Friday, September 23, 2011

വിദ്യാഭ്യാസമന്ത്രിയോട് അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത്

24 Sep 2011
അഗളി: 'സര്‍, ഷോളയൂരിലെ ഒരു കോളനിയില്‍നിന്നാണ് ഞാന്‍ വരുന്നത്. സ്‌കൂളുകളില്‍ ആവശ്യത്തിന് ഹോസ്റ്റല്‍സൗകര്യമില്ലാത്തതിനാല്‍ ഞങ്ങളുടെ സഹോദരര്‍ പലരും സ്‌കൂളുകളില്‍ പോവുന്നില്ല. ഇതിനുപുറമെ എല്‍.പി.സ്‌കൂളില്‍ പഠിക്കണമെങ്കില്‍പോലും മറ്റ് ജില്ലകളില്‍ പോവേണ്ടിവരുന്നു. ഇതിന് പരിഹാരം കാണണം'. വെള്ളിയാഴ്ച അഹാഡ്‌സില്‍നടന്ന ഐ.ജി. ഡോ. ബി.സന്ധ്യയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുത്ത ഒരുവിദ്യാര്‍ഥി ഇതുപറയുമ്പോള്‍ സദസ്സ് ഏകസ്വരത്തില്‍ പിന്തുണനല്‍കുകയായിരുന്നു.


അട്ടപ്പാടിയുടെ സ്‌കൂള്‍വിദ്യാഭ്യാസം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഈ വിദ്യാര്‍ഥി ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് ഐ.ജി.യോടുപറഞ്ഞ അതേപരാതിതന്നെയാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ച അട്ടപ്പാടിയിലെത്തുന്ന വിദ്യാഭ്യാസമന്ത്രിയോടും പറയാനുള്ളത്. ഹോസ്റ്റല്‍സൗകര്യമില്ലാത്തതിനാല്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് അട്ടപ്പാടിക്കുപുറത്ത് വിവിധജില്ലകളിലായി പഠിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ആദിവാസിവിഭാഗത്തില്‍പ്പെട്ടവരാണ്. ഉള്‍പ്രദേശങ്ങളിലെ ഊരുകളിലെ കുട്ടികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്.


അട്ടപ്പാടിയില്‍ പുതിയകോളേജ് അനുവദിച്ച സര്‍ക്കാര്‍, സ്‌കൂള്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും താത്പര്യമെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. പ്രദേശത്തെ വിവിധ സര്‍ക്കാര്‍സ്‌കൂളുകളിലായി അമ്പതോളം അധ്യാപകരുടെ ഒഴിവുണ്ട്. ദിവസവേതനക്കാരെ നിയമിച്ചാണ് അധികൃതര്‍ പലപ്പോഴും ഈപ്രശ്‌നം പരിഹരിക്കുന്നത്. എന്നാല്‍, മൂന്നും നാലും തവണ അപേക്ഷ ക്ഷണിച്ചാലേ ഇതിനും ആളെ കിട്ടൂ എന്നതാണ് അവസ്ഥ. പി.എസ്.സി. നിയമനം ലഭിച്ച് അട്ടപ്പാടിയിലെത്തുന്നവര്‍ പെട്ടെന്നുതന്നെ സ്ഥലംമാറ്റം വാങ്ങി പോകുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഉള്‍പ്രദേശങ്ങളിലുള്ള സ്‌കൂളുകളില്‍ എത്തിപ്പെടാനുള്ള ക്ലേശമാണ് പല അധ്യാപകരെയും ഇവിടെ ജോലിചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.


അട്ടപ്പാടിയിലെ നാല് സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ പ്രധാനാധ്യാപകരില്ലാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം പാലൂര്‍, മട്ടത്തുകാട് യു.പി. സ്‌കൂളുകളെ ഹൈസ്‌കൂളായി ഉയര്‍ത്തിയെങ്കിലും മട്ടത്തുക്കാട് മാത്രമാണ് ഹൈസ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഒരധ്യാപകരെയും നിയമിച്ചിട്ടില്ല.


പാലൂരില്‍ ഹൈസ്‌കൂള്‍ തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഇവിടെ ഹോസ്റ്റല്‍സൗകര്യംകൂടി ഏര്‍പ്പെടുത്തിയാലേ ഗുണം ലഭിക്കൂ. ഹോസ്റ്റല്‍ സൗകര്യവും ആവശ്യത്തിനില്ല.
1085 പ്രൈമറി സ്‌കൂളുകള്‍ക്ക് ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഐ.സി.ടി. വിദ്യാഭ്യാസം പ്രൈമറിതലത്തിലേക്കും


കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (എ.സി.ടി.) വിദ്യാഭ്യാസം പ്രൈമറി തലത്തിലേക്കും വ്യാപിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രൈമറി വിദ്യാലയങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ജില്ലയില്‍ 1085 പ്രൈമറി സ്‌കൂളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 586ഉം തലശ്ശേരിയില്‍ 499ഉം പ്രൈമറി സ്‌കൂളുകളുണ്ട്.


ഐ.സി.ടി.വിദ്യാഭ്യാസത്തിന്റെ ഭാഗമായി മുഴുവന്‍ എല്‍.പി., യു.പി. സ്‌കൂളുകള്‍ക്കും വേഗമേറിയ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും. നേരത്തെ ഐ.സി.ടി. വിദ്യാഭ്യാസം ഹൈസ്‌കൂള്‍ തലത്തിലാണ് നടപ്പാക്കിയത്. എട്ട്,ഒമ്പത്,പത്ത് ക്ലാസുകള്‍ ഐ.ടി. വിദ്യാഭ്യാസത്തില്‍നിന്ന് ഐ.ടി.അധിഷ്ഠിത വിദ്യാഭ്യാസത്തിലേക്ക് മാറുകയാണ്.


സ്‌കൂളുകളിലെ അരി വിതരണം തടസ്സപ്പെട്ടത് അന്വേഷിക്കണം-കെ.പി.എസ്.ടി.യു.


നാദാപുരം: സ്‌കൂളുകളില്‍ ഓണം-റംസാന്‍ അരി വിതരണം തടസ്സപ്പെട്ടത് പരിശോധിക്കണമെന്ന് കെ.പി.എസ്.ടി.യു. കോഴിക്കോട് ജില്ലാ ജന. സെക്രട്ടറി കെ. ഹേമചന്ദ്രന്‍ ആവശ്യപ്പെട്ടു.


ജില്ലയിലെ മിക്ക സ്‌കൂളുകളിലും ഉത്സവകാലത്തെ അരിവിതരണം നടന്നിട്ടില്ല. സാങ്കേതികത്വം പറഞ്ഞൊഴിയുന്ന സപ്ലൈകോ ഉദ്യോഗസ്ഥരുടെ നിലപാട് നീതീകരിക്കാന്‍ കഴിയില്ല. അര്‍ഹതപ്പെട്ട അരി കൃത്യസമയത്ത് ലഭിക്കേണ്ടത് വിദ്യാര്‍ഥികളുടെ അവകാശമാണെന്നും അരി വിതരണം ഉടന്‍ നടത്താനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാമമംഗലം ഹൈസ്‌കൂളില്‍ പുസ്തകപ്രദര്‍ശനം നടത്തി
പിറവം: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ രാമമംഗലം ഹൈസ്‌കൂളില്‍ കുട്ടികളുടെ സഹകരണത്തോടെ പുസ്തകപ്രദര്‍ശനം നടത്തി. സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍നിന്നായി രണ്ടായിരത്തിലേറെ പുസ്തകങ്ങള്‍ കുട്ടികള്‍ പ്രദര്‍ശനത്തിനൊരുക്കി. വിവിധ ക്ലാസുകളിലെ 50 കുട്ടികള്‍ തങ്ങളുടെ പുസ്തകശേഖരം പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഭാരവാഹികളായ പി.ബി. രഞ്ജിത്ത്, ലിജി ഭരത്, കൃഷ്ണമൂര്‍ത്തി എന്നിവര്‍ പ്രദര്‍ശനംകണ്ട് മൂല്യനിര്‍ണയം നടത്തി. മത്സരാടിസ്ഥാനത്തില്‍ നടത്തിയ പ്രദര്‍ശനത്തില്‍ മിഥുന്‍ ജോര്‍ജ്, അന്ന ബേബി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഡിസംബറില്‍ കൊച്ചിയില്‍ എറണാകുളത്തപ്പന്‍ മൈതാനിയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിനിടയില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കും.


പുസ്തകപ്രദര്‍ശനത്തിന് പ്രധാനാധ്യാപകന്‍ മണി പി. കൃഷ്ണന്‍, സ്റ്റാഫംഗങ്ങളായ എം.എന്‍. പ്രസീദ, ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്, കെ.സി. സ്‌കറിയ, എസ്. ജയചന്ദ്രന്‍, അനൂപ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.




വിദ്യാഭ്യാസ പാക്കേജിനെ എതിര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം-കെ.പി.എസ്.ടി.യു.
ആലപ്പുഴ: സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ പാക്കേജിനെ എതിര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് കെ.പി.എസ്.ടി.യു. ആലപ്പുഴ റവന്യു ജില്ലാ കമ്മിറ്റി അറിയിച്ചു. എല്ലാവിഭാഗം അധ്യാപകരും ഇതിനെ സ്വാഗതം ചെയ്തു. പാക്കേജിനെക്കുറിച്ച് വിശദമായ ചര്‍ച്ചയും അധ്യാപകസംഗമവും മാവേലിക്കരയില്‍ നടത്താന്‍ യോഗം തീരുമാനിച്ചു.


യോഗം സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി വി.രാധാകൃഷ്ണന്‍ നായര്‍, ജോണ്‍ഫിലിപ്പോസ്, പി.ബി.ജോസി, ബിനു കെ.കുഞ്ഞപ്പന്‍, ബി.ബിജു, പി.ആര്‍.യേശുദാസ്, ടി.ജെ.എഡ്വേര്‍ഡ്, രാമദാസ്, ജോണ്‍ബ്രിട്ടോ, ബിനോയ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments: