Monday, July 18, 2011

അറിവും അഭയവുംതേടി തെരുവിന്റെ മക്കള്‍

: 18 Jul 2011

കോട്ടയം:സെന്‍സസ്‌ജോലിക്കിടയിലാണ് മുടിയൂര്‍ക്കര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ അധ്യാപിക മേരിക്കുട്ടി സേവ്യര്‍ അവരെ ആദ്യമായി കണ്ടത്. അതിരമ്പുഴ പള്ളി സെമിത്തേരിക്കു സമീപത്തായി മരത്തിന്റെ ചുവട്ടില്‍ രണ്ടുഗര്‍ഭിണികള്‍ ഉള്‍പ്പെട്ട എട്ടംഗകുടുംബം. സ്‌കൂളില്‍ പോകുന്നില്ലെന്നു മാത്രമല്ല, മതിയായ വസ്ത്രംപോലും ധരിക്കാതെ കുട്ടികള്‍. ടീച്ചര്‍ അവരില്‍ രണ്ടുകുട്ടികളെ വിളിച്ച് 'പഠിച്ചിട്ടുണ്ടോ?' എന്നു ചോദിച്ചു. 'മൂന്നാം ക്ലാസുവരെ പഠിച്ചു' എന്നു മറുപടി. സെന്‍സസ് കൈപ്പുസ്തകം ടീച്ചര്‍ അവരെ വായിച്ചുകേള്‍പ്പിച്ചു. തുടര്‍ന്ന് പഠിക്കാന്‍ സ്‌കൂളിലേക്കുവരണമെന്നും ജൂണില്‍ ക്ലാസ് തുടങ്ങുമെന്നും അറിയിച്ച് ടീച്ചര്‍ മടങ്ങി.

മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മേരിക്കുട്ടി ടീച്ചറുടെ വീട്ടില്‍, അവര്‍ സ്‌കൂളില്‍ ചേരാനെത്തി. രക്ഷാകര്‍ത്താക്കള്‍ ഒപ്പമില്ലാതെ, 10ഉം 12ഉം വയസ്സുള്ളവരായിരുന്നു കുട്ടികള്‍. ''ടീച്ചര്‍, ഞങ്ങളെയും സ്‌കൂളില്‍ ചേര്‍ക്കാമോ?'' കുട്ടികളുടെ ചോദ്യത്തിനുമുന്നില്‍ ടീച്ചര്‍ ഒന്നു പകച്ചു. മൂത്തകുട്ടി മനു ശശിക്ക് ഒരു പഴകിയ പാന്റ്‌സ് മാത്രമായിരുന്നു വേഷം; അനുജത്തി അനു ശശിക്ക് മുട്ടറ്റം എത്തുന്ന പഴയ ഷര്‍ട്ടും! ആദ്യം അവരെ കുളിപ്പിച്ചു. തുടര്‍ന്ന് സമീപത്തുള്ള സഹോദരിയുടെ വീട്ടില്‍നിന്ന് കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ കൊണ്ടുവന്ന് കൊടുത്തു. മുടിയൂര്‍ക്കര എല്‍.പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.ജെ.രജനിയെ വിളിച്ച് കാര്യങ്ങള്‍ സംസാരിച്ചു. ടീച്ചറുടെ നിര്‍ദേശമനുസരിച്ച് ആ ദിവസംതന്നെ കുട്ടികളെ നാലാംക്ലാസ്സില്‍ ചേര്‍ത്തു.

അതിരമ്പുഴ നാല്‍പ്പാത്തിമല സ്വദേശിയായ ശശിയുടെയും ഷീബയുടെയും മക്കളാണ് ഇവര്‍. മനുവിന്റെ ചേച്ചി ആശ, ഇളയ അനുജരായ ആതിര, അഭിജിത്ത് എന്നിവരും ബന്ധുവായ ഒരാളും ഉള്‍പ്പെടെ എല്ലാവരും വര്‍ഷങ്ങളായി തെരുവില്‍ത്തന്നെ. ഇവര്‍ക്ക് കുടുംബവകയായുള്ള വസ്തുക്കള്‍ അന്യാധീനപ്പെട്ടതാണ്. തുടര്‍ന്നാണ് തെരുവിലേക്കു ഇറങ്ങേണ്ടിവന്നത്. എട്ടുമാസം ഗര്‍ഭിണിയായ ബീനയ്ക്ക് നാളിതുവരെ ചികിത്സ ലഭിച്ചിട്ടില്ല. മുന്‍പ്രസവങ്ങളെപ്പോലെ ഇതും വെയിറ്റിങ്‌ഷെഡ്ഡില്‍ത്തന്നെയാകും.

പാട്ടയും കുപ്പിയും പെറുക്കി വില്‍ക്കുന്നതാണ് ഇവരുടെ പ്രധാന തൊഴില്‍. എന്നാല്‍ 10 വയസ്സില്‍ താഴെയുള്ള മൂന്നുകുട്ടികള്‍ക്കും പൂര്‍ണഗര്‍ഭിണിയായ അമ്മയ്ക്കും രോഗിയായ അച്ഛനും പലദിവസവും ലഭിക്കുന്നത് നൂറുരൂപയില്‍ താഴെമാത്രം. ഇതുകൊണ്ട് മൂന്ന് ഊണ് രാത്രിയില്‍ വാങ്ങും. എട്ടുപേരും പങ്കിട്ടുകഴിക്കും. മഴക്കാലമായാല്‍ പാട്ടപെറുക്കാന്‍ കഴിയില്ല.

മാസങ്ങളായി അതിരമ്പുഴ പള്ളിക്ക് സമീപത്തുള്ള വെയിറ്റിങ് ഷെഡ്ഡിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഇപ്പോള്‍ സമീപത്തുള്ള, അടഞ്ഞുകിടക്കുന്ന കടയുടെ മുന്നിലേക്കു മാറി. ഇപ്പോള്‍ രാവിലെ എട്ടുമണിയാകുമ്പോള്‍ അനുവും മനുവും നേരെ മേരിക്കുട്ടി ടീച്ചറുടെ വീട്ടിലെത്തും. കുളിയും ഭക്ഷണവും അവിടെത്തന്നെ. പിന്നീട് ടീച്ചര്‍ക്കൊപ്പം സ്‌കൂളിലേക്ക്. വൈകീട്ട് ടീച്ചറുടെ വീട്ടില്‍ തിരിച്ചെത്തും. രാത്രിയായാല്‍ വീണ്ടും കടത്തിണ്ണയിലേക്ക്...

ക്ലാസ്സിലെ മികച്ച വിദ്യാര്‍ഥികളാണ് ഇവരെന്ന് ടീച്ചര്‍മാര്‍ പറയുന്നു. മുടിയൂര്‍ക്കര സ്‌കൂളില്‍ നാലാംക്ലാസുവരെയേ പഠനമുള്ളൂ. അതിനാല്‍ ഇവരുടെ തുടര്‍വിദ്യാഭ്യാസം എങ്ങനെയെന്ന ആശങ്കയിലാണ് ടീച്ചര്‍മാര്‍.

സ്വന്തമായി പാര്‍പ്പിടത്തിന് ഷീബയും ശശിയും സര്‍ക്കാരില്‍ അപേക്ഷ നല്കിയിരുന്നു. എന്നാല്‍, അത് ഇപ്പോഴും ചുവപ്പുനാടയില്‍ത്തന്നെ. കുട്ടികള്‍ക്ക് മികച്ച പരിചരണവും പഠനവും എന്നതാണ് ഈ അച്ഛനമ്മമാരുടെ സ്വപ്നം. ഇതിനായി മുട്ടാത്ത വാതിലുകളില്ലെന്ന് ഇവര്‍ പറയുന്നു.

No comments: