസ്കാരിക അവബോധം സൃഷ്ടിക്കണം. പ്ലസ്ടുവിന്റെ ഒരു ഓപ്ഷന്‍ മാത്രമായി മൃഗസംരക്ഷണവും കൃഷിയും മാറ്റിയാല്‍ ഇതിന് കഴിയുമോ? ഈ രണ്ട് മേഖലയിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് വമ്പിച്ച പ്രാധാന്യം നല്‍കി മാത്രമേ പാരിസ്ഥിതിക സന്തുലനത്തിന്റെ അര്‍ഥതലങ്ങളെ വികസിപ്പിക്കുവാനാകൂ. വര്‍ത്തമാന മുഖ്യധാരാ ചിന്തകളില്‍ മൃഗസംരക്ഷണത്തിന് ഒരു മുഖമേയുള്ളൂ. അത് പണമുണ്ടാക്കുവാന്‍ മാത്രം മൃഗങ്ങളെ കൂട്ടായി വളര്‍ത്തുക എന്നതാണ്.

ഒരു വ്യവസായമായി മാത്രം മൃഗസംരക്ഷണം കാണുന്ന സംസ്കാരം പാരിസ്ഥിതിക സന്തുലനത്തെയും നീര്‍ത്തട വികസനസങ്കല്‍പ്പത്തേയും തകര്‍ക്കും. അതിന്റെ ദുരിതങ്ങളാണ് കുടിവെള്ളക്ഷാമത്തിലൂടെ നാം നേരിട്ടുകൊണ്ടിരിക്കുന്നത്. പക്ഷെ നിലവിലുള്ള വൊക്കേഷണല്‍ കരിക്കുലത്തില്‍ മാറ്റം വരണം. പ്ലസ്ടുവിന്റെ അതേ മാതൃകയില്‍ രസതന്ത്രവും ഊര്‍ജതന്ത്രവും കണക്കും പഠിക്കേണ്ടകാര്യമില്ല. വൊക്കേഷണല്‍ വിഷയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ഓരോ പഞ്ചായത്തിന്റേയും കാര്‍ഷിക മേഖല പരീക്ഷണ ശാലയായി മാറ്റുകയും ചെയ്യണം. ഓരോ പഞ്ചായത്തിലും ഇത്തരം വൊക്കേഷണല്‍ കോഴ്സുകള്‍ നിലവില്‍ വരികയും അവയുടെ കരിക്കുലം പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ഉദ്ഗ്രഥിക്കുകയും ചെയ്താല്‍ വികസനരംഗത്ത് ഉത്തമമാതൃക സൃഷ്ടിക്കാം. പഠനം വൈവിധ്യത്തിലൂടെയാണെന്ന് പ്രകൃതിയെ നോക്കിയാല്‍ മാത്രം മനസ്സിലാക്കാം. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം. വൈവിധ്യമാണ് ആ പാഠപുസ്തകത്തിലെ ഓരോ താളുകളും. വിദ്യാഭ്യാസരംഗത്തും ആ വൈവിധ്യം നിലനില്‍ക്കണം. ഭൂമിയില്‍ എന്തിന്റേയും നിലനില്‍പ്പിനാധാരം വൈവിധ്യമാണ്. ഉറുമ്പും എലിയും പാമ്പും ചിതലും എല്ലാം മനുഷ്യന് ഉപദ്രവമാണ് എന്നും അവയൊന്നും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും ഉള്ള ചിന്ത നാം കേള്‍ക്കാറുണ്ട്. വൈവിധ്യമെന്തെന്നും അതിന്റെ ആവശ്യകതയെന്തെന്നും തിരിച്ചറിയാത്തതാണ് ഇത്തരം ചിന്തകളുടെ അടിത്തറ. ഇവയെല്ലാം നിലനിന്നാല്‍ മാത്രമേ വൈവിധ്യത്തിന്റെ തുടര്‍ച്ചയുണ്ടാകൂ എന്നും പൂര്‍ണത കൈവരൂ എന്നും തിരിച്ചറിയണം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഇപ്പോള്‍ നിലവിലുള്ളതും ടൈപ്പ് റൈറ്റിങ് പോലെ അപ്രസക്തമായതുമായ മേഖലകളെ മാറ്റിയെടുക്കണം. ശാസ്ത്രസങ്കേതിക വികസനത്തിന്റെ ഭാഗമായി പലമേഖലകളും പ്രസക്തമല്ലാതാകും. അവയെ പരിഷ്കരിച്ച് പുതിയ മേഖലകളെ ഉള്‍പ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. ഉദ്ഗ്രഥനം എന്ന ആശയം പലമേഖലകളിലും നല്ലതാണ്. പക്ഷെ തൊഴിലധിഷ്ഠിതമേഖലയില്‍ അത് അശാസ്ത്രീയമാണ്. ഉദ്ഗ്രഥനത്തിനുപകരം വൈവിധ്യവല്‍ക്കരണവും ആധുനികവല്‍ക്കരണവുമാണ് വേണ്ടത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ ജീവനക്കാരുടെ പ്രശ്നമായി ഈ വിഷയത്തെ കാണരുത്. അവരുടെ സേവനവേതന വ്യവസ്ഥകള്‍ നിലനിര്‍ത്തണം എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ പ്ലസ്ടുവുമായി ഉദ്ഗ്രഥിക്കുമ്പോള്‍ ജീവനക്കാരുടെ സേവനവേതനവ്യവസ്ഥകള്‍ക്ക് മാറ്റം വരുമെന്ന പ്രശ്നം മാത്രം ഉന്നയിക്കപ്പെട്ടാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി നഷ്ടമാകും. കാരണം ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പലവഴികളുമുണ്ട്. അവരെ തൃപ്തിപ്പെടുത്തുവാന്‍ നിരവധി പാക്കേജുണ്ടാക്കാവുന്നതാണ്. അതുകൊണ്ട് സാമൂഹികപ്രശ്നമായി ഈ വിഷയം ഉയര്‍ന്നു വരണം. സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരും പ്രതികരിക്കണം. കാലത്തിന്റെ എല്ലാ പ്രത്യേകതകളും ശരിയായി തിരിച്ചറിഞ്ഞ് നാടിനുവേണ്ടി വൊക്കേഷണല്‍ മേഖലയില്‍ സമഗ്രമായ മാറ്റം വേണം. അത് ആ മേഖലയെ നശിപ്പിച്ചല്ല വികസിപ്പിച്ചായിരിക്കണം എന്നതാണ് ഏറ്റവും പ്രസക്തമായ ആശയം.
  deshabhimani

No comments: