Thursday, June 16, 2011

"നൂറുദിന"ത്തിലെ വിദ്യാഭ്യാസ പദ്ധതി കോണ്‍ഗ്രസ് അധ്യാപകസംഘടന മുടക്കി

  • കണ്ണൂര്‍ : യുഡിഎഫ് സര്‍ക്കാര്‍ നൂറുദിനപരിപാടിയില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ പരിഷ്കാരം "കളരി 2011" കോണ്‍ഗ്രസ് അധ്യാപകസംഘടനയുടെ എതിര്‍പ്പ് കാരണം ജില്ലയില്‍ നിര്‍ത്തിവച്ചു.
  • ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ പൊതുവിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ എസ്എസ്എ ട്രെയിനര്‍മാര്‍ സ്കൂളിലെത്തി ക്ലാസെടുക്കുന്ന പദ്ധതിയാണിത്.
  • മറ്റു ജില്ലകളില്‍ പദ്ധതി തുടങ്ങി. കണ്ണൂരില്‍ 13ന് തുടങ്ങാനിരിക്കെയാണ് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ എതിര്‍പ്പുമായി എത്തിയത്.
  • സ്കൂളുകളില്‍ എസ്എസ്എ ട്രെയിനര്‍മാരുടെ പരിശോധന അനുവദിക്കില്ലെന്നാണ് കെപിഎസ്ടിയു പറയുന്നത്.
  • വിദ്യാര്‍ഥികളുടെ കഴിവുകളെ വിവിധതലത്തില്‍ പരിശോധിച്ച് ആവശ്യമായ ഇടപെടല്‍ നടത്തി മികവിന്റെ മാതൃകകളാക്കാനുള്ള ശ്രമമാണ് വിഭാവനം ചെയ്തത്.
  • ഗവേഷണാത്മകരീതിയിലാണ് കളരി നടത്തേണ്ടതെന്നാണ് മാര്‍ഗരേഖ. സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാനതല ശില്‍പശാലയിലാണ് പദ്ധതി ആവിഷ്കരിച്ചത്.
  • തെരഞ്ഞെടുത്ത അധ്യാപകര്‍ക്ക് വേനലവധിക്കാലത്ത് പരിശീലനം നല്‍കി. സ്കൂളില്‍ നടപ്പാക്കുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് അധ്യാപക സംഘടന എതിര്‍പ്പുമായി ഇറങ്ങിയത്.
  • പരീക്ഷണാര്‍ഥം പഞ്ചായത്തില്‍ ഒരു സ്കൂളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഡിഇഒ, എഇഒ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനാധ്യാപകരുടെ അനുമതിയോടെയാണ് സ്കൂള്‍ തെരഞ്ഞെടുത്തത്.
  • പരിശീലനം ലഭിച്ച ട്രെയിനറും റിസോഴ്സ് അധ്യാപകരും ഓരോ ആഴ്ച കുട്ടികള്‍ക്ക് ക്ലാസെടുക്കും.
  • ദിവസവും ക്ലാസ് സംബന്ധിച്ച് അനുഭവം പങ്കിടലും പൊതു അവതരണവും നടക്കും. തുടര്‍ന്ന് പ്രധാനാധ്യാപകന്‍ , അധ്യാപകര്‍ , ബിആര്‍സിയിലെ ബന്ധപ്പെട്ട വിഷയം എടുക്കുന്ന അധ്യാപകര്‍ , ഡയറ്റ് ഫാക്കല്‍റ്റി, എഇഒ, ബിപിഒ, രക്ഷിതാക്കള്‍ , ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന സെമിനാറിലൂടെ ഗുണദോഷം വിലയിരുത്തും. ഇതിനെയാണ് സ്കൂള്‍ പരിശോധന എന്നാക്ഷേപിച്ച് തടസ്സപ്പെടുത്തിയത്.
  • -DESHAABHIMAANI.



സര്‍ക്കാര്‍ വഴങ്ങി, സ്വന്തം നിലക്ക് മെഡി. പ്രവേശനം നടത്താന്‍ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ തീരുമാനം

സര്‍ക്കാര്‍ വഴങ്ങി, സ്വന്തം നിലക്ക് മെഡി. പ്രവേശനം നടത്താന്‍ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ തീരുമാനം

കോട്ടയം: മുഴുവന്‍ എം.ബി.ബി.എസ് സീറ്റുകളിലേക്കും സ്വന്തം നിലക്ക് പ്രവേശനം നടത്താന്‍ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ തീരുമാനിച്ചു. ഇക്കാര്യം വ്യാഴായ്ച രാത്രി നാട്ടകം ഗസ്റ്റ് ഹൌസില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രിസഭാ ഉപസമിതിയെയും അവര്‍ അറിയിച്ചു. ഈ നിലപാടില്‍ ഉറച്ചുനിന്നതോടെ ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ തീരുമാനത്തിന് വഴങ്ങാന്‍ ഉപസമിതിയും നിര്‍ബന്ധിതരായി. അതേസമയം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈരീതി തുടരാന്‍ അനുവദിക്കില്ലെന്ന് ഉപസമിതി ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.

പി.ജി സീറ്റുകളുടെ കാര്യത്തില്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനമനുസരിച്ച് പ്രവേശനം നടത്താനാണ് ധാരണയായിരിക്കുന്നത്. ഇതോടെ സ്വാശ്രയമെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനം ഇക്കുറിയും പ്രതിസന്ധിയിലാകുമെന്ന് ഏറെക്കുറെ ഉറപ്പായി. എല്ലാവര്‍ക്കും ബാധകമായ പ്രവേശന സംവിധാനം മാത്രമേ അംഗീകരിക്കാനാവൂവെന്നാണ് പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്. ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ സ്വന്തം നിലക്ക് പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാനേജ്മെന്റ് അസോസിയേഷന്റെ നിലപാട് നിര്‍ണായകമാകും. എല്ലാവര്‍ക്കും ബാധകമായ പ്രവേശനസംവിധാനം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന അഭിപ്രായമാണ് മന്ത്രിസഭാ ഉപസമിതി ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചത്. എന്നാല്‍, പ്രവേശനനടപടികള്‍ ഏറെ പുരോഗമിച്ച സാഹചര്യത്തില്‍ ഇനി പിന്നാക്കം പോകാനാവില്ലെന്ന് ഇന്റര്‍ചര്‍ച്ച് കൌണ്‍സിലും ചൂണ്ടിക്കാട്ടി. അതോടെ ഏകീകൃത പ്രവേശനസംവിധാനം അടുത്തവര്‍ഷംമുതല്‍ ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിക്കുകയായിരുന്നു.

ഇതിനാവശ്യമായ ഫോര്‍മുലകള്‍ മറ്റ് സ്വാശ്രയമാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തി തീരുമാനിക്കാന്‍ ആഗസ്റ്റ് ആദ്യവാരം വരെ സമയം അനുവദിക്കാനും തീരുമാനിച്ചു. ഈ ഫോര്‍മുലകള്‍ സര്‍ക്കാരും യു.ഡി.എഫും ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക. ഇതിന് സമയമെടുക്കുമെന്നതിനാലാണ് മുന്‍ വര്‍ഷത്തെപ്പോലെ ഇക്കുറിയും പ്രവേശനം നടത്താന്‍ ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന് അനുമതി നല്‍കിയത്. അതേസമയം പി.ജി സീറ്റുകളിലേക്ക് മെയ് 31നകം പ്രവേശനം പൂര്‍ത്തിയാക്കണമെന്ന മെഡിക്കല്‍ കൌണ്‍സിലിന്റെ നിര്‍ദേശം അനുസരിക്കുകമാത്രമാണ് ചെയ്്തതെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇതിനുള്ള സമയം നീട്ടിയിട്ടുണ്ടെന്നായിരുന്നു മന്ത്രിമാരുടെ നിലപാട്. ഇക്കാര്യത്തില്‍ വ്യക്തത വന്നശേഷം തുടര്‍നടപടികള്‍ സ്വീകരിക്കനും ധാരണയായി. സമയം നീട്ടിക്കിട്ടിയാല്‍ മറ്റുമാനേജ്മെന്റുകള്‍ സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കാമെന്ന് ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ പ്രതിനിധികളും സമ്മതിച്ചു. എന്‍ജിനീയറിങ് സീറ്റുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഈമാസം 22ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി.

INI MAATHRU BHOOMI VAARTHTHAKALILOODE ..

സ്‌കൂള്‍ തുറന്നിട്ട് രണ്ടാഴ്ച; പാഠപുസ്തകങ്ങള്‍ ലഭിച്ചില്ല

ഫറോക്ക്: സ്‌കൂള്‍ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഫറോക്ക്, ചെറുവണ്ണൂര്‍, നല്ലളം മേഖലയിലെ എല്‍.പി., യു.പി. വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭിച്ചില്ല. വിതരണത്തിലെ അപാകമാണ് പാഠപുസ്തകം ലഭിക്കുന്നത് വൈകാനിടയാക്കുന്നതെന്ന് അധ്യാപകര്‍ പറയുന്നു. കൊറിയര്‍ കമ്പനി മുഖേനയാണ് സര്‍ക്കാര്‍ ഈ വര്‍ഷം പാഠപുസ്തകങ്ങള്‍ വിതരണം നടത്തുന്നത്.

ഒന്നാം ക്ലാസിലേക്കുള്ള ഒരു പുസ്തകംപോലും ഇതുവരെ ലഭിച്ചിട്ടില്ല. രണ്ടാം ക്ലാസുകാര്‍ക്ക് പരിസര പഠന പുസ്തകം, മൂന്നാം ക്ലാസുകാര്‍ക്ക് ഗണിതം, മലയാളം എന്നീ പുസ്തകങ്ങളും മാത്രമാണ് കിട്ടിയത്.

ഇംഗ്ലീഷ് മീഡിയം യു.പി. ക്ലാസുകളിലെ പാഠപുസ്തകങ്ങളും മലയാളം മീഡിയം യു.പി.യിലെ അറബി പുസ്തകവും ലഭിച്ചിട്ടില്ല.

നാലാം ക്ലാസുകാര്‍ക്ക് അറബി ഒഴികെയുള്ള ടെക്സ്റ്റുകള്‍ ലഭിച്ചെങ്കിലും ഇംഗ്ലീഷ് മീഡിയം യു.പി. വിഭാഗക്കാര്‍ക്ക് ഒരു വിഷയത്തിനും പുസ്തകമില്ല.

കഴിഞ്ഞ അധ്യയനവര്‍ഷം തപാല്‍വകുപ്പ് മുഖേന കാലതാമസമില്ലാതെ തന്നെ സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍, ഇത്തവണ സ്‌കൂള്‍ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പാഠപുസ്തകങ്ങളില്ലാതെ പഠനം നടത്തേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.
--

വിദ്യാര്‍ഥി പ്രവേശനത്തിന് കോഴ: എം.എസ്.എഫ് മാര്‍ച്ച് താക്കീതായി

എടപ്പാള്‍: ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥി പ്രവേശനത്തിന് വന്‍തുക കോഴ വാങ്ങുന്നെന്ന് ആരോപിച്ച് മൗലാനാ മുഹമ്മദ്കുട്ടി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് എം.എസ്.എഫ് തവനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് താക്കീതായി. നൂറോളം വരുന്ന പ്രവര്‍ത്തകര്‍ അണിനിരന്ന് കൂട്ടായി സെന്ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് സ്‌കൂള്‍ കവാടത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.എം. ഷാഫി ഉദ്ഘാടനംചെയ്തു.

പ്രസിഡന്റ് സയ്യിദ് സാലിഹ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി. ഫൈസല്‍, ജനറല്‍ സെക്രട്ടറി സി.പി. ജമാലുദ്ദീന്‍, പി. സാദിഖലി, വി.കെ.എ മജീദ്, പി.കെ. നാസിക്, സാഹിര്‍ മാണൂര്‍, റഫീഖ് കാലടി, ഹസീം ചെമ്പ്ര എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ മാര്‍ച്ചിന് സിറാജ് പത്തില്‍, റഹീസ് പുറത്തൂര്‍, അഷറഫലി, സുബൈല്‍, ഉനൈസ്, ഷാഹുല്‍ ഹമീദ് എന്നിവര്‍ നേതൃത്വംനല്‍കി.

മാര്‍ച്ചിനെത്തുടര്‍ന്ന് പ്രിന്‍സിപ്പലുമായി നടത്തിയ ചര്‍ച്ചയില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ 26നകം ചര്‍ച്ച നടത്താന്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ തയ്യാറായതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു
--

അധ്യാപകസംഗമം ബഹിഷ്‌കരിക്കും - കെ.പി.എസ്.ടി.യു.

വടക്കഞ്ചേരി: ആറാം പ്രവൃത്തിദിനമായ ശനിയാഴ്ച ജില്ലാപഞ്ചായത്ത് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള അധ്യാപകസംഗമം ബഹിഷ്‌കരിക്കാന്‍ കെ.പി.എസ്.ടി.യു. ജില്ലാകമ്മിറ്റി തീരുമാനിച്ചു. ജൂണ്‍ നാലിന് ശനിയാഴ്ചപ്രവൃത്തിദിവസമായിരുന്നു. തുടര്‍ച്ചയായിവരുന്ന ആറാംപ്രവൃത്തിദിവസത്തില്‍ ജോലിചെയ്യേണ്ടതില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ബഹിഷ്‌കരണമെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനസെക്രട്ടറി എ. ഗോപിനാഥന്‍ ഉദ്ഘാടനംചെയ്തു. ബി. സുനില്‍കുമാര്‍, എന്‍. അശോകന്‍, വി.രാജീവ്, കെ. രാമനാഥന്‍, കേശവദാസ്, ബിജുവര്‍ഗീസ്, ആര്‍.മധു, മീരാന്‍ഷാ, ജെയ്‌സണ്‍ ജേക്കബ്, സുഹാസ് എന്നിവര്‍ പ്രസംഗിച്ചു.
--

അധ്യാപകസംഗമം നാളെ

നെന്മാറ: എസ്.എസ്.എ. പദ്ധതിയുടെ ഭാഗമായി അധ്യാപകരുടെ പഞ്ചായത്തുതലസംഗമം ശനിയാഴ്ച നടക്കും. ഓരോപഞ്ചായത്തിലും ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ അധ്യാപകരും പ്രൈമറി പ്രധാനാധ്യാപകരും പി.ടി.എ.പ്രസിഡന്റ്, മാതൃസംഗമം പ്രസിഡന്റ്, എസ്.ആര്‍.ജി. കണ്‍വീനര്‍മാര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കണം. വിദ്യാലയങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകളും അവലോകനവും സംഗമത്തിന്റെ ഭാഗമായി നടക്കും
--

അധ്യാപകസംഗമം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 18ന് രാവിലെ 10ന് പഞ്ചായത്തുതല അധ്യാപകസംഗമം നടക്കും. മണ്ണാര്‍ക്കാട് ഉപജില്ലയിലെ എല്ലാ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പ്രൈമറിസ്‌കൂള്‍ പ്രധാനാധ്യാപകരും പി.ടി.എ., എം.പി.ടി.എ. പ്രസിഡന്റുമാര്‍, എസ്.ആര്‍.ജി.കണ്‍വീനര്‍മാര്‍, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരോടൊത്ത് പഞ്ചായത്തിലെ അതത് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
--

വിദ്യാഭ്യാസ കച്ചവടക്കാരുടെ നിറം ചുവപ്പെങ്കില്‍ സമരത്തിന് വീര്യം കൂടും - അഡ്വ.കെ.രാജന്‍


ആലപ്പുഴ: വിദ്യാഭ്യാസ കച്ചവടം നടത്തുന്നവരുടെ മുഖംനോക്കാതെ സമരം ശക്തമാക്കുമെന്നും കച്ചവടം നടത്തുന്ന മാനേജ്‌മെന്റുകളുടെനിറം ചുവപ്പാണെങ്കില്‍ സമരത്തിനുവീര്യം കൂട്ടുമെന്നും എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി അഡ്വ. കെ.രാജന്‍ പറഞ്ഞു. എ.ഐ.എസ്.എഫ്. നടത്തിയ ഡി.ഡി.ഇ. ഓഫീസ്മാര്‍ച്ച് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്ഛനും അമ്മാവനുമായി പരോഗമന പ്രസ്ഥാനങ്ങളിലെ നേതാക്കന്‍മാര്‍പോലും ഇത്തരം കച്ചവടത്തിന്റെപാത സ്വീകരിക്കുന്ന് പ്രസ്ഥാനങ്ങളുടെ അപചയമാണ് സൂചിപ്പിക്കുന്നതെന്നും മത, സാമുദായിക ശക്തികളുടെ ഭീഷണിക്കുവഴങ്ങാതെ സമരം മുന്നോട്ടുകൊണ്ടുപോകുമെന്നും കെ. രാജന്‍ പറഞ്ഞു.

സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഡി.ഡി.ഇ. ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്ത് ഓഫീസ് പരിസരത്തേക്കു കയറാനുള്ള പ്രവര്‍ത്തകരുടെ ശ്രമം കുറച്ചുനേരം സംഘര്‍ഷത്തിനിടയാക്കി. പോലീസും പ്രവര്‍ത്തകരുംതമ്മില്‍ ഉന്തുംതള്ളുമുണ്ടായി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന്, പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ലിബിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി പി.എസ്.എം. ഹുസൈന്‍, സി.എ. അരുണ്‍കുമാര്‍, ബിമല്‍ജോസഫ് എന്നിവര്‍ സംസാരിച്ചു. സൈരജിത്ത്, കെ.പി. നിധീഷ്, സുജിന്‍ പി.എസ്., മുഹമ്മദ് അസ്‌ലം, ഡെന്നീസ് ദേവരാജന്‍, വി.പി. സ്വരാജ്, എം. കണ്ണന്‍, എന്‍.എം. വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.
--

കുട്ടികളില്ലാതെയും ഒന്നും രണ്ടും പേരുമായും ക്ലാസ്സുകള്‍


ആലപ്പുഴ: ആറാം പ്രവര്‍ത്തിദിനത്തില്‍ നടന്ന കണക്കെടുപ്പില്‍ ജില്ലയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 9459 വിദ്യാര്‍ഥികള്‍ കുറഞ്ഞതോടെ പലസ്‌കൂളുകളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയിലായി. 200ലധികം സ്‌കൂളുകളുടെ നിലനില്പുതന്നെ ഭീഷണിയിലായിരിക്കുകയാണ്. കുട്ടികളില്ലാത്ത ക്ലാസുകളും, ഒന്നും രണ്ടും വിദ്യാര്‍ഥികള്‍ മാത്രമുള്ള ക്ലാസുകളുമായും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുമുണ്ട്.

സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയത്തിന്റെ 'പത്രാസ്'കുറവും സുരക്ഷിതത്വവും സ്‌കൂള്‍ ബസ്സുകളുടെ അഭാവവും ഒക്കെ വിദ്യാര്‍ഥികളുടെ കുറവിനു കാരണമായി നിരത്തുന്നു. ഇതിനുപുറമെ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരത്തിനുള്ള തീരുമാനവും പൊതു വിദ്യാലയങ്ങള്‍ക്കു തിരിച്ചടിയായി
--

അമരവിള സംഭവം: അധ്യാപകന്റെ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം



തിരുവനന്തപുരം: അധ്യാപകന്റെ അടിയേറ്റ് അമരവിള എല്‍.എം.എസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ആസ്​പത്രിയിലായ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. സംഭവത്തിന് കാരണക്കാരനായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 'മധുരം ബാല്യ'ത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

വിദ്യാര്‍ഥികളെ അധ്യാപകര്‍ തല്ലുന്ന പ്രവണത പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് 'മധുരം ബാല്യം' പ്രസിഡന്റ് ഫിലിപ്പ് എം. പ്രസാദ് പറഞ്ഞു. സംഘടനാ ഭാരവാഹികളായ സുജാതാമോഹന്‍, പ്ലാവിള ജയറാം, പങ്കജാക്ഷന്‍, കെ. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അമരവിള സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ഹരിയാണ് കായികാധ്യാപകന്റെ അടിയേറ്റ് അവശനായി ചികിത്സ തേടിയത്. ഇക്കാര്യം 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌കൂളില്‍ നിന്ന് വീണ് കൈയ്ക്ക് പരിക്കേറ്റതിന് മൂന്നാംദിനമായിരുന്നു മിഥുന്‍ഹരിക്ക് അധ്യാപകന്റെ ക്രൂരമായ തല്ല് കൊള്ളേണ്ടിവന്നത്
--
DESHAABHIMAANI VAARTHKALOLOODE..
അപകടാവസ്ഥയിലുള്ള സ്കൂളുകള്‍ക്ക് അനുമതി നല്‍കരുത് -പരിഷത്ത്
Posted on: 16-Jun-2011 12:17 AM
കോഴിക്കോട്: ജില്ലയില്‍ മൂന്ന് സ്്കൂള്‍ കെട്ടിടങ്ങള്‍ സ്കൂള്‍ തുറന്നശേഷം തകര്‍ന്നുവീണ സാഹചര്യത്തില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെ അപകടാവസ്ഥയിലുള്ള സ്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാസെക്രട്ടറി മോഹനന്‍ മണലിലും പ്രസിഡന്റ് ഡോ. ഡി കെ ബാബുവും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിയമപ്രകാരമുള്ള ഭൗതിക സാഹചര്യമില്ലാത്ത ഇത്തരം സ്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുത്. കുട്ടികളുടെ ഭാവി ഓര്‍ത്ത് അവ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടതെന്നും ഭാരവാഹികള്‍ പറഞ്ഞു
--
അണ്‍ എയ്ഡഡ് വിദ്യാലയം അടച്ചു; വിദ്യാര്‍ഥികളെ കൈമാറിയത് വിവാദത്തില്‍
Posted on: 17-Jun-2011 01:14 AM
വണ്ടൂര്‍ : അഞ്ചച്ചവടി ബുസ്നാസല്‍ ഉലൂം മദ്രസയില്‍ പ്രവര്‍ത്തിച്ചിരുന്ന എഇടി ഹൈസ്കൂളിന്റെ പ്രവര്‍ത്തനംനിലച്ചു. ഇവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികളെ മറ്റൊരു അണ്‍ എയ്ഡഡ് സ്കൂളിലേക്കുമാറ്റി. അഞ്ചര കിലോമീറ്റര്‍ ദൂരത്തുള്ള സ്കൂളിലേക്കാണ് വിദ്യാര്‍ഥികളെ മാറ്റിയത്. എന്നാല്‍ വിദ്യാര്‍ഥികളുടെ ഇഷ്ടപ്രകാരമാണ് ഇവിടേക്ക് മാറ്റിയതെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. എട്ട് പതിറ്റാണ്ടായി അഞ്ചച്ചവടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗവ. യുപി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തും എന്ന ഉത്തരവ് പുറത്തുവന്ന സമയത്താണ് അംഗീകാരമില്ലാത്ത സ്കൂള്‍ പൂട്ടിയത്. അഞ്ചച്ചവടി ഗവ. യുപി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തുന്നതിനെതിരെ സ്റ്റേ ഓര്‍ഡര്‍ സമ്പാദിച്ച സ്കൂളിലേക്കുതന്നെയാണ് വിദ്യാര്‍ഥികളെ കൈമാറിയത്. രണ്ട് ഡിവിഷനില്‍ പഠിക്കുന്നതിനുള്ള വിദ്യാര്‍ഥികളെയാണ് ഈ വിദ്യാലയത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതുവഴി ലഭിക്കുന്ന പോസ്റ്റിന് ഇനി ലക്ഷങ്ങള്‍ കോഴവാങ്ങും. തങ്ങളുടെ നാട്ടിലെ സര്‍ക്കാര്‍ വിദ്യാലയം ഹൈസ്കൂളായി ഉയരുന്നതും സ്വപ്നംകണ്ടിരുന്ന നാട്ടുകാര്‍ക്ക് അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഹൈസ്കൂളും അടച്ചുപൂട്ടിയ കാഴ്ചയാണ് കാണേണ്ടിവന്നത്
--
യുപി സ്കൂള്‍ അപ്ഗ്രേഡ്ചെയ്യുന്നത് അട്ടിമറിച്ചു
Posted on: 17-Jun-2011 01:15 AM
വണ്ടൂര്‍ : എട്ട് പതിറ്റാണ്ടായി അഞ്ചച്ചവടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. യുപി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തുന്നത് കാത്തിരുന്നവരുടെ സ്വപ്നം വെറുതെയായി. ഹൈസ്കൂളായി ഉയര്‍ത്തുന്നതിന് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ സ്വാശ്രയ വിദ്യാഭ്യാസലോബികള്‍ രംഗത്തുണ്ടായിരുന്നു. 48 ലക്ഷം രൂപയാണ് സ്കൂള്‍ അപ്ഗ്രേഡ്ചെയ്യാന്‍ നീക്കിവച്ചത്. ഈ അധ്യയന വര്‍ഷത്തില്‍തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി മുഹമ്മദ് ഹനീഷ് ഉറപ്പുനല്‍കുകയുംചെയ്തിരുന്നു. ഇതനുസരിച്ച് സ്കൂള്‍ അധികൃതര്‍ നടപടികളുമായി മുന്നോട്ടുപോകുകയും നാട്ടുകാര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയുംചെയ്യുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട് എഇഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കാണാനില്ലെന്നറിയുന്നത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് സ്കൂളിനെതിരെയുള്ള ലോബിയാണെന്ന് വ്യക്തമാണ്. വിവരങ്ങള്‍ അറിയാന്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലെത്തിയ സ്കൂള്‍ അധികൃതരോട് വിഷയം പഠിക്കട്ടെ എന്നും ഈ സ്കൂളിനെതിരെ ഒരു സ്വകാര്യ സ്കൂളിന്റെ സ്റ്റേ ഓര്‍ഡര്‍ നിലവിലുണ്ടെന്നുമായിരുന്നു മറുപടി. വണ്ടൂര്‍ ഉപജില്ലയിലെ യുപി സ്കൂളുകള്‍ ഹൈസ്കൂളായി ഉയര്‍ത്തുന്നതിന് എഇഒ ഓഫീസില്‍നിന്നും സമര്‍പ്പിച്ച രേഖകളാണ് കാണാതായിരിക്കുന്നത്. മേയ് 12നുതന്നെ രേഖകള്‍ തപാല്‍മാര്‍ഗവും ഇ-മെയിലിലൂടെയും അയച്ചിട്ടുണ്ട്. ഈ സ്കൂളിന് സമീപത്തുള്ള അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ അടച്ചുപൂട്ടിയിരുന്നു. ഇതിലെ വിദ്യാര്‍ഥികള്‍ ലീഗ് ജില്ലാ നേതാവിന്റെ സ്കൂളിലാണ് ഇപ്പോള്‍ പഠിക്കുന്നത്. വിദ്യാര്‍ഥികളെ ഇവിടേക്ക് കൊണ്ടുപോകുന്നതിന് സ്പെഷ്യല്‍ ബസും ഏര്‍പ്പെടുത്തി.
--
എസ്എഫ്ഐ ഇന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണദിനം ആചരിക്കും
Posted on: 17-Jun-2011 12:18 AM
തിരു: പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന സംസ്ഥാനസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും വെള്ളിയാഴ്ച സംസ്ഥാനത്ത് എസ്എഫ്ഐ "പൊതുവിദ്യാഭ്യാസ സംരക്ഷണദിന"മായി ആചരിക്കും. മൂവായിരത്തോളം സ്കൂളുകള്‍ അണ്‍ ഇക്കണോമിക് ആയി പ്രഖ്യാപിച്ച് നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ 524 സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് ക്രമവിരുദ്ധമായി പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ശാസ്ത്രീയപഠനങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടില്ല. സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസമേഖല പൂര്‍ണമായും കച്ചവടവല്‍ക്കരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് എസ്എഫ്ഐ പ്രസ്താവനയില്‍ അറിയിച്ചു. വെള്ളിയാഴ്ച പകല്‍ 11ന് തിരുവനന്തപുരം മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പരിപാടി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജുവും കണ്ണൂരില്‍ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷും ഉദ്ഘാടനംചെയ്യും. സംസ്ഥാനത്തെ വിവിധ സ്കൂളുകള്‍ക്ക് മുന്നില്‍ നടക്കുന്ന പരിപാടികളില്‍ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ , അധ്യാപക സംഘടനാനേതാക്കള്‍ , പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കാന്‍ എല്ലാ വിദ്യാര്‍ഥികളും രംഗത്തിറങ്ങണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
--




No comments: