Sunday, August 28, 2011

വിദ്യാഭ്യാസ പാക്കേജ്: നിലവിലുള്ള സംരക്ഷണവും നഷ്ടപ്പെടുത്തി - കെ.എസ്.ടി.എ

28 Aug 2011


കൊല്ലം: അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുമെന്ന അവകാശവാദത്തോടെ കൊണ്ടുവരുന്ന വിദ്യാഭ്യാസ പാക്കേജ് നിലവിലുള്ള സംരക്ഷണംകൂടി നഷ്ടപ്പെടുത്തുന്നതാണെന്ന് കെ.എസ്.ടി.എ. ജില്ലാ കൗണ്‍സില്‍ ആരോപിച്ചു. തസ്തിക നഷ്ടപ്പെട്ട എല്ലാ അധ്യാപകരെയും ടീച്ചേഴ്‌സ് ബാങ്കിലേക്ക് മാറ്റുന്നതോടെ 1997 ജൂലൈ 14 വരെ സര്‍വീസിലിരുന്ന മുഴുവന്‍ അധ്യാപകര്‍ക്കുമുണ്ടായിരുന്ന തൊഴില്‍ സംരക്ഷണം എന്നത്തേക്കുമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ടീച്ചേഴ്‌സ് ബാങ്ക്‌വഴി സംരക്ഷിക്കുമെന്നു പറയുന്ന 10503 അധ്യാപകരും പുനര്‍നിയമനമില്ലാതെ ബാങ്കില്‍ത്തന്നെ നിലനില്‍ക്കേണ്ട അവസ്ഥയാണുണ്ടാകാന്‍ പോകുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമന നിരോധനത്തിലൂടെ പി.എസ്.സി.നിയമനം അട്ടിമറിക്കാനുള്ള ഗൂഢോദ്ദേശ്യവും പാക്കേജില്‍ അടങ്ങിയിരിക്കുന്നു. ഇത്തരം പ്രതിലോമകരവും അപകടകരവുമായ നിര്‍ദ്ദേശങ്ങള്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ചചെയ്ത് ഒഴിവാക്കണമെന്ന് കെ.എസ്.ടി.എ. ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

കൊല്ലം ടൗണ്‍ യു.പി.എസില്‍ ചേര്‍ന്ന യോഗം കെ.എസ്.ടി.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മദനമോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വിക്രമന്‍ നായര്‍ അധ്യക്ഷനായി. അജയകുമാര്‍, കെ.ആര്‍. ദാമോദരന്‍ പിള്ള, ആര്‍.രാധാകൃഷ്ണന്‍, കമല്‍ദാസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.ബാബു സ്വാഗതവും ജോ. സെക്രട്ടറി പി.കുട്ടപ്പന്‍ പിള്ള നന്ദിയും പറഞ്ഞു.
 
എട്ടാംക്ലാസ്സിലെ എല്ലാ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സൈക്കിള്‍ നല്‍കും-മന്ത്രി ജയലക്ഷ്മി
 28 Aug 2011



പൈനാവ്: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി എട്ടാംക്ലാസ്സിലെ എല്ലാ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സൈക്കിള്‍ നല്‍കുമെന്ന് പട്ടിക വര്‍ഗ - യുവജനക്ഷേമമന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

എന്‍ജിനിയറിങ് -മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ഈ വര്‍ഷം അഡ്മിഷന്‍ നേടിയവര്‍ക്ക് ലാപ്‌ടോപ്പ് നല്‍ക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. എല്ലാ പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലുകള്‍ക്കും ലൈബ്രറി സൗകര്യവും ഒരുക്കും. സൗകര്യങ്ങളുടെ കുറവുമൂലം പഠനം പകുതിവഴിക്ക് ഉപേക്ഷിക്കുന്ന നിരവധി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ഇപ്പോഴുമുണ്ട്. അത്തരമൊരവസ്ഥ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അലക്‌സ് കോഴിമല നിര്‍വഹിച്ചു.
ജില്ലാ കളക്ടര്‍ ഇ. ദേവദാസന്‍ സ്വാഗതവും ഐ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസര്‍ എം. അരുണഗിരി കൃതജ്ഞതയും പറഞ്ഞു.
പി.ഡബ്ല്യു.ഡി. എക്‌സി. എന്‍ജിനിയര്‍ ജോസ് വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

-
പൂമാല ട്രൈബല്‍ സ്‌കൂളിന് മികച്ച അധ്യാപക രക്ഷാകര്‍തൃ സമിതി അവാര്‍ഡ്

തൊടുപുഴ: ജില്ലയിലെ ഹൈസ്‌കൂളുകളിലെ മികച്ച അധ്യാപക രക്ഷാകര്‍തൃസമിതിക്ക് വിദ്യാഭ്യാസവകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് പൂമാല ഗവണ്മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്. അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പി.ടി.എ.യുടെ ഇടപെടലാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

സുവര്‍ണജൂബിലിയുടെ ഭാഗമായി രൂപപ്പെടുത്തിയ വിദ്യാഭ്യാസ വികസന രേഖയുടെ അടിസ്ഥാനത്തിലാണ് സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍. കളിത്തട്ട് വിദ്യാപദ്ധതി എന്ന പേരില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് ഒരു പൊതുവേദി പ്രവര്‍ത്തിക്കുന്നു. അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ കീഴില്‍ ആദിവാസി മേഖലയിലുള്ള പ്രാദേശിക രക്ഷാകര്‍തൃസമിതികള്‍ പ്രാദേശിക പിന്തുണ നല്‍കുന്നു.


അവധിക്കാലത്തും മറ്റ് അവധിദിവസങ്ങളിലും നടത്തുന്ന പ്രാദേശിക പഠനോത്സവങ്ങള്‍, പഠനവീടുകള്‍, രക്ഷിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കുമായി നടത്തുന്ന വിവിധ ക്ലാസ്സുകള്‍ എന്നിവ ഇവിടത്തെ പ്രത്യേകതകളാണ്. പത്തുവര്‍ഷമായി കുട്ടികളുടെ എണ്ണവും വിജയശതമാനവും വര്‍ധിച്ചു. കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 98 ശതമാനമാണ് വിജയം. വിദ്യാര്‍ഥികളില്‍ 68 ശതമാനവും ആദിവാസിമേഖലയില്‍ ഉള്ളവരാണ്.


സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി. സ്‌പെഷല്‍ ജൂറി അവാര്‍ഡ് സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്മാര്‍ട്ട്‌സ്‌കൂള്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്‌കൂളുകളില്‍ ഒന്ന് പൂമാലയാണ്. ഒന്നേകാല്‍ കോടി രൂപയുടെ ഐ.ടി. വികസനമാണ് സ്‌കൂളില്‍ നടക്കുന്നതെന്ന് പ്രഥമാധ്യാപകന്‍ ടി.എ.അബ്ദുള്‍നാസര്‍, പ്രിന്‍സിപ്പല്‍ റോയി തോമസ്, പി.ടി.എ. പ്രസിഡന്റ് ശശികുമാര്‍ കിഴക്കേടം, മാതൃസംഗമം പ്രസിഡന്റ് സുശീല ഗോപി എന്നിവര്‍ പറഞ്ഞു.
 
  മൈലാഞ്ചിമൊഞ്ചോടെ കുരുന്നുകള്‍ പെരുന്നാളിനെ വരവേറ്റു


കാളികാവ്: മൈലാഞ്ചിക്കൈകളുമായി കുരുന്നുകള്‍ പെരുന്നാള്‍ വരവേല്പ് ഗംഭീരമാക്കി. അഞ്ചച്ചവിടി ഗവ. യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മൈലാഞ്ചി ഉത്സവം സംഘടിപ്പിച്ച് പെരുന്നാളിനെ വരവേറ്റത്. എല്‍.പി, യു.പി വിഭാഗങ്ങളായി തിരിച്ച് നടത്തിയ മത്സരത്തില്‍ 40ല്‍ അധികം ടീമുകള്‍ പങ്കെടുത്തു. പെരുന്നാള്‍ അവധിക്ക് സ്‌കൂള്‍ അടയ്ക്കുന്ന വെള്ളിയാഴ്ചയാണ് മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചത്.

കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല, വൈസ്​പ്രസിഡന്റ് കെ. കുഞ്ഞാപ്പ ഹാജി, പി.ടി.എ പ്രസിഡന്റ് കെ.ടി. റഷീദ്, വൈസ്​പ്രസിഡന്റ് കെ. മുഹമ്മദാലി, കാളികാവ് സഹകരണബാങ്ക് പ്രസിഡന്റ് ഇ.പി. യൂസുഫ് ഹാജി എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം വിതരണംചെയ്തു. അധ്യാപകരായ എന്‍.ടി. സുബൈദ, എം. മൂസ, പി. മൈമൂന, സി.ടി. കുഞ്ഞയമു എന്നിവര്‍ നേതൃത്വംനല്‍കി.

സ്‌കൂള്‍ ഡിസ്‌പന്‍സറി തുടങ്ങി

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ബോയ്‌സ് എച്ച്.എസ്.എസില്‍ സ്‌കൂള്‍ ഡിസ്​പന്‍സറി ആരംഭിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.കെ. ചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. പി. ചന്ദ്രശേഖരന്‍, പ്രിന്‍സിപ്പല്‍ കെ. രാജേന്ദ്രന്‍, എം.ജി. ബല്‍രാജ്, എസ്.വി. രാജേഷ്, സി. ബാലന്‍, കെ.അജിത എന്നിവര്‍ പ്രസംഗിച്ചു. എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ വി.എം. ആനന്ദവല്ലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.കെ. ജയപ്രകാശ് നന്ദിയും പറഞ്ഞു.

ഗ്രേഡിനെ മാര്‍ക്കായി തെറ്റിദ്ധരിച്ചു - ഡോ.കുട്ടികൃഷ്ണന്‍

കണ്ണൂര്‍: വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച ഗ്രേഡ് പോയിന്റിനെ മാര്‍ക്കായി തെറ്റിദ്ധരിച്ചതാണ് ബിരുദതലത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടപ്പാക്കിയ ഗ്രേഡിങ്ങുമായി ബന്ധപ്പെട്ട പല പരാതികള്‍ക്കും കാരണമെന്ന് കണ്ണൂര്‍ സര്‍വകലാശാല പി.വി.സി. ഡോ. എ.പി.കുട്ടികൃഷ്ണന്‍ പറഞ്ഞു. ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്ററും ഗ്രേഡിങ്ങും എന്ന വിഷയത്തില്‍ ശാസ്ത്രസാഹിത്യപരിഷത്ത് സംഘടിപ്പിച്ച സംവാദത്തില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഗ്രേഡിനെ ശതമാനമാക്കി മാറ്റാനുള്ള ഫോര്‍മുല ഗണിത, സ്റ്റാറ്റിസ്റ്റിക്‌സ് തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയതാണ്. ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത് നമ്മള്‍ അംഗീകരിക്കുന്നതുപോലെ ഈ ഫോര്‍മുലയും അംഗീകരിക്കണം. എന്നാല്‍ ചിലര്‍ ഇത് അംഗീകരിക്കുന്നില്ല. ആകെ ഗ്രേഡ് പോയിന്റ് ആവറേജായ (സി.ജി.പി.എ.) രണ്ടിനെ 40-ലേക്കും നാലിനെ നൂറിലേക്കും മാറ്റാനാണ് ഫോര്‍മുല നല്‍കിയത്. രണ്ട് നാലിന്റെ 50 ശതമാനമായതിനാല്‍ സി.ജി.പി.എ. രണ്ട് കിട്ടിയാല്‍ 50 ശതമാനം മാര്‍ക്കായെന്ന് പലരും കരുതി. നാലിന്റെ പകുതി രണ്ട് 50 ശതമാനമാണെന്ന ആലോചനയെത്തുടര്‍ന്നുള്ള വേദനകളാണ് പ്രശ്‌നം. ശാസ്ത്രം ശരിയല്ലെന്ന് പറയുന്നത് ശരിയല്ല. പരിഷ്‌കാരത്തിന്റെ ഭാഗമായുള്ള ചില നോട്ടക്കുറവുകളുണ്ടായി. അത് പരിഹരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്.


ആദ്യഫലം പുറത്തുവന്നപ്പോഴാണ് നിരവധി പരാതികളും പ്രശ്‌നങ്ങളുമുണ്ടായത്. അധ്യാപകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രശ്‌നം വേഗം പരിഹരിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ ഡയറക്ട് ഗ്രേഡിങ് നടപ്പാക്കുകവഴി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ അജന്‍ഡയാണ് കണ്ണൂരില്‍ നടപ്പാക്കിയതെന്ന് കെ.പി.സി.ടി.എ. പ്രതിനിധിയായി സംസാരിച്ച മേപ്പയില്‍ നാരായണന്‍ പറഞ്ഞു. തുടക്കമെന്ന നിലയില്‍ ഗ്രേഡിനൊപ്പം മാര്‍ക്കുകൂടി നല്‍കാനായിരുന്നു കണ്ണൂരില്‍ ഗ്രേഡിങ് നടപ്പാക്കുന്നതിന് രൂപവത്കരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ തീരുമാനം. ഇത് അട്ടിമറിച്ചാണ് ചര്‍ച്ചകള്‍ പോലും നടത്താതെ ഡയറക്ട് ഗ്രേഡിങ് നടപ്പാക്കിയത് -അദ്ദേഹം പറഞ്ഞു.


വി.അബ്ദുള്ള (എ.കെ.പി.സി.ടി.എ.), സുധീപ് ജയിംസ് ( കെ.എസ്.യു.), എം.ഷാജര്‍ (എസ്.എഫ്.ഐ.), പരിഷത്ത് കേന്ദ്ര നിര്‍വാഹകസമിതി അംഗം എന്‍.കെ.ഗോവിന്ദന്‍ എന്നിവരും സംസാരിച്ചു. സി.പി.ഹരീന്ദ്രന്‍ മോഡറേറ്ററായിരുന്നു.
 
സ്‌കൂളുകള്‍ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കും -കെ.എസ്.ടി.എ.

കണ്ണൂര്‍: അണ്‍എക്കണോമിക് ഗണത്തില്‍ വരുന്ന 3600 സ്‌കൂളുകളെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എം. ഷാജഹാന്‍ പറഞ്ഞു. കെ.എസ്.ടി.എ. ജില്ലാ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂളില്ലെങ്കിലും ടീച്ചര്‍ ബാങ്കുണ്ടല്ലോ എന്നാണ് സര്‍ക്കാര്‍ ചോദിക്കുന്നത്. ഇത് പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ്. ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് എം.കെ. രമേശ്കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. പ്രകാശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.സി. ബാലകൃഷ്ണന്‍, എ.കെ. ബീന, വി.കെ. സാവിത്രി, പി.ആര്‍. വസന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു. എം.ജെ. മാത്യു സ്വാഗതം പറഞ്ഞു.

ഗണിതശാസ്ത്ര പൂക്കളമത്സരം

ഉദിനൂര്‍: ചെറുവത്തൂര്‍ ഉപജില്ലാ ഗണിതശാസ്ത്ര അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗണിതശാസ്ത്ര പൂക്കളമത്സരം സപ്തംബര്‍ മൂന്നിന് ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂളില്‍ നടക്കും. പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
 
എം.ജി.എല്‍.സി. സ്‌കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം അനുവദിച്ചു



കാസര്‍കോട്:ജില്ലയിലെ ഭിന്നതല പഠനകേന്ദ്രങ്ങളായ (എം.ജി.എല്‍.സി.) ഏകാധ്യാപക സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം അനുവദിച്ചു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ മുടങ്ങിക്കിടന്ന ശമ്പളമാണ് അനുവദിച്ചത്. ശമ്പളം വിതരണം ചെയ്യാനായി എസ്.എസ്.എ. സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ 3,43,65,000 രൂപയാണ് അനുവദിച്ചത്. എസ്.എസ്.എ. പ്രോജക്ട് ഓഫീസര്‍ പി.രാജനാണ് ജില്ലാ വികസനസമിതി യോഗത്തില്‍ ഈ കാര്യം അറിയിച്ചത്. ജില്ലയിലെ 58 ഭിന്നതല പഠനകേന്ദ്രത്തില്‍ 88 ജീവനക്കാരാണുള്ളത്. എം.ജി.എല്‍.സി. പദ്ധതി തുടര്‍ന്നുപോകാനും എസ്.എസ്.എ. അനുമതി നല്‍കിയിട്ടുണ്ട്. പ്രൈമറി വിദ്യാഭ്യാസസൗകര്യമില്ലാത്ത വിദൂരപ്രദേശത്തെ കുട്ടികള്‍ക്ക് പ്രാഥമികവിദ്യാഭ്യാസം നല്‍കുന്നതിനാണ് എം.ജി.എല്‍.സി. പ്രവര്‍ത്തിച്ചുവരുന്നത്.
മാതൃഭൂമി 

അധ്യാപക പാക്കേജ് വികലം: സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് യൂണിയന്‍

മലപ്പുറം: എല്ലാ വിഭാഗം അധ്യാപക സംഘടനകളുമായും ചര്‍ച്ചചെയ്യാതെ വികലമായ രീതിയില്‍ അധ്യാപക പാക്കേജ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പ്രൈവറ്റ് സ്കൂള്‍ സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ദേശീയ വിദ്യാഭ്യാസ അവകാശനിയമത്തിന് വിരുദ്ധമായി യോഗ്യതയില്ലാത്ത അധ്യാപകര്‍ക്ക് രണ്ടുമാസത്തെ പരിശീലനം നല്‍കി സ്പെഷ്യലിസ്റ്റ് വിഷയങ്ങള്‍ പഠിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നും കമ്മിറ്റി പ്രസ്താവിച്ചു. യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി ടി കെ രാഘവന്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് ജെയിംസ് ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം ജയകൃഷ്ണന്‍ , യൂനുസ് മുസ്ല്യാരകത്ത്, അബ്രഹാം ജോസഫ്, ജോണ്‍സണ്‍ , കെ എം നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

No comments: