Saturday, August 20, 2011

15 അധ്യാപകര്‍ക്ക് ദേശീയ അവാര്‍ഡ്‌

 21 Aug 2011




തിരുവനന്തപുരം: അധ്യാപകര്‍ക്കുള്ള2010 ലെ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി, പ്രൈമറി (സ്‌പെഷ്യല്‍), സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്ന് 15 പേര്‍ അവാര്‍ഡിന് അര്‍ഹരായി.


പ്രൈമറി: സെലിന്‍ ജോസഫ്, ഹെഡ്മിസ്ട്രസ്, നിര്‍മലഗിരി, എ.എല്‍.പി.സ്‌കൂള്‍, വെളളരിക്കുണ്ട്, കാസര്‍കോട്. പി.കെ.ഭാഗ്യലക്ഷ്മി, അപ്പര്‍ പ്രൈമറി അസിസ്റ്റന്റ് ടീച്ചര്‍, വേങ്ങര പ്രിയദര്‍ശിനി യു.പി.സ്‌കൂള്‍, പി.ഒ.വേങ്ങര, കണ്ണൂര്‍. രഘുനന്ദന്‍ തമ്പി എം.ആര്‍, ഹെഡ്മാസ്റ്റര്‍, എ.എല്‍.പി.സ്‌കൂള്‍ ഇരിങ്ങല്ലൂര്‍, പി.ഒ.വേങ്ങര മലപ്പുറം, എ.അബ്ദുള്‍ ഖലീലുര്‍ റഹ്മാന്‍, ഹെഡ്മാസ്റ്റര്‍, ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, കൊഴിഞ്ഞാംപാറ പി.ഒ, പാലക്കാട്. മാത്യു ചെറിയാന്‍, ഹെഡ്മാസ്റ്റര്‍, ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, ഇടപ്പള്ളി, എറണാകുളം. എം.വിജയമ്മ, ഹെഡ്മിസ്ട്രസ്, ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കൊണാട്ടുശ്ശേരി, കടക്കരപ്പളളി പി.ഒ, ചേര്‍ത്തല, ആലപ്പുഴ. ആര്‍.ശ്രീകുമാര്‍, പി.ഡി.ടീച്ചര്‍, അപ്പര്‍ പ്രൈമറി ഗവണ്‍മെന്റ് സ്‌കൂള്‍, കരുനാഗപ്പളളി, കൊല്ലം.


പ്രൈമറി (സ്‌പെഷ്യല്‍ വിഭാഗം): ബിജി.ജോസ് സി.എം.സി (ജാന്‍സി ജോസഫ്), പ്രിന്‍സിപ്പല്‍, അമല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഡിഫറന്റലി ഏബിള്‍ഡ് ചില്‍ഡ്രന്‍, പൈനാവ്, ഇടുക്കി.


സെക്കന്‍ഡറി വിഭാഗം: പി.കെ.മധുസൂദനന്‍, ഹെഡ്മാസ്റ്റര്‍, സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഉണ്ടംകോട്, ചെറിയകൊല്ല പി.ഒ, നെയ്യാറ്റിന്‍കര, തിരുവനന്തപുരം. എസ്.ലീലാമ്മ, ഹെഡ്മിസ്ട്രസ്, ഡി.വി.എന്‍.എസ്.എസ്.എച്ച്.എസ് ഒതറ, ഒതറ ഈസ്റ്റ് പി.ഒ, തിരുവല്ല, പത്തനംതിട്ട. പി.എസ്.മാത്യു, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, എ.എം.എച്ച്.എസ്.എസ് കാളകെട്ടി, കാളകെട്ടി പി.ഒ, കാഞ്ഞിരപ്പളളി, കോട്ടയം. പി.ജെ.കുര്യന്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, ജി.എച്ച്.എസ്.എസ് അഞ്ചേരി പി.ഒ, തൃശ്ശൂര്‍. എം.ജോവിറ്റ എ.സി, പ്രിന്‍സിപ്പല്‍ കം ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ്‌സ് ആംഗ്‌ളോ ഇന്‍ഡ്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബീച്ച്, കോഴിക്കോട്. സി.കെ.പവിത്രന്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, ജി.എച്ച്.എസ്.എസ്.കണിയാമ്പറ്റ, കണിയാമ്പറ്റ, വയനാട്. വി.എം.വിമല, ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം), ടാഗോര്‍ വിദ്യാനികേതന്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തളിപ്പറമ്പ, കരിമ്പം, കണ്ണൂര്‍. 
-
സാമൂഹ്യശാസ്ത്രപരീക്ഷ വീണ്ടും വിവാദത്തിലേക്ക്; ഓണപ്പരീക്ഷ തോന്നിയപടി


പാറശ്ശാല: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സാമൂഹ്യശാസ്ത്രത്തിന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ തോല്‍ക്കുകയും സേ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ജയിക്കുകയും ചെയ്ത സംഭവം വീണ്ടും വിവാദത്തിലേക്ക്.


ഓണപ്പരീക്ഷയ്ക്ക് പഠിക്കേണ്ട പാഠഭാഗങ്ങള്‍ ഓരോ സ്‌കൂളിലും വ്യത്യസ്തമാണ്. രണ്ടരമാസംകൊണ്ട് പഠിപ്പിച്ച് തീര്‍ക്കേണ്ടത് പത്തോളം പാഠഭാഗങ്ങള്‍. ഒന്നാമത്തെ പാഠമായ 'ആധുനിക ലോകത്തിന്റെ ഉദയം' പഠിപ്പിക്കണോ പഠിക്കണോ എന്ന് പരീക്ഷ തുടങ്ങാറായിട്ടും വ്യക്തതയില്ല. ഈ പോക്കാണെങ്കില്‍ ഇത്തവണയും കൂട്ടത്തോല്‍വി സാമൂഹ്യശാസ്ത്രത്തിന് തന്നെയായിരിക്കും.


മറ്റ് വിഷയങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത് സാമൂഹ്യശാസ്ത്രം അധ്യാപകരാണ്. ഭൂരിഭാഗം സ്‌കൂളുകളിലും സാമൂഹ്യശാസ്ത്രം രണ്ടാംഭാഗത്തിലെ 1, 2, 3, 8, 9 പാഠഭാഗങ്ങള്‍ മാത്രം ഓണപ്പരീക്ഷയ്ക്ക് പഠിപ്പിച്ചാല്‍ മതിയെന്ന് ഉന്നതങ്ങളില്‍നിന്ന് വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ചോദ്യാവലി തയ്യാറാക്കിയിട്ടുള്ളത്.


ചില സ്‌കൂളുകളില്‍ ഒന്നാം ഭാഗത്തിലെ 1, 2, 3, 8 പാഠങ്ങളും ചേര്‍ത്താണ് ചോദ്യാവലി തയ്യാറാക്കുന്നത്. നെറ്റില്‍ ചോദ്യപേപ്പര്‍ ഇംഗ്ലീഷ്ഭാഷയില്‍ ലഭ്യമല്ലാത്തതിനാല്‍ മലയാളത്തില്‍ നിന്നും പരിഭാഷപ്പെടുത്തി കൊടുക്കേണ്ട അവസ്ഥയാണ്. ചോദ്യപേപ്പര്‍ അച്ചടിക്ക് സാമ്പത്തികം പ്രശ്‌നമായി അവേശഷിക്കുന്നു.


ചോദ്യപേപ്പറിനായി വിദ്യാര്‍ഥികളില്‍നിന്നും പിരിവെടുത്തെങ്കിലും ഉന്നതങ്ങളിലെ നിര്‍ദേശാനുസരണം പിരിച്ച കാശ് തിരികെ നല്‍കി. മറ്റ് ഫണ്ടുകള്‍ ഇല്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകളാണ് സാമ്പത്തികമായി വെട്ടിലായത്.


മാര്‍ച്ച് മാസത്തിലാണ് എസ്.എസ്.എല്‍.സി. പരീക്ഷ എങ്കിലും ഡിസംബര്‍ മാസത്തോടെ എല്ലാ സ്‌കൂളുകളിലും പാഠഭാഗങ്ങള്‍ എല്ലാ വിഷയങ്ങള്‍ക്കും തീര്‍ക്കാറാണ് പതിവ്.


ഇവിടെയും സാമൂഹ്യശാസ്ത്രം പ്രശ്‌നങ്ങള്‍ നേരിട്ടു. അമിതമായ സിലബസ്. നാല് വ്യത്യസ്ത വിഷയങ്ങള്‍-ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ് എല്ലാം പഠിപ്പിക്കേണ്ടത് ഒരാള്‍ മാത്രം. ഒന്നും രണ്ടും ഭാഗങ്ങളിലായി 24 പാഠഭാഗങ്ങള്‍. രണ്ടിലുമായി 335 പേജുകള്‍. ജൂണ്‍മുതല്‍ ഡിസംബര്‍ വരെ ഏഴ് മാസം-ഓണം, ക്രിസ്മസ് അവധികളും സമരങ്ങളും കഴിഞ്ഞാല്‍ പഠനത്തിനായി കിട്ടുക ആറ് മാസം. ഓരോ മാസവും 20 മുതല്‍ 30 വരെ പേജുകള്‍. നാല് പാഠങ്ങള്‍ പഠിച്ചുതീര്‍ക്കണം.
സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതി പൂമാല ട്രൈബല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി ലാപ്‌ടോപ്പില്‍ പഠനം




തൊടുപുഴ: ഒരു ക്ലാസ്സിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനത്തിനായി ലാപ്‌ടോപ്പ്. ക്ലാസ് മുറിയില്‍ സ്ഥിരമായി സജ്ജമാക്കിയ എല്‍.സി.ഡി. പ്രൊജക്ടര്‍ ഉപയോഗിച്ച് അധ്യാപകര്‍ക്ക് ക്ലാസെടുക്കാം.


പൂമാല സര്‍ക്കാര്‍ ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കിയത്. സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനത്ത് തിരഞ്ഞെടുത്ത അഞ്ച് സ്‌കൂളുകളില്‍ ഒന്നാണ് പൂമാല ട്രൈബല്‍ സ്‌കൂള്‍. ഇതില്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായത് പൂമാല സ്‌കൂളിലാണ്. കുട്ടികള്‍ക്കുപുറമെ എല്ലാ അധ്യാപകര്‍ക്കും പഠനസഹായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ നെറ്റ് ബുക്കുകളും നല്‍കി.


പടിപടിയായി എല്ലാ ക്ലാസ്മുറികളും സ്മാര്‍ട്ടാക്കും. മുഴുവന്‍ കുട്ടികള്‍ക്കും ലാപ്‌ടോപ്പും ലഭ്യമാക്കും. സ്‌കൂളിലെ മുഴുവന്‍ ക്ലാസ്മുറികളും ഓഫീസ്- സ്റ്റാഫ്‌റൂമുകള്‍, ലൈബ്രറി, ലാബുകള്‍ എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യവും ഒരുക്കും. ഇതിന്റെ ചുമതല കെല്‍ട്രോണിനാണ്. സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി 1.25 കോടി രൂപയുടെ ഐ.ടി. വികസനമാണ് നടക്കുന്നതെന്ന് ഐ.ടി.അറ്റ് സ്‌കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷില്‍ഡാ ലോറന്‍സ് പറഞ്ഞു. 57 ലാപ്‌ടോപ്പ് ആദ്യഘട്ടത്തില്‍ നല്‍കി. ക്ലാസ്മുറികള്‍ തമ്മില്‍ നെറ്റ്‌വര്‍ക്കും അടുത്ത പടിയായി ഏര്‍പ്പെടുത്തും.


കുട്ടികളുടെ ഐ.ടി. വികസനത്തിനൊപ്പം രക്ഷാകര്‍ത്താക്കള്‍ക്കും സമീപവാസികള്‍ക്കും ബോധവത്കരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപക രക്ഷാകര്‍തൃസമിതി.
-
പ്രതിഫലം നല്‍കിയില്ല; അധ്യാപകര്‍ പ്രതിഷേധിച്ചു




തൃശ്ശൂര്‍: ശനിയാഴ്ച നടന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്ത ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള തുച്ഛമായ പ്രതിഫലം പോലും നല്‍കാത്തതില്‍ കെ.പി.എസ്.ടി.യു. തൃശ്ശൂര്‍ റവന്യു ജില്ലാ യോഗം പ്രതിഷേധിച്ചു. ആര്‍.എം.എസ്.എ. ഫണ്ടില്‍നിന്ന് പണം അനുവദിച്ചിട്ടും യഥാസമയം വിതരണം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ ഡി.പി.ഐ. ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.


എം.ഡി. റാഫി അധ്യക്ഷത വഹിച്ചു. ബാബു പി. ആളൂര്‍, എം.സി. പോളച്ചന്‍, ടി.എ. ബാബുദാസ്, എ.എന്‍. വാസുദേവന്‍, പി. ദാക്ഷായണി, എ.എന്‍.ജി. ജെയ്‌കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
-
കുട്ടികളുടെ കമ്പ്യൂട്ടര്‍ ഉപയോഗം രക്ഷിതാക്കള്‍ അറിയണം-മന്ത്രി




തിരൂരങ്ങാടി: കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വഴി കുട്ടികള്‍ എന്തെല്ലാം പഠിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍കൂടി അറിയണമെന്ന് മന്ത്രി പി..െക അബ്ദുറബ്ബ് പറഞ്ഞു.


രക്ഷിതാക്കള്‍ക്കുള്ള ഐ.സി.ടി ബോധവത്കരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ കമ്പ്യൂട്ടര്‍ പഠനത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കണം. എങ്കിലേ തെറ്റുകളില്‍നിന്ന് അവരെ പിന്തിരിപ്പിക്കാനാകൂ. ഒന്നാംക്ലാസ് മുതല്‍ ഐ.ടി പാഠ്യവിഷയമാക്കുക, ഒരു സ്‌കൂളില്‍ കുറഞ്ഞത് അഞ്ച് കമ്പ്യൂട്ടറെങ്കിലും ലഭ്യമാക്കുക എന്നിവ സര്‍ക്കാറിന്റെ നയങ്ങളാണെന്നും അബ്ദുറബ്ബ് പറഞ്ഞു.


ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി. ജമീല, തിരൂരങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഹമ്മദ്ഹാജി, ബ്ലോക്കംഗം കെ.എം. മൊയ്തീന്‍, പട്ടാളത്തില്‍ ഹംസ, ഐടി അറ്റ് സ്‌കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ശങ്കര്‍ദാസ്, എം.എന്‍. കുഞ്ഞിമുഹമ്മദ്ഹാജി, പി.എം.എ സലാം എന്നിവര്‍ പ്രസംഗിച്ചു.


ഐടി അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ കെ. അന്‍വര്‍സാദത്ത് സ്വാഗതവും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.സി. ഗോപി നന്ദിയും പറഞ്ഞു.
-
എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ അധികാരങ്ങള്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ അനുവദിക്കില്ല- മാനേജേഴ്‌സ് അസോ.


മലപ്പുറം: വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ മറവില്‍ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ അധികാര അവകാശങ്ങള്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കുവാന്‍ അനുവദിക്കില്ലെന്ന് കേരള പ്രൈവറ്റ് (എയ്ഡഡ്) സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.


കണ്‍വെന്‍ഷന്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എം. പരമേശ്വരന്‍ ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് കാടാമ്പുഴ മൂസ്സഹാജി അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി നാസര്‍ എടരിക്കോട്, കെ.വി.കെ. പൂക്കോയ തങ്ങള്‍, പാലേമാട് ഭാസ്‌കരപിള്ള, വി. കുമാരന്‍ എഴുത്തച്ഛന്‍, സൈനുല്‍ ആബിദ് പട്ടര്‍കുളം, എം. മോഹനകൃഷ്ണന്‍, പി. ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.


മാനേജര്‍മാരുടെ അധികാരത്തില്‍ കൈ കടത്തുന്നതിന് രൂപവത്കരിക്കുന്ന ടീച്ചേഴ്‌സ് ബാങ്ക് അംഗീകരിക്കേണ്ടതില്ലെന്ന് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
-
ക്ലസ്റ്റര്‍ ക്ലാസുകളില്‍ അധ്യാപകര്‍ക്ക് വേതനം വിതരണം ചെയ്തില്ല




നാദാപുരം: ക്ലസ്റ്റര്‍ ക്ലാസുകളില്‍ പങ്കെടുത്ത ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് വേതനം വിതരണം ചെയ്യാത്തത് പ്രതിഷേധത്തിനിടയാക്കി.


അവധിക്കാല പരിശീലനത്തിനു ശേഷം നടന്ന ആദ്യ ക്ലസ്റ്റര്‍ പരിശീലനമാണ് ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നടന്നത്.


ക്ലസ്റ്റര്‍ ക്ലാസുകളില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയതിനാല്‍ ഭൂരിഭാഗം പേരും ക്ലാസിനെത്തിയിരുന്നു.


എസ്.എസ്.എ. ഫണ്ട് എട്ടാം ക്ലാസ് വരെ മാത്രമേ നല്‍കാന്‍ പാടൂള്ളൂവെന്നും അതിനെത്തുടര്‍ന്നുള്ള ആശയക്കുഴപ്പമാണ് വേതനം വിതരണം മുടങ്ങാന്‍ കാരണമെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു. അടുത്ത മാസം നടക്കുന്ന ക്ലാസില്‍ വേതനം വിതരണം ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.
-
സ്‌കൂള്‍ ഗ്രാന്റ് വിതരണം ചെയ്യുന്നു
21 Aug 2011




പയ്യോളി: മേലടി ബി.ആര്‍.സി. പരിധിയിലെ സ്‌കൂളുകള്‍ക്കുള്ള സ്‌കൂള്‍ ഗ്രാന്റ്, ടീച്ചേഴ്‌സ് ഗ്രാന്റ്, മെയിന്റനന്‍സ് ഗ്രാന്റ് എന്നിവ ആഗസ്ത് 22ന് 11 മണിക്ക് വിതരണം ചെയ്യുമെന്ന് ബി.പി.ഒ. അറിയിച്ചു. മുന്‍വര്‍ഷത്തെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
പ്രൊട്ടക്റ്റഡ് അധ്യാപകരെ ഏറ്റെടുക്കുമെന്ന് മാനേജര്‍മാര്‍

മലപ്പുറം: അധ്യാപക - വിദ്യാര്‍ഥി അനുപാതം 1:30ഉം 1:35ഉം ആക്കിയ ശേഷം പുറത്തുനില്‍ക്കുന്ന മുഴുവന്‍ അധ്യാപകരെയും കേരളത്തിലെ സ്കൂള്‍ മാനേജര്‍മാര്‍ ഏറ്റെടുക്കുമെന്ന് കേരള പ്രൈവറ്റ് (എയിഡഡ്) സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് നിയമിച്ച അധ്യാപകരുടെ അംഗീകാരം നിയമന തീയതി മുതല്‍ അംഗീകരിക്കണം. വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ മറവില്‍ മാനേജര്‍മാരുടെ അവകാശങ്ങള്‍ കവരുന്ന ടീച്ചേഴ്സ് ബാങ്ക് അംഗീകരിക്കില്ലെന്നും കണ്‍വന്‍ഷന്‍ പറഞ്ഞു.
ഐടി പഠനം ഇനി പ്രൈമറിതലം മുതല്‍ : മന്ത്രി അബ്ദുറബ്ബ്
 20-Aug-2011 11
തിരൂരങ്ങാടി: പ്രൈമറിതലം മുതല്‍ ഐടി പഠനത്തിന് സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. രക്ഷിതാക്കള്‍ക്കുള്ള ഐസിടി ബോധവല്‍ക്കരണ പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ വിദ്യാലയങ്ങളിലും ചുരുങ്ങിയത് അഞ്ച് കംപ്യൂട്ടറുണ്ടെന്ന് ഉറപ്പുവരുത്തും. 
അറിയിപ്പില്ലാതെ പരിശീലനകേന്ദ്രം മാറ്റി ക്ലസ്റ്ററില്‍ ഹാജര്‍ കുറഞ്ഞു

മലപ്പുറം: പ്രൈമറി സംസ്കൃത അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനകേന്ദ്രം മുന്നറിയിപ്പില്ലാതെ മാറ്റി. ഇതിനാല്‍ പലര്‍ക്കും പരിശീലനത്തിനെത്താനായില്ല. ശനിയാഴ്ച നടന്ന അധ്യാപക പരിശീലനത്തിലാണ് മുന്നറിയിപ്പില്ലാതെ കേന്ദ്രം മാറ്റിയത്. ഇതോടെ സംസ്കൃത അധ്യാപകരുടെ ക്ലസ്റ്റര്‍ കേന്ദ്രങ്ങളില്‍ ഹാജര്‍ കുറഞ്ഞു. പെരിന്തല്‍മണ്ണ സബ്ജില്ലയില്‍ പരിശീലനത്തിനെത്തിയവര്‍ നേരത്തെ അറിയിച്ചിടത്ത് എത്തിയപ്പോഴാണ് കേന്ദ്രം മലപ്പുറത്തെ ചെമ്മങ്കടവ് യു പി സ്കൂളിലേക്ക് മാറ്റിയത് അറിഞ്ഞത്. സ്ഥലപരിചയമില്ലാത്തതും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും കാരണം പലരും ക്ലാസിനെത്തിയപ്പോള്‍ ഏറെ വൈകി. പലര്‍ക്കും എത്തിപ്പെടാനായതുമില്ല. സാധാരണ സംസ്കൃതത്തിന് മൂന്ന് സബ്ജില്ലകള്‍ക്ക് കൂടി ഒരു പരിശീനകേന്ദ്രമാണുണ്ടാകുക. ഇങ്ങനെ അഞ്ചോ ആറോ കേന്ദ്രങ്ങളുണ്ടാവാറുണ്ടെന്ന് അധ്യാപകര്‍ പറഞ്ഞു. എന്നാല്‍ ഇത്തവണ ജില്ലയില്‍ മൊത്തം മൂന്ന് പരിശീലനകേന്ദ്രങ്ങളാക്കി ചുരുക്കി. ഇത് യഥാസമയം അധ്യാപകരെ അറിയിച്ചില്ല. പരിശീലനം നല്‍കാന്‍ ആവശ്യത്തിന് ഡിആര്‍ജിമാരില്ലാത്തതാണ് കേന്ദ്രങ്ങളുടെ എണ്ണം കുറയ്ക്കാനിടയാക്കിയതത്രെ. മുന്നറിയിപ്പില്ലാതെ കേന്ദ്രം മാറ്റിയതിനെ തുടര്‍ന്ന് പല പരിശീലനകേന്ദ്രങ്ങളിലും മുപ്പതില്‍ താഴെ അധ്യാപകര്‍ക്ക് മാത്രമേ പങ്കെടുക്കാനായുള്ളൂ. പരിശീലനകേന്ദ്രം മാറ്റിയതിനെതിരെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കാനൊരുങ്ങുകയാണ് അധ്യാപകര്‍ 
-
ചോദ്യപേപ്പര്‍ പട്ടാമ്പിയിലും സുലഭം
Posted on: 21-Aug-2011 12:17 AM
പട്ടാമ്പി: ഓണപ്പരീക്ഷയുടെ ചോദ്യപേപ്പര്‍മാതൃക പട്ടാമ്പിയിലും സുലഭം. ഇന്റര്‍നെറ്റ്കഫേകളിലും ഫോട്ടോസ്റ്റാറ്റ്കടകളിലുമാണ് ചോദ്യപേപ്പറുകള്‍ ആവശ്യാനുസരണം ലഭിക്കുന്നത്. സര്‍വശിക്ഷ അഭിയാന്റെ വെബ്സൈറ്റില്‍നിന്ന് ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനായിരുന്നു സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നിര്‍ദേശമുള്ളത്. ഇതിനായുള്ള പാസ്വേര്‍ഡും സര്‍വശിക്ഷ അഭിയാന്‍ പ്രസിദ്ധീകരിച്ചു. ജില്ലയില്‍ നാമമാത്രമായ സ്കൂളുകളില്‍മാത്രമേ കംപ്യൂട്ടര്‍ സിസ്റ്റവും ഇന്റര്‍നെറ്റ് സൗകര്യവുമുള്ളു. പല അധ്യാപകരും ചോദ്യപേപ്പറുകള്‍ക്കായി ഇന്റര്‍നെറ്റ് കഫേകളെ ആശ്രയിക്കുന്നു. ഡൗണ്‍ലോഡിങ്ചാര്‍ജ് നല്‍കിയാല്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ ഓണപ്പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ കഫേകളില്‍നിന്ന് ലഭിക്കും. കഴിഞ്ഞ കാലങ്ങളില്‍ വളരെ സുതാര്യമായി നടപ്പാക്കിയിരുന്ന പരീക്ഷാരീതിയാണ് സര്‍ക്കാരിന്റെ തലതിരിഞ്ഞ നയത്തിലൂടെ തകിടംമറിഞ്ഞത്. മുന്‍കാലങ്ങളില്‍ സഹകരണ പ്രസുകളില്‍ രഹസ്യമായി ചോദ്യപേപ്പര്‍ അച്ചടിച്ചാണ് സ്കൂളുകളില്‍ വിതരണംചെയ്തിരുന്നത്. എന്നാല്‍ , ഇതിനുപകരം ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ്ചെയ്ത് എടുക്കുന്നതിലൂടെ അതിന്റെ രഹസ്യസ്വഭാവം നഷ്ടമായി. ഒരു ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് അതിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തുവേണം വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ . ഇവിടെനിന്ന് അധ്യാപകര്‍പോലും അറിയാതെയാണ് ചോദ്യപേപ്പര്‍ ചോരുന്നത്. കൂടാതെ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് അത് ഫോട്ടോസ്റ്റാറ്റെടുത്ത് ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോഴേക്കും വന്‍തുക ചെലവാകും. 
-
ഓണപ്പരീക്ഷ പ്രഹസനമാകുന്നു പത്താംക്ലാസ് വരെയുള്ള ചോദ്യപ്പേപ്പര്‍ ചോര്‍ന്നു
 21-Aug-2011
അടിമാലി: 23 മുതല്‍ ആരംഭിക്കുന്ന ഓണപ്പരീക്ഷയുടെ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലേക്കുള്ള ചോദ്യപേപ്പറുകള്‍ ചോര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ലഭിച്ചു. എസ്എസ്എയുടെയ ക്വസ്റ്റ്യന്‍ ബാങ്കാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ഇത് ഇന്റര്‍നെറ്റുവഴി ഹെഡ്മാസ്റ്റര്‍മാര്‍ വഴി വിതരണം ചെയ്യുകയായിരുന്നു. ഇന്റര്‍നെറ്റില്‍നിന്നും ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനുള്ള പാസ്വേഡ് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് എസ്എസ്എയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍നിന്നും നല്‍കി. പല സ്കൂളുകളിലും ഡൗണ്‍ലോഡ് ചെയ്യാന്‍ സ്കൂള്‍ അധികാരികള്‍ക്ക് ബുദ്ധിമുട്ട് വന്നപ്പോള്‍ പുറത്തുനിന്നുള്ള കംപ്യൂട്ടര്‍ വിദഗ്ധരെ വിളിച്ച് പാസ്വേഡ് നല്‍കി ഡൗണ്‍ലോഡ് ചെയ്തു. ഇതും അധ്യാപകര്‍ പരസ്പരം പറഞ്ഞും പാസ്വേഡ് പുറത്തായി. ചോദ്യപേപ്പറുകള്‍ വിവിധ കേന്ദ്രങ്ങളില്‍ ഡൗണ്‍ലോഡ് ചെയ്ത് വിലയ്ക്കും സൗജന്യമായും വിദ്യാര്‍ഥികളുടെ പട്ടികയടങ്ങിയ പേപ്പര്‍ ലഭിച്ചു. ചില സ്കൂളുകളില്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത ചോദ്യപേപ്പറുകള്‍ കോപ്പിയെടുക്കാന്‍ സ്വകാര്യ കംപ്യൂട്ടര്‍ സെന്ററുകള്‍ക്ക് നല്‍കി. അവിടുന്നും ചോദ്യപേപ്പര്‍ ചോരാനിടയായി. ചോദ്യപേപ്പറുകള്‍ മുന്‍കൂട്ടി ലഭിച്ചതോടെ അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ഓണപരീക്ഷ പ്രഹസനമാകും. മുന്‍കാലങ്ങളില്‍ അധ്യാപക സംഘടനകള്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി കവറിലാക്കി സീല്‍ ചെയ്ത് യഥാസമയം സ്കൂളുകളില്‍ എത്തിക്കുകയായിരുന്നു. പുതിയ പരിഷ്കാരമാണ് വിനയായിരിക്കുന്നത്. 
-
വിശ്വാസ്യത തകര്‍ക്കുന്ന നടപടിയില്‍ കെഎസ്ടിഎ പ്രതിഷേധിച്ചു
21-Aug-2011 1
തൊടുപുഴ: ഓണപ്പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയില്‍ കെഎസ്ടിഎ പ്രതിഷേധിച്ചു. പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ സംസ്ഥാനത്തുടനീളം ഡിടിപി സെന്ററുകളിലും ഫോട്ടോ സ്റ്റാറ്റ് സെന്ററുകളിലും ലഭിക്കുന്നു. പരീക്ഷാ നടത്തിപ്പിന്റെ ഒരു മുന്നൊരുക്കങ്ങളും പാലിക്കാതെ തിരക്കിട്ട് വിദ്യാഭ്യാസ മന്ത്രി നടത്തിയ ഓണപരീക്ഷാപ്രഖ്യാപനം അക്കാദമിക സമൂഹത്തെ ആശങ്കയിലാഴ്തിയിരുന്നു. അത് ശരിവക്കുംവിധമാണ് സംഭവപരമ്പരകള്‍ അരങ്ങേറുന്നത്. പരീക്ഷകളുടെ പാവനതയും വിശ്വാസ്യതയും തകര്‍ത്ത് പൊതുവിദ്യാഭ്യാസ മേഖലയെ അനാകര്‍ഷകമാക്കി അണ്‍എയിഡഡ് മേഖലയ്ക്ക് ശക്തിപകരാനുള്ള ഗവണ്‍മന്റ് നീക്കത്തിന്റെ ഭാഗമായി മാത്രമെ ഇത്തരം നടപടികളെ കാണാന്‍ കഴിയു. 22ന് പരീക്ഷ തുടങ്ങുന്നതിനാണ് ടൈംഗേടബിള്‍ നല്‍കിയത്. സമയമടുത്തപ്പോള്‍ അതില്‍ മാറ്റംവരുത്തി. പരീക്ഷയുടെ രഹസ്യ സ്വഭാവവും വിശ്വാസ്യതയും തകര്‍ത്തില്‍ പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളില്‍ അധ്യാപകര്‍ പ്രകടനവും യോഗവുംനടത്തി. അടിമാലിയില്‍ നടന്ന യോഗത്തില്‍ സി ഡി അഗസ്റ്റിന്‍ , പി എസ് വേലപ്പന്‍ , ടി എന്‍ മണിലാല്‍ , പി ഗോപകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മൂന്നാറില്‍ കെ ഷണ്‍മുഖവേല്‍ , എം രമേശ് പ്രേംകുമാര്‍ , എം തങ്കരാജ് , നെടുങ്കണ്ടത്ത് കെ രാജു, തോമസ് ജോസഫ് ,തൊടുപുഴ, കരിമണ്ണൂര്‍ എന്നിവിടങ്ങളില്‍ എ എ ഷാജഹാന്‍ , കെ കെ സുരേഷ്, കെ ശശിധരന്‍ , പീരുമേട്ടില്‍ എല്‍ ശിങ്കലി, എസ് ദുരൈരാജ്, പി കെ ഗംഗാധരന്‍ , പി പുഷ്പരാജന്‍ , എം രമേശ് എന്നിവരും സംസാരിച്ചു. കട്ടപ്പനയില്‍ ജോസ് ആന്റണി, ജോസഫ് മാത്യു എന്നിവരും അറക്കുളത്ത് പി ആര്‍ നാരായണന്‍ , എം എസ് സൂസമ്മ, വി എന്‍ സുരേന്ദ്രന്‍ , കെ എസ് സജി എന്നവരും സംസാരിച്ചു.
-

No comments: