Monday, July 25, 2011

കുട്ടികളുടെ സുരക്ഷയ്ക്ക് നഗരത്തില്‍ പദ്ധതി

: 26-Jul-2011
തൃശൂര്‍ : കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുമായി തൃശൂര്‍ നഗരത്തില്‍ "നഗരം കുട്ടികളെ സ്നേഹിക്കും" പരിപാടി നടപ്പാക്കും. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ സാമൂഹ്യപ്രവര്‍ത്തകരും മനശാസ്ത്രവിദഗ്ധരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നുള്ള കൂട്ടായ്മയാണ് ഇതു സാധ്യമാക്കുക. കുട്ടികളിലെ മാനസികസംഘര്‍ഷം വലിയ സാമൂഹ്യപ്രശ്നമാവുന്നുണ്ടെന്ന് തൃശൂര്‍ പ്രസ്ക്ലബില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ കുട്ടികളുടെ അവകാശങ്ങളെസംബന്ധിച്ചുള്ള ബോധവല്‍ക്കരണപരിപാടിയില്‍ സിറ്റി പൊലീസ് കമീഷണര്‍ പി വിജയന്‍ പറഞ്ഞു. മദ്യവും മയക്കുമരുന്നും വഴിവിട്ട ജീവിതവും പതിവാക്കിയ കുട്ടികളുടെ എണ്ണം പെരുകുകയാണ്. ജീവിതത്തോട് വിരക്തി കൗമാരക്കാരില്‍ വര്‍ധിക്കുന്നുണ്ട്. ഇത്തരക്കാരെ ചൂഷണം ചെയ്യുന്ന ക്രിമിനലുകളുണ്ട്. ഇത്തരം പ്രശ്നങ്ങളെ നേരിടുകയാണ് പദ്ധതിയുടെ ലക്ഷ്യം. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൊതുപ്രവര്‍ത്തകരുടെയും കൂട്ടായ്മയിലൂടെ ഈ സാമൂഹ്യവിപത്തിനെ നേരിടാനാണ് ലക്ഷ്യമിടുന്നത്. ചൈല്‍ഡ് വെല്‍ഫയര്‍കമ്മിറ്റി ചെയര്‍മാന്‍ പി ഒ ജോര്‍ജ്, ചൈല്‍ഡ് ലൈന്‍ തൃശൂര്‍ കോര്‍ഡിനേറ്റര്‍ ലൈസാ പോള്‍ , തൃശൂര്‍ മെഡിക്കല്‍ കോളേജ് മനശാസ്ത്രവിഭാഗത്തിലെ ഡോ.സ്മിതാ രാംദാസ് എന്നിവരും സംസാരിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ പദ്ധതി വരുന്നു

ഷൊറണൂര്‍: അഗ്‌നിബാധയും വിവിധതരം പ്രകൃതിദുരന്തങ്ങളും നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിന് ഒരു മാതൃകാപദ്ധതി ഷൊറണൂരില്‍ യാഥാര്‍ഥ്യമാവുന്നു.

അഗ്‌നിശമനവിഭാഗവും ഷൊറണൂര്‍ നഗരസഭയും കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. തുടക്കമെന്ന നിലയില്‍ നഗരസഭാപരിധിയിലെ സ്‌കൂള്‍, കോളേജ് പ്രധാനാധ്യാപകര്‍ക്ക് തിങ്കളാഴ്ച പരിശീലനക്ലാസ് നടത്തി. ഓരോ സ്‌കൂളധികൃതര്‍ക്കും പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ നല്‍കിയിട്ടുണ്ട്. ഒരുമാസത്തിനകം സ്‌കൂളടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും.

അവശ്യം വേണ്ട സുരക്ഷാസംവിധാനങ്ങളും അഗ്‌നിശമന ഉപകരണങ്ങളും എല്ലാ സ്‌കൂളുകളിലും ഉണ്ടായിരിക്കണമെന്ന് 2009 ഏപ്രിലില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഒരു സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. തുടര്‍ന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പ് കരശനനിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് സ്‌കൂളുകളില്‍ അഗ്‌നിശമന ഉപകരണങ്ങള്‍ വാങ്ങിയെങ്കിലും പ്രവര്‍ത്തിപ്പിക്കുന്നതിന് ആര്‍ക്കും പരിശീലനം നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അഗ്‌നിശമനവകുപ്പ് മുന്‍കൈയെടുത്ത് വിദ്യാര്‍ഥികളില്‍ സുരക്ഷാ അവബോധം ഉണ്ടാക്കാന്‍ തീരുമാനിച്ചത്.

എല്‍.പി മുതല്‍ കോളേജ്തലംവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ദുരന്തങ്ങളുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ ആവശ്യമായ പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്ന് ഷൊറണൂര്‍ ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ എസ്.എല്‍. ദിലീപ് പറഞ്ഞു. വിദ്യാര്‍ഥികളിലും അധ്യാപകരിലും അവബോധം ഉണ്ടാകുന്നതോടെ സ്‌കൂള്‍സുരക്ഷയും യാതാര്‍ഥ്യമാവും.

ഭൂകമ്പം, വെള്ളപ്പൊക്കം, തീപ്പിടിത്തം, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങളുണ്ടാവുമ്പോള്‍ അടിയന്തര രക്ഷാപ്രര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പരിശീലനം, പ്രഥമശുശ്രൂഷാ കിറ്റ് സജ്ജമാക്കല്‍, സമീപ്രദേശങ്ങളിലെ പോലീസ്, ഫയര്‍ഫോഴ്‌സ് ഓഫീസ് നമ്പറുകള്‍ എന്നിവ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കല്‍ എന്നിവയാണ് ഇപ്പോള്‍ നടപ്പാക്കാനൊരുങ്ങുന്നത്.

ജില്ലയില്‍ ഷൊറണൂര്‍ നഗരസഭയ്ക്കുകീഴിലാണ് പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. ഇതിനുള്ള ഫണ്ട് നഗരസഭ നല്‍കും. തിങ്കളാഴ്ച നഗരസഭാഓഫീസില്‍ നടന്ന പരിശീലനക്ലാസില്‍ ചെയര്‍മാന്‍ എം.ആര്‍.മുരളി ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ഹമീദ് അധ്യക്ഷനായി. സ്റ്റേഷന്‍ ഓഫീസര്‍ എസ്.എല്‍. ദിലീപ് ക്ലാസെടുത്തു.

No comments: