Sunday, October 2, 2011

കുട്ടിക്കൊരു ലാപ്ടോപ്പ് ’ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: അഞ്ച് ജില്ലകളിലെ തെരഞ്ഞെടുത്ത സ്മാര്‍ട്ട് സ്കൂളുകളില്‍ ഇന്‍റല്‍ കോര്‍പറേഷന്‍െറ ക്ളാസ്മേറ്റ് ലാപ് ടോപ്പുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  ഉദ്ഘാടനം ചെയ്യും.  ഇന്‍റലിന്‍െറ വേള്‍ഡ് എഹെഡ് പ്രോഗ്രാമിന്‍െറ ഭാഗമായി പ്രത്യേകം രൂപകല്‍പന ചെയ്ത 625 ലാപ്ടോപ്പുകള്‍ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറും. ഐ.ടി ലാബില്‍ നടക്കുന്ന കമ്പ്യൂട്ടര്‍ പഠനത്തിനും ക്ളാസ്മുറികളില്‍ ലാപ്ടോപ്പും പ്രൊജക്ടറുമുപയോഗിച്ചുള്ള ക്ളാസുകള്‍ക്കും ഒപ്പം ക്ളാസിലെ ഓരോ കുട്ടിയും ലാപ്ടോപ്പുകള്‍ സ്വന്തമായി ഉപയോഗിച്ച് പഠിക്കുന്ന സമ്പ്രദായമാണ് സ്മാര്‍ട്ട് സ്കൂളുകളില്‍ ഇതോടെ തുടക്കം കുറിക്കുന്നത്. കോട്ടണ്‍ഹില്‍ (തിരുവനന്തപുരം), പൂമാല (ഇടുക്കി), മോയന്‍സ് (പാലക്കാട്), കരുവാരക്കുണ്ട്, തിരൂരങ്ങാടി (മലപ്പുറം), സൗത്ത് എഴിപ്പുറം (എറണാകുളം) എന്നീ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കാണ് ലാപ്ടോപ്പുകള്‍ ലഭ്യമാക്കുന്നത്.
 

വിദ്യാര്‍ഥികളെ കുത്തിനിറച്ച സ്കൂള്‍ ബസുകള്‍ തടഞ്ഞു

കരുനാഗപ്പള്ളി: സീറ്റിങ് കപ്പാസിറ്റി കഴിഞ്ഞ് വിദ്യാര്‍ഥികളെ കുത്തിനിറച്ച് സര്‍വീസ് നടത്തിയ എട്ടോളം ബസുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.പൊലീസിനെയും വെഹിക്കിള്‍ ഇന്‍സ്പെക്ടറെയും വിളിച്ചുവരുത്തി കേസെടുപ്പിക്കുകയും ചെയ്തു.
50 പേര്‍ക്ക് ഇരിക്കാവുന്ന ബസുകളില്‍ 100 ഉം 20 പേര്‍ക്കിരിക്കാവുന്ന ബസുകളില്‍ 92 കുട്ടികളെയും കയറ്റിവന്ന ബസുകളാണ് തൊടിയൂര്‍ മണ്ഡലം  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെളുത്തമണലില്‍ തടഞ്ഞിട്ടത്.
ഭീമമായ തുകയാണ് യാത്രാ ചാര്‍ജായി സ്വകാര്യ സ്കൂളുകള്‍ രക്ഷാകര്‍ത്താക്കളില്‍ നിന്ന് ഈടാക്കുന്നത്. വാന്‍ ഫീസ് അടയ്ക്കാന്‍ ഒരു ദിവസം വൈകിയാല്‍ 50 രൂപ മുതല്‍ 100 രൂപ വരെ ഫൈന്‍ ഈടാക്കാറുണ്ടെന്ന് രക്ഷിതാക്കള്‍ പരാതി പറയുന്നു.
 
 

അധ്യാപികയെ മാനസികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് മകന്‍ പരാതി നല്‍കി

ആലപ്പുഴ: അധ്യാപികയെ സ്കൂള്‍ മാനേജ്മെന്‍റ് മാനസികമായി പീഡിപ്പിക്കുന്നെന്നാരോപിച്ച് മകന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മാവേലിക്കര ചത്തിയറ വി.എച്ച്.എസ്.എസിലെ അധ്യാപിക എസ്. ശ്രീകുമാരിയുടെ (53) മകന്‍ പി.എസ്. ഹരികൃഷ്ണനാണ് പരാതി നല്‍കിയത്. ശ്രീകുമാരിയുടെ പ്രമോഷന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും രണ്ടുതവണ അനാവശ്യമായി സസ്പെന്‍ഡുചെയ്തെന്നും ഹരികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്കൂളില്‍ 2007 മേയ് 31ന് പ്രിന്‍സിപ്പല്‍ തസ്തികയില്‍ ഒഴിവുവന്നപ്പോള്‍ ശ്രീകുമാരിക്ക് പ്രമോഷന്‍ നല്‍കാതെ മാനേജര്‍ നാലുവര്‍ഷം ജൂനിയറായ ജി. മുരളീധരന്‍പിള്ളയെ നിയമിച്ചു.  കെ.എസ്.ടി.എ എന്ന അധ്യാപക സംഘടനയില്‍ അംഗമായതിനാലും തങ്ങളുടെ കുടുംബം ഇടതുപക്ഷ രാഷ്ട്രീയ വിശ്വാസികള്‍ ആയതിനാലുമാണ് ഇത്തരം നടപടികളെന്ന് ഹരികൃഷ്ണന്‍ പറഞ്ഞു. ഹൈകോടതി ഉത്തരവിന്മേല്‍ ശ്രീകുമാരിയെ പ്രിന്‍സിപ്പലായി മാനേജര്‍ പ്രമോട്ടുചെയ്തു. എന്നാല്‍, മാനേജരും ഈ സ്കൂളിലെ അധ്യാപകരായ മക്കളും ചില അധ്യാപകരും ശ്രീകുമാരിയെ പരമാവധി ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് 2009 ജനുവരി മുതല്‍ ലീവെടുത്തു.
ഒൗദ്യോഗിക രംഗത്തെ പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി കേരള വനിതാ കമീഷനിലും കേരളാ മനുഷ്യാവകാശ കമീഷനിലും പരാതി നല്‍കി. ഡി.ഇ.ഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2009 ഫെബ്രുവരി 25ന് ലീവ് റദ്ദാക്കി സര്‍വീസില്‍ പുനപ്രവേശിക്കാന്‍ ശ്രീകുമാരി തീരുമാനിച്ചു. എന്നാല്‍ ജോയിന്‍ചെയ്യാന്‍ എത്തിയപ്പോള്‍ മാനേജര്‍ അടിസ്ഥാനരഹിതമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സസ്പെന്‍ഡുചെയ്തു.
 സസ്പെന്‍ഷന്‍ കാലാവധി ആറുമാസം പിന്നിട്ടപ്പോള്‍ 2009 സെപ്തംബര്‍ 22ന് ജോയിന്‍ചെയ്യാന്‍ എത്തിയ ശ്രീകുമാരിനെ മാനേജരുടെ മക്കളും ക്ളര്‍ക്കും ചേര്‍ന്ന് തടഞ്ഞു.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ അന്വേഷണത്തില്‍ നിരപരാധിയാണെന്ന് കണ്ടെത്തി ശ്രീകുമാരിയെ സര്‍വീസില്‍ തിരിച്ചെടുത്തു.എസ്.എസ്.എല്‍.സി ഡ്യൂപ്ളിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതുസംബന്ധിച്ച പരാതിയെ തുടര്‍ന്ന് വീണ്ടും മാനേജര്‍ സസ്പെന്‍ഡുചെയ്തു. അതിന്‍െറ അന്വേഷണത്തെ തുടര്‍ന്ന് ഗവണ്‍മെന്‍റ് അണ്ടര്‍ സെക്രട്ടറി ഇവരെ പുനപ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടു.
എന്നാല്‍ എല്ലാ റിക്കാറഡുകളും കൈപ്പറ്റിയിരിക്കുന്നുവെന്ന് എഴുതി ഒപ്പിട്ട് നല്‍കിയാല്‍ മാത്രമെ ജോയിന്‍ചെയ്യാന്‍ അറ്റന്‍റന്‍സ് രജിസ്റ്റര്‍ നല്‍കുമെന്ന് ടീച്ചര്‍ ഇന്‍ചാര്‍ജ് അറിയിച്ചു. ഇതേതുടര്‍ന്ന് ഇപ്പോള്‍ അവധിക്ക് അപേക്ഷിച്ചിരിക്കുകയാണ്.
ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി അന്നത്തെ വിദ്യാഭ്യാസമന്ത്രിക്ക് പരാതികള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറി ശ്രീകുമാരിയുടെ സര്‍വീസ് റഗുലറൈസ് ചെയ്ത് നഷ്ടപരിഹാരം മാനേജരില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, നാളിതുവരെ ഉത്തരവ് നടപ്പായിട്ടില്ല.ഇടതുപക്ഷ സംഘടനകളും കാര്യമായ പിന്തുണ നല്‍കുന്നില്ളെന്ന് ഹരികൃഷ്ണന്‍ ആരോപിച്ചു.

സ്ഥിരം അധ്യാപകരില്ല; ജില്ലയിലെ തമിഴ് മീഡിയം സ്കൂളുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍


മൂന്നാര്‍: സ്ഥിരം അധ്യാപകരെ നിയമിക്കുന്നതില്‍ അധികൃതര്‍ അവഗണന പുലര്‍ത്തുന്നത് മൂലം തമിഴ് മീഡിയം സ്കൂളുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍.
സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിയമനം നടന്ന് രണ്ടുവര്‍ഷം കഴിയുമ്പോഴും ഇതിനൊപ്പം യോഗ്യത നേടിയ ഇടുക്കിയിലെ ഉദ്യോഗാര്‍ഥികള്‍ മാത്രം പുറത്തിരിക്കുന്നതായാണ് ആക്ഷേപം.
ജില്ലയിലെ തമിഴ് മീഡിയം സ്കൂളുകളില്‍ 15 വര്‍ഷമായി സ്ഥിരം അധ്യാപകരെ നിയമിച്ചിട്ടില്ല.1994ല്‍ എല്‍.പി,യു.പി വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ച ശേഷം നിയമനം നടന്നത് ’98 ലാണ്. അതിനിടെ ജില്ലയില്‍ 150ഓളം ഒഴിവുകളുണ്ടായെങ്കിലും ഇത് നികത്താന്‍ അധികൃതര്‍ തയാറാകാത്തതാണ് പ്രശ്നം.തമിഴ് ഭാഷാ ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള അതിര്‍ത്തി ജില്ലയില്‍ തമിഴ് വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയിലായതോടെയാണ് 2006 ല്‍ വീണ്ടും അപേക്ഷ ക്ഷണിച്ചത്. പിന്നീട് പരീക്ഷക്ക് 2008 വരെ കാത്തിരിക്കേണ്ടിയും വന്നു. ഒരു വര്‍ഷത്തിന് ശേഷം എല്‍.പി സ്കൂളുകളിലേക്കുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് നിയമനത്തെ ബാധിച്ചു.എന്നാല്‍, ഇതോടൊപ്പം പരീക്ഷ നടത്തിയ പാലക്കാട്,കൊല്ലം,വയനാട്,തൃശൂര്‍ എന്നീ ജില്ലകളില്‍ നിയമനവും നടത്തി.
ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ നിന്ന് പി.എസ്.സിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്തതാണ് ഉദ്യോഗാര്‍ഥികളെ വലക്കുന്നത്. ചില അധ്യാപക യൂനിയനുകളുടെ സ്വാധീനവും സ്കൂളുകളിലെ ചില പ്രധാന അധ്യാപകരുടെ താല്‍പ്പര്യവുമാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തടസ്സമെന്നറിയുന്നു. പ്രാദേശിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി യോഗ്യതയുള്ളവരെ അവഗണിച്ച് ദിവസ വേതനത്തിന് അധ്യാപകരെ നിയമിക്കുന്നത് തുടരുകയാണ്.
റാങ്ക് ലിസ്റ്റിലുള്ളവരെ ദിവസ വേതന ജോലിക്ക് പരിഗണിക്കാതെ മാറ്റി നിര്‍ത്തുന്നതായും ആക്ഷേപമുണ്ട്.എല്‍.പി അധ്യാപകരെ നിയമിക്കാന്‍ തയാറാക്കിയ ഷോര്‍ട്ട് ലിസ്റ്റില്‍ 333 പേരുടെ പേരുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ 11 പേരെ മാത്രം നിയമിച്ച് ബാക്കി 150 ഓളം തസ്തികകളില്‍ താല്‍ക്കാലിക അധ്യാപകരാണ് ജോലി ചെയ്യുന്നത്.ഇതുമൂലം ജില്ലയിലെ തമിഴ് വിഭാഗം സ്കൂളുകള്‍ കനത്ത നിലവാരത്തകര്‍ച്ച നേരിടുകയാണ്.
തൊഴില്‍ സമരങ്ങളുടെയും ലോക്കൗട്ടുകളുടെയും പേരില്‍ പൂട്ടിക്കിടക്കുന്ന ബഹുഭൂരിപക്ഷം തോട്ടങ്ങളിലെയും വിദ്യാര്‍ഥികളുടെ പഠനം ആശങ്കയിലാണ്.പി.എസ്.സി പരീക്ഷയില്‍ വിജയിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികളെ മാറ്റി നിര്‍ത്തി പ്രധാനാധ്യാപകര്‍ നടത്തുന്ന കരാര്‍ നിയമനമാണ് നിലവാര തകര്‍ച്ചക്ക് കാരണം.പീരുമേട്,ദേവികുളം താലൂക്കുകളിലെ വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളുമാണ് ഇതുമൂലം ഏറെ വലയുന്നത്.
 
വിസ്മയ കാഴ്ചയുമായി ജെഎന്‍എം സ്കൂള്‍

വടകര: പുതുപ്പണം ജെഎന്‍എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കാഴ്ചയുടെ വിസ്മയം തീര്‍ത്ത് കാഴ്ച ഫിലിം ക്ലബ്ബ് നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചലചിത്രമേള ശ്രദ്ധേയമാകുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പത്ത് സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പാഠ്യപദ്ധതിയില്‍ സിനിമ ഒരു പ്രധാന വിഷയമായതിനാലാണ് സിനിമാസ്വാദനം, നിരൂപണം, ഓപ്പണ്‍ ഫോറം എന്നിവ ഉള്‍പ്പെടുത്തി മേള സംഘടിപ്പിക്കുന്നത്. മേളയോടനുബന്ധിച്ച് പുറത്തിറക്കിയ ഫെസ്റ്റിവെല്‍ ബുക്ക് ഏറെ പുതുമയുളവാക്കുന്നു. സിനിമയുടെ ചരിത്രം, ലഘുകുറിപ്പുകള്‍ , ലേഖനങ്ങള്‍ എന്നിവയടങ്ങുന്ന പുസ്തകത്തിന് അമ്പത് പേജുളുണ്ട്. വിശ്വ സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ ക്ലാസിക്കുകളായ പാഥേര്‍ പാഞ്ചലി, ഡ്രീംസ്, ബൈസിക്കിള്‍ തീവ്സ് തുടങ്ങിയ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് ടി ഡി സ്റ്റാന്‍റ്റേര്‍ഡ് ആറ് ബി, ഒരിടത്തൊരു പുഴയുണ്ട് എന്നീ സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുപ്പതിന് ആരംഭിച്ച മേള മൂന്നിന് സമാപിക്കും.

No comments: