Monday, October 17, 2011

ഊരില്ലാത്തോര്‍ക്ക് ഉരിയരിയുമായി കൂട്ടക്കനിയിലെ കുട്ടികള്‍





കാഞ്ഞങ്ങാട്: ഊരും ഉടയോരുമില്ലാത്ത അശരണര്‍ക്ക് അന്നം നല്‍കുക എന്ന സന്ദേശമുയര്‍ത്തി കൂട്ടക്കനി ഗവ. യു.പി.സ്‌കൂളില്‍ ലോക ഭക്ഷ്യദിനം ആചരിച്ചു. കുട്ടികള്‍ ശേഖരിച്ച ഉരിയരി പള്ളിക്കരയിലെ അനാഥമന്ദിരത്തിലെ അശരണരും രോഗപീഡ അനുവഭിക്കുന്നവരുമായ അന്തേവാസികള്‍ക്ക് നല്‍കി. കുട്ടികള്‍ വീട്ടില്‍നിന്ന് കൊണ്ടുവന്ന് ശേഖരിച്ച രണ്ട് ക്വിന്റല്‍ അരിയാണ് അനാഥരായവര്‍ക്ക് കൈമാറിയത്. സ്‌കൂളിലെ സമൂഹികശാസ്ത്ര ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്. ഭക്ഷ്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭ, മനോജ് പിലിക്കോട് എന്നിവര്‍ ക്ലാസെടുത്തു. പി.വി.ബാബു, ഷൈലജ, പ്രധാനാധ്യാപകന്‍ എ.പവിത്രന്‍, രാജേഷ് കൂട്ടക്കനി എന്നിവര്‍ നേതൃത്വംനല്‍കി.

സ്‌പെഷലിസ്റ്റ് അധ്യാപകരാക്കാനുള്ള നീക്കം ഉപേക്ഷിക്കണം

മലപ്പുറം: എയ്ഡഡ് സ്‌കൂളില്‍ ഡിവിഷന്‍ഫോള്‍ വന്നതുകൊണ്ട് സര്‍ക്കാര്‍ സ്‌കൂളിലേക്ക് പ്രൊട്ടക്റ്റഡ് അധ്യാപകരായിപ്പോയവര്‍ക്ക് നിയമന ഉത്തരവ് നല്‍കിയശേഷമേ അധ്യാപക ബാങ്കിലേക്ക് മാറ്റാവൂ എന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ.എ.എം.എ.) ജില്ലാസെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഭാഷാ അധ്യാപകരെ സ്‌പെഷലിസ്റ്റ് അധ്യാപകരാക്കാനുള്ള നീക്കം ഉപേക്ഷിക്കണം. ഭാഷാ അധ്യാപകര്‍ക്ക് പ്രധാനാധ്യാപകരാവാനുള്ള തടസ്സം നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


കെ.കെ.എസ്. ഫസല്‍ തങ്ങള്‍, വി.എഫ്. മുഹമ്മദ്, ഷിഹാബ്, അബ്ദുല്‍ ലത്തീഫ് ബസ്മല, ഹസൈന്‍ കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

അധ്യാപക പാക്കേജ് അപാകങ്ങളില്ലാതെ നടപ്പാക്കണം

കോഴിക്കോട്: പുതിയ അധ്യാപകപാക്കേജ് സ്‌പെഷലിസ്റ്റ് അധ്യാപകരെ ദ്രോഹിക്കുന്നതരത്തിലാണെന്നും അതിനാല്‍ പാക്കേജിലെ അപാകങ്ങള്‍ ഇല്ലാതാക്കി വേണം നടപ്പാക്കാനെന്നും പ്രൈവറ്റ് സ്‌കൂള്‍ സ്‌പെഷലിസ്റ്റ് ടീച്ചേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.

പതിന്നാലുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം അധ്യാപകരുടെ ജോലിസുരക്ഷ ഉറപ്പാക്കുന്നുവെന്ന് പറയുന്ന ഈ പാക്കേജില്‍ സ്‌പെഷലിസ്റ്റ് അധ്യാപകരെ സ്‌കൂളുകളില്‍നിന്ന് തുടച്ചുനീക്കാനുള്ള ശ്രമമാണെന്നും അവര്‍ ആരോപിച്ചു. സ്ഥിരം തസ്തികയില്‍ ജോലി ചെയ്തുവരുന്ന മുഴുവന്‍ സ്‌പെഷലിസ്റ്റ് അധ്യാപകരെയും അതത് വിദ്യാലയങ്ങളില്‍ത്തന്നെ നിലനിര്‍ത്തുക, ഇപ്പോള്‍ ജോലി ചെയ്തുവരുന്ന സ്‌പെഷലിസ്റ്റ് അധ്യാപകരെ കേന്ദ്ര പൂളിലേക്ക് പിന്‍വലിക്കാതിരിക്കുക, കുട്ടികളുടെ എണ്ണം നോക്കാതെ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും സ്‌പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.


അധ്യാപകപാക്കേജിലെ അപാകം പരിഹരിക്കാതെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. യൂണിയന്‍ പ്രസിഡന്റ് ജെയിംസ് ചിറ്റിലപ്പള്ളി, ജനറല്‍ സെക്രട്ടറി യൂനുസ് മുസ്‌ല്യാരകത്ത്, എം. ജയകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



ചിറ്റാട്ടുകര ബി.ഇ.എം.എല്‍.പി.സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ മൂന്ന്- അധ്യാപകരും

ചിറ്റാട്ടുകര:ചിറ്റാട്ടുകര ബാസല്‍ ഇവാഞ്ചലിസ്റ്റിക് മിഷന്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. വിദ്യാര്‍ഥികളില്ലാതെ സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. മൂന്ന് വിദ്യാര്‍ഥികളാണിവിടെയുള്ളത്. മൂന്ന് അധ്യാപകരും. നാലാം ക്ലാസ് വിദ്യാര്‍ഥികളായ വൈഷ്ണവ്, അലീന, മൂന്നാം ക്ലാസ് വിദ്യാര്‍ഥി നന്ദുരാജ് എന്നിവര്‍ ഒരേ ക്ലാസിലിരുന്നാണ് പഠനം. ഇവര്‍ക്ക് പുറമെ പാചകത്തിനായി ഒരുതാല്‍ക്കാലിക ജീവനക്കാരിയുമുണ്ട്. നാലാം ക്ലാസുകാരനായ വൈഷ്ണവാണ് മിക്ക ദിവസങ്ങളിലും സ്‌കൂള്‍ തുറക്കുന്നതും ബെല്ലടിക്കുന്നതും. ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന സ്‌കൂളിന്റെ ഇന്നത്തെ സ്ഥിതി ദയനീയമാണ്.


കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാസല്‍ ഇവാഞ്ചലിസ്റ്റിക് മിഷന്റെ കീഴിലുള്ള സ്‌കൂളിന് നൂറു വര്‍ഷത്തിന് മുകളില്‍ പഴക്കമുണ്ട്. രാത്രിയില്‍ സമൂഹ വിരുദ്ധശല്യവും രൂക്ഷമാണ്. നാല് ഡിവിഷനാണുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ സ്‌കൗട്ട്, സാക്ഷരതാ മിഷന്‍, കമ്പ്യൂട്ടര്‍ പഠനം എന്നിവ ഉണ്ടായിരുന്നു. അധ്യാപകരില്ലതെ രക്ഷിതാക്കള്‍ തന്നെ കുട്ടികളെ പഠിപ്പിക്കേണ്ടിവന്നിട്ടുണ്ട്. അണ്‍ ഇക്കണോമിക് സ്‌കൂളായി സര്‍ക്കാര്‍ നിശ്ചയിക്കുമ്പോള്‍ അമ്പതോളം കുട്ടികള്‍ ഇവിടെ ഉണ്ടായിരുന്നു. സ്‌കൂള്‍ കെട്ടിടം പുതുക്കിപ്പണിയാന്‍ സാമ്പത്തിക സഹായം നല്‍കാമെന്ന് പറഞ്ഞ പഞ്ചായത്ത് അധികൃതര്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പി.ടി.എ. പ്രസിഡന്റ് രഞ്ജിനി അനില്‍ പറഞ്ഞു. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ കമ്മിറ്റി രൂപവത്കരിച്ചെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല.


കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഭക്ഷ്യമേള



തിരുവനന്തപുരം: ചെമ്പരത്തിപ്പൂ ജ്യൂസ് മുതല്‍ ഫ്രൈഡ് റൈസും ബിരിയാണിയും വരെ തയാറാക്കി സ്‌കൂള്‍ കുട്ടികളുടെ ഭക്ഷ്യമേള നടന്നു. കിണ്ണത്തപ്പവുംകുമ്പിളപ്പം (തെരളി), അവില്‍ മിക്‌സ്ചര്‍, കളിയടയ്ക്ക, തുടങ്ങി നാടന്‍ വിഭവങ്ങളുടെ വന്‍ശേഖരമാണ് മേളയിലുണ്ടായിരുന്നത്. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് മേള സംഘടിപ്പിച്ചത്. നാലായിരത്തോളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അയ്യായിരത്തോളം വിഭവങ്ങളാണ് ഒരുക്കിയത്. സ്‌കൂളിലെ 111 ക്ലാസുകളും മേളയില്‍ പങ്കെടുത്തു. വില കുറഞ്ഞ നാട്ടുസാധനങ്ങള്‍ ഉപയോഗിച്ച് പോഷകമൂല്യം കൂടുതലുള്ള ആഹാരസാധനങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക്
മത്സരവും ഏര്‍പ്പെടുത്തിയിരുന്നു.

കപ്പയും ചമ്മന്തിയും നിരവധി ക്ലാസുകള്‍ വില്‍പ്പനക്കെത്തിച്ചിരുന്നു. കേസരി, ഉണ്ണിയപ്പം, വിവിധതരം അച്ചാറുകള്‍, പച്ചക്കറി പുട്ട്, പച്ചക്കറി ഇഡ്ഡലി തുടങ്ങി വിഭവങ്ങളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. പൊതിനയും ക്യാരറ്റും വെള്ളരിയും ചേര്‍ത്തുണ്ടാക്കിയ ഔഷധജ്യൂസ് പ്രത്യേക ശ്രദ്ധ നേടി. മേളയിലെ ഉത്പന്നങ്ങള്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തന്നെ വാങ്ങി. സ്‌കൂളിലെ അധ്യാപകരായ സീമ, ഷീല, വസന്തകുമാരി, ജെസി എന്നിവരുടെ നേതൃത്വത്തിലാണ് മേള നടന്നത്.
കപ്പ പുഡ്ഡിങ്ങ്, ചക്കക്കുരു ബര്‍ഫി... വിശിഷ്ട വിഭവങ്ങളുടെ ഭക്ഷ്യോത്സവ്

കോഴിക്കോട്: കപ്പ പുഡ്ഡിങ്ങ്, കുമ്പളത്തിന്റെ ഹല്‍വ, ചക്കക്കുരു കൊണ്ടുള്ള ബര്‍ഫി ഇങ്ങനെ അപൂര്‍വയിനം വിഭവങ്ങളുമായി രുചി ഭക്ഷ്യോത്സവ്. റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കപ്പ, ചേന, എന്നിവകൊണ്ടുള്ള നാടന്‍ വിഭവങ്ങളും മധുര പലഹാരങ്ങളും കറികളും അടക്കം 180 ഓളം വിഭവങ്ങളാണ് ഭക്ഷ്യോത്സവത്തില്‍ അണിനിരന്നത്. പത്ത് തരം അച്ചാറുകളും പന്ത്രണ്ട് ഇനം പായസവും പ്രദര്‍ശനത്തില്‍ ഉണ്ടായി. മസാലകളോ കൃത്രിമ കൂട്ടുകളോ ചേര്‍ക്കാത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് ഷെമീം പറഞ്ഞു. 100 എന്‍എസ്എസ് വളണ്ടിയര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഓരോരുത്തരും വീട്ടില്‍ നിന്ന് ഉണ്ടാക്കിയ വിഭവങ്ങളാണ് പ്രദര്‍ശനത്തിനായി കൊണ്ടുവന്നത്. പ്രിന്‍സിപ്പല്‍ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ബിഎംഐ ടെസ്റ്റും വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചു. 
വേറിട്ട അനുഭവമായി "എന്റെ രചന" കൈയെഴുത്ത് മാസിക പ്രകാശനം

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികളുടെ സര്‍ഗ സാഹിത്യ ഭാവനകള്‍ പീലിവിടര്‍ത്തി കുണ്ടൂര്‍കുന്ന് ടിഎസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആയിരത്തോളം കൈയെഴുത്ത് മാസികകള്‍ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ചരിത്രത്തില്‍ തന്നെ "എന്റെ രചന" കൈയെഴുത്ത് മാസിക പ്രകാശനം അത്യപൂര്‍വ അനുഭവമായി മാറി. ടിഎസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസുമുതല്‍ 12-ാം ക്ലാസുവരെയുള്ള 980 വിദ്യാര്‍ഥികളാണ് പ്രത്യേകം കൈയെഴുത്തുമാസികകള്‍ എന്റെ രചനയിലൂടെ തയ്യാറാക്കിയത്. പരസ്പരം കൈമാറി വായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വിദ്യാര്‍ഥിയും മാസിക തയ്യാറാക്കിയത്. 1962ല്‍ ആരംഭിച്ച് സുവര്‍ണ ജയന്തി ആഘോഷിക്കുന്ന ഈ ഗ്രാമീണ വിദ്യാലയത്തിലെ അക്കാദമിക് ചരിത്രവും പ്രശംസനീയമാണ്. മികവിന്റെ വിദ്യാലയമായി മാറിയ ടിഎസ്എന്‍എംഎച്ച്എസ്എസിലെ സാഹിത്യ രചനകളുടെ കുട്ടിക്കൂട്ടവും ചരിത്രമാവുകയാണ്. കെട്ടിലും മട്ടിലും ഒന്നിനൊന്നു മികച്ച നിലവാരം പുലര്‍ത്തുന്ന മാസികകളുടെ പേരിലുമുണ്ട് വൈവിധ്യം. തൂലിക, സ്പന്ദനം... തുടങ്ങി വ്യത്യസ്തമായ 980 കൈയെഴുത്തുമാസികകള്‍ക്കുമുണ്ട് വെവ്വേറെ പേരുകള്‍ . കഥ, കവിത, ലേഖനം, നാടകം, നോവല്‍ , കൊളാഷ് തുടങ്ങിയ വിഭവങ്ങളാല്‍ സമൃദ്ധമാണ് ഓരോ കൈയെഴുത്തുമാസികകളും. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഓരോ വിദ്യാര്‍ഥിയും അവരവുരുടെ രചനകള്‍ പ്രകാശനം ചെയ്തു. കവി മണമ്പൂര്‍ രാജന്‍ ബാബു കവിത ചൊല്ലികുരുന്നു പ്രതിഭകളെ അനുമോദിച്ചു. ദേശാഭിമാനി വാരിക പത്രാധിപര്‍ കെ പി മോഹനന്‍ ചിന്ത ബുക്സിന്റെ ഓരോ പുസ്തകം ഓരോ വിദ്യാര്‍ഥിക്കും നല്‍കി. ഒപ്പം വാരികയുടെ ഓരോ പുതിയ ലക്കവും. ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് ഡെപ്യൂട്ടി മാനേജര്‍ രാജീവ്വര്‍മ, ബിജുമലപ്പുറം, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ ടി വിജയന്‍ , ടി മോഹന്‍ദാസ്, എ കെ വിനോദ്, ടി എം അനുജന്‍ , നാടകകൃത്ത് കെ പി എസ് പയ്യനെടം, എന്റെ രചന കണ്‍വീനര്‍ അച്യുതാനന്ദന്‍ , എസ് വി രാമനുണ്ണി എന്നിവര്‍ പങ്കെടുത്തു. എം എന്‍ നാരായണന്‍ സ്വാഗതവും പ്രശാന്ത് കുമാര്‍ നന്ദിയും പറഞ്ഞു.
 
 

No comments: