Monday, August 22, 2011

അധ്യാപക പാക്കേജ് അധ്യാപക ദിനത്തില്‍ പ്രഖ്യാപിക്കും - മന്ത്രി

  23 Aug 2011

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച അധ്യാപക പാക്കേജ് സപ്തംബര്‍ അഞ്ചിന് അധ്യാപക ദിനാഘോഷ സമ്മേളനത്തില്‍ പ്രഖ്യാപിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ് പറഞ്ഞു. മാനേജ്‌മെന്റുകളുമായും അധ്യാപക സംഘടനകളുമായും ഒരുവട്ടം ചര്‍ച്ച നടത്തി. അവര്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും കരട് പാക്കേജില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുക. എന്നാല്‍ മാനേജ്‌മെന്റുകള്‍ നിര്‍ദേശിച്ച എല്ലാകാര്യങ്ങളും സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ യോജിക്കാവുന്നതും അല്ലാത്തതുമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടിവരും. എല്ലാവര്‍ക്കും പരമാവധി സ്വീകാര്യമായ പാക്കേജായിരിക്കും അന്തിമമായി നടപ്പാക്കാന്‍ ശ്രമിക്കുകയെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

അധ്യാപകദിനാഘോഷവും അവാര്‍ഡ് ദാനവും സപ്തംബര്‍ അഞ്ചിന് മലപ്പുറത്ത് നടക്കും. മുന്‍ വര്‍ഷത്തെ അവാര്‍ഡാണ് ഇപ്പോള്‍ നല്‍കുക. ഇതിനൊപ്പം ഇതുവരെ പ്രഖ്യാപിക്കാതിരുന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപക അവാര്‍ഡും പഖ്യാപിച്ചു. മികച്ച അധ്യാപക രക്ഷാകര്‍തൃ സമിതി, വിദ്യാരംഗം ക്യാഷ്അവാര്‍ഡ് എന്നിവയും ഇതോടൊപ്പം വിതരണം ചെയ്യും.


മലയാളം ഒന്നാംഭാഷയാക്കുന്നതു സംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും. പീരിയഡ് ക്രമീകരണം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ താമസം വന്നതാണ് ഉത്തരവ് ഇറങ്ങുന്നത് വൈകാന്‍ കാരണമായത്. ഓണപ്പരീക്ഷ നടത്തുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇതിനെതിരെ നില്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
 
ഓണപ്പരീക്ഷകള്‍ ഇന്ന് തുടങ്ങും ചോര്‍ന്ന ചോദ്യങ്ങള്‍ക്ക് മാറ്റമില്ല

കോട്ടയം: ചോദ്യക്കടലാസ് ചോര്‍ന്നതിനെ തുടര്‍ന്ന് ഹൈസ്ക്കൂള്‍ പരീക്ഷകള്‍ ഒരു ദിവസം മാറ്റിയെങ്കിലും ചോര്‍ന്ന ചോദ്യങ്ങള്‍ക്ക് മാറ്റമില്ല. ചൊവ്വാഴ്ത്തെ പരീക്ഷക്കായി ചോദ്യബാങ്കില്‍ ആദ്യം തയ്യാറാക്കിയ ചോദ്യങ്ങള്‍ തന്നെയാണ് തിങ്കളാഴ്ചയും അധ്യാപകര്‍ക്ക് ലഭിച്ചത്. ചോദ്യക്കടലാസ്സുകള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ സമയമില്ലാത്തതിനെ തുടര്‍ന്ന് മുഴുവന്‍ ചോദ്യക്കടലാസ്സുകളും ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരായി. ഇത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്ക് വഴിവയ്ക്കുമെന്ന് ആശങ്ക ഉയര്‍ന്നു.കഴിഞ്ഞദിവസം ചില ഫോട്ടോസ്റ്റാറ്റ് കടകളില്‍ നിന്നും ഏതാനും അധ്യാപകരില്‍ നിന്നും മറ്റുമായിരുന്നു ചോദ്യക്കടലാസ്സുകള്‍ ചോര്‍ന്നത്. തിങ്കളാഴ്ച വൈകീട്ടും ഫോട്ടോസ്റ്റാറ്റ് കടകളില്‍ അധ്യാപകരുടെ തിരക്കായിരുന്നു. പരീക്ഷ ചൊവ്വാഴ്ച തുടങ്ങേണ്ടതിനാല്‍ നൂറു കുട്ടികള്‍ വരെയുള്ള സ്കൂളുകളില്‍ മാത്രമാണ് ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്യാന്‍ നേരത്തെ നിര്‍ദേശമുണ്ടായിരുന്നത്. എന്നാല്‍ മിക്ക സ്കൂളുകളിലും ചോദ്യക്കടലാസ് തയ്യാറാക്കിയ സൈറ്റുകള്‍ നെറ്റില്‍ ലഭിക്കാന്‍ വൈകി. എല്ലാവരും ഒരുമിച്ച് സൈറ്റ് തുറന്നതിനെ തുടര്‍ന്ന് സൈറ്റ് ജാമായതിനാലാണ് ലഭിക്കാന്‍ വൈകിയത്. അതോടൊപ്പം ചോദ്യ ബാങ്കില്‍ നിന്നും ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ചോദ്യക്കടലാസ് തയ്യാറാക്കാനുള്ള നിര്‍ദേശവും പലര്‍ക്കും പാലിക്കാന്‍ സാധിച്ചിട്ടില്ല. തിങ്കളാഴ്ച പകലും വൈകിട്ടും മറ്റും സൈറ്റുകള്‍ ലഭിച്ച സ്കൂളുകളില്‍ ആദ്യത്തെ ചോദ്യങ്ങള്‍ വച്ച് ചോദ്യപ്പേപ്പര്‍ തയ്യാറാക്കി. ചോദ്യക്കടലാസ് അച്ചടിച്ച് നല്‍കിയാല്‍ ഒരു കടലാസിന് 30 പൈസ നിരക്കില്‍ എസ്എസ്എ നല്‍കുമെന്നാണ് അറിയിച്ചിത്. ഇപ്പോള്‍ ഏതാണ്ട് മുഴുവന്‍ സ്കൂളുകളിലും ചോദ്യക്കടലാസുകള്‍ പൂര്‍ണമായും ഫോട്ടോസ്റ്റാറ്റ് എടുക്കേണ്ടിവന്നു. ഒരു പേപ്പറിന്് ഒരു രൂപയാണ് ഫോട്ടോസ്റ്റാറ്റിന് ചെലവാകുക. ഇതിനാവശ്യമായ തുക അതത് സ്കൂളുകളിലെ പ്രധാനധ്യാപകര്‍ ചെലവാക്കാനാണ് വിദ്യാഭ്യാസ അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്. തുക പിന്നീട് തിരികെ നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും തുക തിരികെ ലഭിക്കുമോയെന്നും ഉറപ്പില്ല. പരീക്ഷ നടത്തിയില്ലെങ്കില്‍ പ്രധാന അധ്യാപകര്‍ക്കെതിരെ ശിക്ഷണ നടപടിയെടുക്കുമെന്നാണ് മന്ത്രിയുടെ ഭീഷണി. ചൊവ്വാഴ്ച തുടങ്ങുന്ന പരീക്ഷ 26ന് തീരും. രാവിലെയും ഉച്ചയ്ക്കും നടക്കുന്ന പരീക്ഷാ സമയം ഒന്നരമണിക്കൂറ് വീതമാണ്. ബാക്കി സമയം സാധാരണരീതിയില്‍ ക്ലാസ് നടത്തും. തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ സെപ്തംബര്‍ രണ്ടിലേക്കും മാറ്റി. 
-
അധ്യാപക സമരം എയ്ഡഡ് ഹയര്‍സെക്കന്‍ഡറിയിലെ ഓണ പരീക്ഷ മുടങ്ങി

കല്‍പ്പറ്റ: അധ്യാപക സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ഓണപരീക്ഷ മുടങ്ങി. മറ്റ് സ്കൂളുകളിലെല്ലാം പരീക്ഷ നടന്നപ്പോള്‍ ജില്ലയിലെ നാല് സ്കൂളുകളിലെ ആയിരത്തോളം പ്ലസ് വണ്‍ , പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. ശമ്പളം നല്‍കി തസ്തിക സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് അധ്യാപകര്‍ സമരം നടത്തുന്നത്. സര്‍ക്കാറിന്റെ പിടി വാശിയാണ് അധ്യാപകരെ സമരത്തിലേക്ക് തള്ളിവിട്ടത്. 2010 ആഗസ്ത് 13 നാണ് പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ മലബാര്‍ മേഖലയിലെ സ്കൂളുകളില്‍ എല്‍ഡിഎഫ് സര്‍കാര്‍ പുതിയ ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിച്ചത്. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പുറമേ ജില്ലയിലെ നാല് എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും പ്ലസ് ടു അനുവദിച്ചു. 2011 മാര്‍ച്ച് 24 ന് ചേര്‍ന്ന മന്ത്രി സഭ യോഗം ഈ തസ്തികകള്‍ക്ക് അംഗീകാരം നല്‍കിയെങ്കിലും തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍കാര്‍ തീരുമാനം അംഗീകരിക്കാത്തതാണ് അധ്യാപകരെ സമരത്തിലേക്ക് നയിച്ചത്. അരപ്പറ്റ സിഎംഎസ്്, സെന്റ് തോമസ് നടവയല്‍ , എംടിഡിഎംഎച്ച്എസ്എസ് തൊണ്ടര്‍നാട്, ഏച്ചോം സര്‍വോദയ എന്നീ സ്കൂളുകളിലാണ് പ്ലസ് ടു ബാച്ച് ആരംഭിച്ചത്. ഈ സ്കൂളുകളിലെ അമ്പതോളം അധ്യാപകരുടെയും ആയിരത്തോളം വിദ്യാര്‍ഥികളുടേയും ഭാവിയാണ് സര്‍ക്കാര്‍ അനിശ്ചിതത്വത്തിലാക്കിയത്. സ്ഥിരപ്പെടുമെന്ന വിശ്വാസത്തില്‍ പലരും മാനേജ്മെന്റിന് ലക്ഷങ്ങള്‍ കോഴ നല്‍കിയാണ് സര്‍വീസില്‍ കയറിയത്. 
 
ഓണപ്പരീക്ഷ തടസ്സപ്പെടുത്തില്ല: ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് ഫെഡറേഷന്‍
കോഴിക്കോട്: ഓണപ്പരീക്ഷകള്‍ തടസ്സപ്പെടുത്തില്ലെന്ന് സമരം നടത്തുന്ന കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി. എന്നാല്‍ ക്ലാസ് ബഹിഷ്‌കരണമടക്കമുള്ള സമരവുമായി മുന്നോട്ടുപോകും. സര്‍ക്കാറിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഓണപ്പരീക്ഷ തടസ്സപ്പെടുത്താത്തതെന്ന് ചെയര്‍മാന്‍ ഡോ. ഡെയ്‌സണ്‍ പാന്നേങ്ങാടന്‍ അറിയിച്ചു.

ഒരു വര്‍ഷമായി വേതനം ലഭിക്കാത്ത സാഹചര്യത്തില്‍ സ്‌കൂളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കും. സമയബന്ധിതമായി അധ്യാപകതസ്തികകള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയാല്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്ന് സംസ്ഥാനകമ്മിറ്റി അറിയിച്ചു.


മലബാര്‍ മേഖലയില്‍ കഴിഞ്ഞവര്‍ഷം പുതുതായി ഹയര്‍സെക്കന്‍ഡറി അനുവദിച്ച സ്‌കൂളുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കാത്തതിനാല്‍ 1600 അധ്യാപകര്‍ക്ക് വേതനം ലഭിക്കുന്നില്ല. ഇതേത്തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി സംഘടനയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ സമരത്തിലാണ്.
 
-
ക്ലസ്റ്റര്‍ പരിശീലനം: വെട്ടിക്കുറച്ച പ്രതിഫലം പുനഃസ്ഥാപിക്കണം-കെഎസ്ടിഎഫ്



കോതമംഗലം: സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണത്തിന് പരിധിയില്ലാതെ ഒരുമാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് നല്‍കുന്ന പ്രതിഫലം വെട്ടിക്കുറച്ച നടപടിയെ സമ്മേളനം അപലപിച്ചു. അവധിക്കാല പരിശീലനത്തില്‍ ദിവസം 125 രൂപ കൊടുത്തിടത്ത് ശനിയാഴ്ച ക്ലസ്റ്റര്‍ പരിശീലനത്തിന് 100രൂപയാണ് കൊടുത്തതെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
-
കൗതുകക്കാഴ്ചയായി അളവറിവുകള്‍



ചാവക്കാട്:കാലം കൈമാറിപ്പോന്ന അറിവുകള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി ബി.ബി.എ.എല്‍.പി. സ്‌കൂള്‍ മണത്തലയില്‍ അളവറിവുകള്‍ എന്ന പരിപാടി സംഘടിപ്പിച്ചു. നാട്ടറിവുകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കാനാണ് അളവറിവുകള്‍സംഘടിപ്പിച്ചത്. ധാന്യങ്ങള്‍ അളക്കുന്നതിനായി ഉപയോഗിച്ചിരുന്ന പറയും നാഴിയും ഉരിയും ഇടങ്ങഴി പാത്രങ്ങളും പഴയകാലത്ത് ആഭരണങ്ങള്‍ തൂക്കുന്നതിന് ഉപയോഗിച്ചിരുന്നു ത്രാസും ദ്രവപദാര്‍ത്ഥങ്ങള്‍ അളക്കുന്നതിനുപയോഗിച്ചിരുന്നു ലിറ്റര്‍, മില്ലിലിറ്റര്‍ പാത്രങ്ങളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഇലക്‌ട്രോണിക് അളവ് യന്ത്രങ്ങള്‍ കണ്ടു ശീലിച്ച കുട്ടികള്‍ക്ക് ഇത് കൗതുകക്കാഴ്ചയായി. അളവറിവുകള്‍ പ്രധാനാധ്യാപിക ടി.പി. സര്‍ഫുന്നിസ ഉദ്ഘാടനം ചെയ്തു. കോ- ഓര്‍ഡിനേറ്റര്‍ റാഫി നീലങ്കാവില്‍, മേജോ കെ.ജെ., പി.വി. സലാം, ഡെന്‍സി ഡേവിസ്, ഫെല്‍ന ലോറന്‍സ്, കെ.ഒ. സിമി, എം. പ്രിയ എന്നിവര്‍ പ്രസംഗിച്ചു.
-
വിദ്യാലയങ്ങളില്‍ ഓണപ്പരീക്ഷ ഇന്ന് തുടങ്ങും


നെന്മാറ: വിദ്യാലയങ്ങളില്‍ ഓണപ്പരീക്ഷ ചൊവ്വാഴ്ചതുടങ്ങും. തിങ്കളാഴ്ച നടത്തേണ്ടിയിരുന്ന പരീക്ഷ സപ്തംബര്‍ രണ്ടിലേക്കുമാറ്റി. വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ ചോദ്യങ്ങള്‍ വെബ്‌സൈറ്റില്‍നിന്ന് പ്രിന്റ്ഔട്ട് എടുത്ത് കോപ്പികളെടുത്താണ് മൂല്യനിര്‍ണയം നടക്കുന്നത്. മൂന്നുസൈറ്റില്‍നിന്നും അനുയോജ്യമായ ഭാഗത്തിന്റെ കോപ്പിയെടുക്കാനാണ് നിര്‍ദേശം.

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ചോദ്യപ്പേപ്പര്‍ നല്‍കാനുള്ള നിര്‍ദേശം പരീക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് അധ്യാപകര്‍. ഫോട്ടോകോപ്പി കടകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മാത്രമല്ല 100 കുട്ടികള്‍വരെയുള്ള സ്‌കൂളുകളില്‍ കോപ്പി ഒന്നിന് ഒരുരൂപയാണ് അനുവദിച്ചിട്ടുള്ളത്. മറ്റുള്ള സ്‌കൂളുകള്‍ക്ക് പരമാവധി 50 പൈസ മാത്രമാണ് നല്‍കുന്നത്. ഈ തുക അപര്യാപ്തമായതിനാല്‍ സാമ്പത്തികബാധ്യത ഉണ്ടാകുമെന്ന് പ്രധാനാധ്യാപകര്‍ പറഞ്ഞു. തുക വര്‍ധിപ്പിക്കണമെന്നുള്ള ആവശ്യമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തിവെച്ച ഓണപ്പരീക്ഷയാണ് പുനഃസ്ഥാപിച്ചത്.

അധ്യാപക മാസികയുടെ മുഖചിത്രം വിവാദമായി



തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യാപക സംഘടനയുടെ മുഖപത്രത്തിന് ഫ്രീഡം പരേഡിന്റെ മുഖചിത്രം. എസ്.ഡി.പി.ഐയുടെ ഫ്രീഡം പരേഡിന്റെ ചിത്രമാണ് ആഗസ്തിലെ കെ.പി.എസ്.ടി യൂണിയന്‍ പത്രികയുടെ മുഖചിത്രം. അടിക്കുറിപ്പില്‍ സ്വാതന്ത്ര്യദിനാശംസകള്‍ എന്ന കുറിപ്പുമുണ്ട്.

സൈന്യത്തിന്റെ സ്വാതന്ത്ര്യദിന പരേഡാണെന്നുതെറ്റിദ്ധരിച്ചാണ് ഫ്രീഡം പരേഡിന്റെ ചിത്രം ഉള്‍പ്പെടുത്തിയതെന്ന് കരുതുന്നു. മാസിക പുറത്തുവന്നപ്പോള്‍ അധ്യാപകര്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തി. തുടര്‍ന്ന് മാസികയുടെ ചീഫ് എഡിറ്ററെ തത്സ്ഥാനത്തുനിന്നു മാറ്റിയാണ് ഭാരവാഹികള്‍ മുഖം രക്ഷിച്ചത്.

No comments: