Thursday, January 5, 2012

എല്‍.പി, യു.പി ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍ നിന്നൊഴിവാക്കി

 05 Jan 2012
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കുട്ടികളുള്ള എല്‍.പി, യു.പി സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍ നിന്നൊഴിവാക്കി. ഇതനുസരിച്ച് എല്‍.പിയില്‍ 1322 ഹെഡ്മാസ്റ്റര്‍മാരും യു.പിയില്‍ 1355 ഹെഡ്മാസ്റ്റര്‍മാരും അധ്യാപന ചുമതലയില്‍ നിന്നൊഴിവാകും. ഈ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ഇനി സ്‌കൂളിന്റെ ഭരണച്ചുമതലയേ ഉണ്ടാകൂ. ഇതുമൂലമുണ്ടാകുന്ന ഒഴിവുകളിലേക്ക് പകരം അധ്യാപകരെയും നിയമിക്കാം. ഈ വര്‍ഷം ബാക്കിയുള്ള സമയത്തേക്ക് ദിവസവേതനത്തിനാണ് അധ്യാപകരെ നിയമിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.

ഡിസംബര്‍ 28-നാണ് ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത്. 150 കുട്ടികളില്‍ കൂടുതലുള്ള എല്‍.പി സ്‌കൂളിലെയും 100 കുട്ടികളില്‍ കൂടുതലുള്ള യു.പി സ്‌കൂളിലെയും ഹെഡ്മാസ്റ്റര്‍മാരെയാണ് അധ്യാപന ചുമതലയില്‍ നിന്നൊഴിവാക്കിയത്.

കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹെഡ്മാസ്റ്റര്‍മാരെ പഠിപ്പിക്കലില്‍ നിന്നൊഴിവാക്കിയത്. ഇവരെ അധ്യാപനത്തില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ പകരമായി നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും മറ്റുമായി കേന്ദ്ര സര്‍ക്കാര്‍ 25000 രൂപ വീതം നല്‍കും. ഇതിനുള്ള തുക കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. കേരളത്തില്‍ 2677 ഹെഡ്മാസ്റ്റര്‍മാരെയാണ് അധ്യാപന ചുമതലയില്‍ നിന്നൊഴിവാക്കേണ്ടതെന്ന് സര്‍വശിക്ഷ അഭിയാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതിനായി പണം വകയിരുത്താനുള്ള എസ്.എസ്.എ യുടെ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഹെഡ്മാസ്റ്റര്‍മാരെ അധ്യാപനത്തില്‍ നിന്നൊഴിവാക്കാന്‍ സാഹചര്യമൊരുങ്ങിയത്.

അടുത്തവര്‍ഷം മുതല്‍ ഈ തസ്തികകളില്‍ പുതിയ ആളുകളെയൊ, അധ്യാപക ബാങ്കില്‍ നിന്നുള്ളവരെയൊ നിയമിക്കും.

No comments: